കോപ്പൻഹേഗൻ: ഡെന്മാർക്കിനോട് ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടെണ്ണം തിരിച്ചടിച്ച് ജയിച്ച ബെൽജിയം യൂറോകപ്പിന്റെ പ്രീ ക്വാർട്ടറിലെത്തി. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങി ഒരു ഗോളിന് വഴിയൊരുക്കുകയും രണ്ടാം ഗോളടിക്കുകയും ചെയ്ത കെവിൻ ഡി ബ്രുയാനാണ് ബെൽജിയത്തിന് വിജയം സമ്മാനിച്ചത്. കളിതുടങ്ങി 99-ാം സെക്കൻഡിൽ യൂസഫ് പോൾസൺ ഡെന്മാർക്കിനെ മുന്നിലെത്തിച്ചിരുന്നു.54-ാം മിനിട്ടിൽ തോർഗൻ ഹസാഡിലൂടെ സമനില പിടിച്ച ലോക ഒന്നാം റാങ്കുകാരെ 70-ാം മിനിട്ടിലാണ് കെവിൻ വിജയത്തിലെത്തിച്ചത്.
ക്രിസ്റ്റ്യൻ എറിക്സൺ കുഴഞ്ഞുവീണ ആദ്യ മത്സരത്തിൽ ഫിൻലാൻഡിനോട് തോറ്റുപോയ ഡെന്മാർക്കിന്. തുടക്കത്തിലേ കിട്ടിയ ഗോളിന്റെ ആത്മവിശ്വാസം കരുത്തുപകർന്നപ്പോൾ ബെൽജിയത്തിന് തിരിച്ചടിയായി. ആദ്യ പകുതിയിൽ നല്ലൊരു അവസരം പോലും തുറക്കാൻ വഴികൊടുക്കാതെ ഡെന്മാർക്ക് പ്രതിരോധം മുറുക്കുകയും ചെയ്തു. ഇതോടെ റൊമേലു ലുക്കാക്കു ഉൾപ്പടെയുള്ള ബെൽജിയൻ മുന്നേറ്റക്കാർ നിരാശരായി. പരിക്ക്മൂലം പുറത്തിരുന്ന കെവിൻ ഡിബ്രൂയ്ന്റെ അഭാവം മദ്ധ്യ നിരയിൽ നിഴലിക്കുകയും ചെയ്തു.
ഇടവേള കഴിഞ്ഞെത്തിയപ്പോൾതന്നെ പകരക്കാരനായി ഡി ബ്രൂയ്നെ ഇറക്കിയ ബെൽജിയൻ കോച്ചിന്റെ നീക്കം ഫലം കണ്ടു. 54-ാം മിനിട്ടിലെ തോർഗൻ ഹസാഡിന്റെ ഗോളിന് വഴിയൊരുക്കിയത് ഡി ബ്രൂയ്ന്റെയും ലുക്കാക്കുവിന്റെയും ഒരുമയോടെയുള്ള നീക്കമായിരുന്നു. 60-ാം മിനിട്ടിൽ നായകൻ ഏദൻ ഹസാഡിനെയും വിറ്റ്സലിനെയുംകൂടി കളത്തിലിറക്കി ബെൽജിയം ആക്രമണം ശക്തമാക്കി. പിന്നാലെ അടുത്ത ഗോളും നേടാൻ അവർക്കായി. ഡി ബ്രൂയ്നായിരുന്നു ഈ ഗോളടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |