സ്വിറ്റ്സർലാൻഡിനെയും 3-0ത്തിന് തോൽപ്പിച്ച് ഇറ്റലി പ്രീക്വാർട്ടറിൽ
ലോക്കാറ്റെലിക്ക് ഇരട്ടഗോൾ, ഒരു ഗോളടിച്ച് ഇമ്മൊബീൽ
റോം: ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിലും മറുപടിയില്ലാത്ത മൂന്നു ഗോളുകളടിച്ച് വിജയം നേടിയ ഇറ്റലി യൂറോകപ്പ് പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായി. ആദ്യമത്സരത്തിൽ തുർക്കിയെ കീഴടക്കിയിരുന്ന അതേ മാർജിനിൽ സ്വിറ്റ്‌സർലാൻഡിനെയും ചവറ്റുകുട്ടയിലെറിയാൻ ഇറ്റലിക്കാരെ സഹായിച്ചത് യുവതാരം മാനുവേൽ ലോക്കാറ്റെല്ലിയുടെ ഇരട്ട ഗോളുകളാണ്. സീറോ ഇമ്മൊബീലാണ് മൂന്നാം ഗോളിന് അവകാശിയായത്.
ആദ്യ പകുതിയിൽ ഗോളടിച്ചെങ്കിലും ഹാൻഡ്ബാളായിപ്പോയ നായകൻ കെല്ലിനി ഹെഡ് ചെയ്യാൻ ചാടുന്നതിനിടെ പരിക്കേറ്റു പുറത്തുപോയതിന് പിന്നാലെയാണ് ലോക്കാറ്റെലി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിലെ ആദ്യഗോളും ലോക്കാറ്റെലിയുടേതായിരുന്നു. മത്സരത്തിലുടനീളം മികച്ച പ്രകടനം നടത്തിയ ഇമ്മൊബീൽ അവസാന സമയത്താണ് ബോക്സിന് പുറത്തുനിന്നുള്ള ബുള്ളറ്റ് ഷോട്ടിലൂടെ വല കുലുക്കിയത്.
ഈ വിജയത്തോടെ ഇറ്റലിക്ക് രണ്ട്കളികളിൽ നിന്ന് ആറുപോയിന്റായി. നാലുപോയിന്റുള്ള വേൽസാണ് രണ്ടാം സ്ഥാനത്ത്. വേൽസുമായാണ് ഇറ്റലിയുടെ അവസാന ഗ്രൂപ്പ് മത്സരം. സ്വിസ് ഒരു പോയിന്റുമായി മൂന്നാമതുണ്ട്.
ഗോളുകൾ ഇങ്ങനെ
1-0
26-ാം മിനിട്ട്
മാനുവൽ ലോക്കാറ്റെല്ലി
പന്തുമായി ബോക്സിനുള്ളിലേക്ക് മുന്നേറിയ ബെറാഡി സമ്മാനിച്ച മികച്ച ഒരു കട്ട്പാസ് വലയിലേക്ക് തട്ടിയിടുകയായിരുന്നു ലോക്കോറ്റെല്ലി.
2-0
52-ാം മിനിട്ട്
മാനുവൽ ലോക്കാറ്റെല്ലി
ബറേല നൽകിയ ഒരുഗ്രൻ സ്ക്വയർ പാസ് ബോക്സിന് പുറത്തുനിന്ന് ബുള്ളറ്റ് ഷോട്ടിലൂടെ ലോക്കാറ്റെല്ലി വലയുടെ വലതുമൂലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.
3 0
88-ാം മിനിട്ട്
സിറോ ഇമ്മൊബീൽ
ബോക്സിന് വെളിയിൽ നിന്നാണ് ഈ ഗോളും ഉതിർത്തത്. ടൊലോയി നൽകിയ പാസാണ് ഇമ്മൊബീൽ ഗോളാക്കി മാറ്റിയത്.
29
ഇറ്റലി തോൽവിയറിയാത്ത തുടർച്ചയായ 29-ാമത്തെ മത്സരമായിരുന്നു ഇത്.
10
തുടർച്ചയായ പത്താം മത്സരത്തിലാണ് ഇറ്റലി ഗോൾ വഴങ്ങാതിരിക്കുന്നത്.
23
ഈ യൂറോകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 23കാരനായ ലോക്കാറ്റെല്ലി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |