ഇന്ത്യൻ അത്‌ലറ്റിക് ഇതിഹാസം മിൽഖ സിംഗിന് വിട. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണമെഡലുകൾ നേടിയ ,ഒളിമ്പിക്സിൽ തലനാരിഴയ്ക്ക് വെങ്കലം നഷ്ടമായ ഇന്ത്യൻ അത്‌ലറ്റിക്സിലെ മഹാരഥനെയാണ് 91-ാം വയസിൽ കൊവിഡ് കവർന്നത്. ആഗോള അത്‌ലറ്റിക്സ് വേദികളിൽ ഇന്ത്യയെന്ന പേരുകേൾപ്പിച്ച മിൽഖ പിന്നാലെ വന്നവർക്ക് പ്രേരണയും പ്രചോദനവുമായിരുന്നു.
പാകിസ്ഥാനിൽ നിന്ന് തുടങ്ങിയ ഓട്ടം
1928ൽ പാകിസ്താനിലെ പടിഞ്ഞാറൻ പ്രവിശ്യയായ മുസാഫർഗഢിലെ പട്ടിണി വിളയാടിയ വീട്ടിലായിരുന്നു മിൽഖയുടെ ജനനം. 16 സഹോദരങ്ങളിൽ എട്ടുപേർ ഇന്ത്യാ വിഭജനത്തിന് മുമ്പേ മരിച്ചു. വീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയുള്ള സ്‌കൂളിലേക്ക് ചൂടൻ മണ്ണിലൂടെ ചെരിപ്പിടാതെയുള്ള യാത്ര.കാൽ പൊള്ളാതിരിക്കാനായി ഓടും.മിൽഖയുടെ പതിനെട്ടാം വയസ്സിലായിരുന്നു ഇന്ത്യാ-പാക് വിഭജനം. ലഹളക്കാർ മിൽഖയുടെ മാതാപിതാക്കളെയും മൂന്ന് സഹോദരങ്ങളെയും കൺമുന്നിലിട്ട് കൊലപ്പെടുത്തിയപ്പോൾ മിൽഖ അവിടെ നിന്ന് ജീവനും കയ്യിലെടുത്ത് ഓടി എങ്ങനെയൊക്കെയോ ഇന്ത്യയിലെത്തി. അനാഥനും തൊഴിൽരഹിതനുമായി കുറേ അലഞ്ഞു.ഒടുവിൽ ജേഷ്ഠന്റെ ഉപദേശപ്രകാരം പട്ടാളത്തിൽ ചേർന്നു.
ആർമി ക്യാമ്പിലുണ്ടായിരുന്ന ഹവിൽദാർ ഗുർദേവ് സിംഗ് മിൽഖയിൽ മികച്ചൊരു ഓട്ടക്കാരനെ കണ്ടെത്തി.പട്ടാളക്കാർക്കുവേണ്ടി നടത്തുന്ന ഗെയിംസിൽ 400 മീറ്ററിൽ പങ്കെടുക്കാൻ പ്രാഥമിക പരിശീലനം നൽകി. ആർമിയിൽ പങ്കെടുത്ത മത്സരങ്ങളിലെല്ലാം തുടരെ ജയിച്ച് 1955ലെ ദേശീയ അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്തു.അവിടെ മിൽഖയ്ക്ക് അഞ്ചാം സ്ഥാനമേ കിട്ടിയുള്ളൂ. പക്ഷേ മത്സരം കാണാനെത്തിയ പാട്യാല മഹാരാജാവ് മിൽഖ ഓടുന്ന ശൈലിയിൽ ആകൃഷ്ടനായി അദ്ദേഹത്തെ മെൽബൺ ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ദേശീയ ക്യാമ്പിലേക്ക് ശുപാർശ ചെയ്തു. ആദ്യമായാണ് മിൽഖ, പ്രൊഫഷണൽ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ വളരെ വേഗം പ്രകടനം മെച്ചപ്പെട്ടു. ക്യാമ്പിലുണ്ടായിരുന്ന ചില അത്‌ലറ്റുകൾ ഇത് ഇഷ്ടപ്പെടാതെ രാത്രി ഉറങ്ങിക്കിടക്കുന്ന മിൽഖയെ ആക്രമിച്ചു. ചെറിയ പരിക്കേ പറ്റിയുള്ളൂ. ഒളിമ്പിക്സിന് സെലക്ഷൻ കിട്ടിയെങ്കിലും ആദ്യറൗണ്ടിൽ പുറത്തായി.
പാകിസ്ഥാനിൽ നിന്ന് കിട്ടിയ പേര്
മിൽഖയ്ക്ക് പറക്കും സിഖ് എന്ന പേരുനൽകിയത് പാകിസ്ഥാൻകാരാണ്. 1960ൽ പാകിസ്ഥാൻ സന്ദർശിക്കാന്‍ മിൽഖയ്ക്ക് ക്ഷണം കിട്ടി. എന്നാൽ കുട്ടിക്കാലത്തെ വേദനിപ്പിക്കുന്ന ഓർമ്മകൾ യാത്രയ്ക്ക് മടി തോന്നിപ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവാണ് പോകാൻ പ്രേരിപ്പിച്ചത്. അവിടെ പാകിസ്ഥാനിലെ ഏറ്റവും മികച്ച ഓട്ടക്കാരനും ടോക്കിയോ ഏഷ്യാഡിലെ 100 മീറ്റർ ജേതാവുമായ അബ്ദുൾ അലീഖുമായി മത്സരം വച്ചു. പാക് പ്രസിഡന്റായിരുന്ന ജനറൽ അയ്യൂബ് ഖാൻ മത്സരം കാണാൻ വന്നിരുന്നു. അദ്ദേഹമാണ് ആദ്യമായി പറക്കുംസിഖ് എന്ന് മിൽഖയെ വിളിച്ചത്. പിന്നീടത് ലോകം ഏറ്റെടുത്ത പേരായി മാറി.
ഓടുമ്പോൾ തിരിഞ്ഞുനോക്കരുത്
മിൽഖയുടെ രണ്ടാമത്തെ ഒളിമ്പിക്സായിരുന്നു 1960ൽ റോമിലേത്. എന്നാൽ മെൽബണിൽ മത്സരിച്ച മിൽഖ ആയിരുന്നില്ല അപ്പോൾ. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിക്കഴിഞ്ഞിരുന്നു. വർഷങ്ങളുടെ പരിശീലനം വഴി മെഡൽ നേടാനാവുമെന്ന പ്രതീക്ഷയോടെയാണ് യാത്രതിരിച്ചത്. ഹീറ്റ്സിൽ അന്നത്തെ ഒളിമ്പിക്സ് റെക്കാർഡ് തകർത്തതോടെ മിൽഖയ്ക്കാവും സ്വർണമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു.
സ്റ്റാർട്ടിംഗ് വെടിയൊച്ച കേട്ട ഉടൻ മുന്നോട്ട് കുതിച്ച മിൽഖയായിരുന്നു 200 മീറ്റർ പിന്നിടുമ്പോൾ മുന്നിൽ. പക്ഷേ പിന്നെ വലിയൊരു മണ്ടത്തരം കാട്ടു. എതിരാളികൾ എവിടെയാണെന്നറിയാൻ ഒന്നു തിരിഞ്ഞുനോക്കി. പക്ഷേആ സമയംകൊണ്ട് രണ്ടുപേർ മറികടന്നു. മിൽഖ ഉൾപ്പെടെ രണ്ടുപേർ ഒരുമിച്ചാണ് മൂന്നാംസ്ഥാനത്ത് ഫിനിഷ് ചെയ്തത്. സ്വർണവും വെള്ളിയും നേടിയവരുടെ പേരുകൾ ഉടൻ അനൗൺസ് ചെയ്തു. വെങ്കലം ഫോട്ടോഫിനിഷിലൂടെയാണ് തീരുമാനിച്ചത്. ആ ഒരു നോട്ടം സെക്കൻഡിന്റെ പത്തിൽ ഒരംശം വ്യത്യാസത്തിൽ നഷ്ടമാക്കിയത് ഒളിമ്പിക് മെഡലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |