ബാക്കു : പെനാൽട്ടി പാഴാക്കിയെങ്കിലും തന്റെ ടീമിന്റെ വിജയം ഉറപ്പാക്കിയ മിന്നുന്ന പ്രകടനവുമായി ഗാരേത്ത് ബെയിൽ കഴിഞ്ഞ രാത്രി തുർക്കിക്കെതിരായ മത്സരത്തിലെ കേമനായി. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തുർക്കിയെ മറികടന്ന വെയ്ൽസ് നോക്കൗട്ട് സാധ്യതകൾ സജീവമാക്കുകയും ചെയ്തു. ആദ്യ കളിയിൽ വെയ്ൽസ് സ്വിസുമായി സമനിലയിൽ പിരിഞ്ഞിരുന്നു.
42-ാം മിനിട്ടിൽ ആരോൺ റാംസെയും ഇൻജുറി ടൈമിൽകോണർ റോബർട്സുമാണ് വെയ്ൽസിനായി സ്കോർ ചെയ്തത്. ആദ്യ കളിയിൽ ഇറ്റലിയോടു 0-3ത്തിനു തോറ്റ തുർക്കി ഇതോടെ ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. അഞ്ചു ഗോൾ വഴങ്ങിയ അവർ ഇതുവരെ ഒരു ഗോൾ പോലും നേടിയിട്ടില്ല.
ബെയ്ലേ ഭേഷ്
റാംസേയുടെ ഗോളിനുള്ള ഉജ്വലമായ ഉയർന്ന ക്രോസ് നൽകിയത് ഗാരേത്ത് ബെയ്ലാണ്. ബെയ്‌ലിന്റെ തുർക്കി ബോക്സിലേക്കുള്ള ഹൈ ക്രോസ് റാംസെ നെഞ്ചുകൊണ്ട് തടുത്തശേഷം നിറയൊഴിക്കുകയായിരുന്നു.
60-ാം മിനിറ്റിൽ ബോക്സിലേക്കു ചുവടു വച്ചു കയറിയ തന്നെ സെകി ചെലിക് വീഴ്ത്തിയതിനുള്ള പെനാൽട്ടി കിക്ക് ബെയ്ൽ ക്രോസ് ബാറിനു മുകളിലേക്ക് പറത്തുകയായിരുന്നു.
പിന്നാലെ തുർക്കി ഗോൾകീപ്പർ ചാകിറിന്റെ ക്ലിയറൻസ് ബ്ലോക്ക് ചെയ്ത ബെയ്ൽ വീണ്ടും ഗോളിനടുത്തെത്തി. തട്ടിത്തെറിച്ച പന്ത് പോസ്റ്റിനെ ചാരി പുറത്തേക്കു പോയി.
ഇൻജറി ടൈമിൽ വലതു കോർണറിൽനിന്നു പന്തുമായി കയറി വന്ന ബെയ്ൽ ബോക്സിലേക്കു കയറി കട്ട് ചെയ്തു കൊടുത്ത പന്ത് ഡിഫൻഡർ കോണർ റോബർട്സ് ഗോളിലേക്കു തട്ടിയിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |