2-1ന് നോർത്ത് മാസിഡോണിയയെ കീഴടക്കി ഉക്രൈൻ
ബുക്കാറസ്റ്റ് : യൂറോകപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർത്ത് മാസിഡോണിയയെ കീഴടക്കിയ ഉക്രൈൻ പ്രീ ക്വാർട്ടർ പ്രതീക്ഷ നിലനിറുത്തി. ആദ്യ മത്സരത്തിൽ ഹോളണ്ടിനോട് 3-2ന് പൊരുതിത്തോറ്റ ഉക്രൈന്റെ മറ്റൊരു ഉജ്ജ്വല പ്രകടനമാണ് റെമാനിയൻ തലസ്ഥാനമായ ബുക്കാറസ്റ്റിലെ നാഷണൽ അരീന സ്റ്റേഡിയത്തിൽ കണ്ടത്. ആദ്യ പകുതിയിൽത്തന്നെ ഉക്രൈൻ ഇരുഗോളുകളും നേടിയപ്പോൾ രണ്ടാം പകുതിയിൽ ഒന്ന് തിരിച്ചടിച്ച് മാസിഡോണിയ തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉക്രൈന് അനുകൂലമായി ഒരു പെനാൽറ്റി ലഭിച്ചത് പാഴാകുന്നതും മത്സരത്തിൽ കണ്ടു.
29-ാം മിനിട്ടിൽ യാർമൊലെൻകോയും 34-ാം മിനിട്ടിൽ യാരെംചുക്കുമാണ് ഉക്രൈനുവേണ്ടി സ്കോർ ചെയ്തത്. 57-ാം മിനിട്ടിൽ അലിയോസ്കിയാണ് പെനാൽറ്റി റീബൗണ്ടിൽ നിന്ന് മാസിഡോണിയയ്ക്ക് വേണ്ടി സ്കോർ ചെയ്തത്. 84-ാം മിനിട്ടിൽ ഉക്രൈന് അനുകൂലമായി ലഭിച്ച പെനാൽറ്റി മാലിനോവ്സ്കിയാണ് പാഴാക്കിയത്.
ആറ് മത്സരങ്ങൾക്ക് ശേഷമാണ് ഉക്രൈൻ ഒരു വിജയം നേടുന്നത്.
29-ാം മിനിട്ടിൽ യാർമൊലെൻകോയുടെ ഒരു മുന്നേറ്റം കോർണർ വഴങ്ങി മാസിഡോണിയ തകർത്തിരുന്നു. എന്നാൽ ഈ കോർണർ ഉക്രൈന്റെ ആദ്യ ഗോളിലേക്ക് വഴിതുറക്കുകയായിരുന്നു. മാലിനോവ്സകിയും കരാലേവും ചേർന്നാണ് ഗോളടിക്കാൻ പാകത്തിൽ യാർമൊലെൻകോയ്ക്ക് പന്തെത്തിച്ചത്.
ആദ്യ ഗോളിന് പിന്നാലെ വീണ്ടും സ്കോർ ചെയ്യാൻ ഉക്രൈന് കഴിഞ്ഞു. ഇത്തവണ യാർമൊലെൻകോയുടെ പാസിൽ നിന്ന് ഓഫ്സൈഡ് കെണി തകർത്താണ് യാരെംചുക്ക് സ്കോർ ചെയ്തത്. ഈ ഗോളുകൾക്ക് ആദ്യ പകുതിയിൽ ഉക്രൈൻ ലീഡ് ചെയ്തു. 57-ാം മിനിട്ടിൽ മാസിഡോണിയൻ നായകൻ ഗൊരാൻ പാണ്ഡേവിനെ ഫൗൾ ചെയ്ത് വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അലിയോസ്കിയാണെടുത്തത്. അലിയോസ്കിയുടെ ആദ്യഷോട്ട് ഉക്രേനിയൻ ഗോളി തട്ടിയകറ്റിയെങ്കിലും റീബണ്ടിലൂടെ വലകുലുക്കാൻ അലിയോസ്കിക്ക് തന്നെ കഴിഞ്ഞു. 84-ാം മിനിട്ടിൽ ലീഡുയർത്താൻ ലഭിച്ച പെനാൽറ്റി അവസരമാണ് മാലിനോവ്സ്കി മാസിഡോണിയൻ ഗോളി ഡിമിത്രിയേവ്സ്കയുടെ കയ്യിലേക്ക് അടിച്ചുകാെടുത്തത്.
ഈ വിജയത്തോടെ ഉക്രൈന് രണ്ടു കളികളിൽ നിന്ന് മൂന്നു പോയിന്റായി.ഹോളണ്ടിനും ആസ്ട്രിയയക്കും പിന്നിൽ മൂന്നാമതാണ് ഉക്രൈൻ. രണ്ടാം തോൽവി വഴങ്ങിയ മാസിഡോണിയ പുറത്താകൽ ഉറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |