പരാഗ്വെയെ 1-0ത്തിന് കീഴടക്കി
ബ്രസീലിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയിലെ മത്സരത്തിൽ പരാഗ്വെയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി അർജന്റീന ക്വാർട്ടർ ഉറപ്പിച്ചു. ഒമ്പതാം മിനിട്ടിൽ അലക്സാണ്ട്രോ ഗോമസാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി അർജന്റീന ഒന്നാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങൾ പൂർത്തിയാക്കിയ പരാഗ്വെ മൂന്നാം സ്ഥാനത്താണ്.
ഇന്നലെ അർജന്റീനയെക്കാൾ മികച്ച പ്രകടനമാണ് പരാഗ്വെ പുറത്തെടുത്തതെങ്കിലും ലക്ഷ്യം കാണുന്നതിൽ അവർക്ക് പിഴയ്ക്കുകയായിരുന്നു. ബാൾ പൊസഷനിലും ഷോട്ടുകളിലും പാസിംഗിലുമെല്ലാം പരാഗ്വെ ആയിരുന്നു മുന്നിൽ.
കളിയുടെ പത്താം മിനിട്ടിൽ അലെസാണ്ട്രോ ഗോമസാണ് കളിയുടെ വിധി നിർണ്ണയിച്ച ഗോൾ നേടിയത്. മെസിയിൽ നിന്ന് ലഭിച്ച പന്ത് എയ്ഞ്ചൽ ഡി മിരിയ മനോഹരമായി ഗോമസിന് പാസ് നൽകി. ഗോമസിന്റെ കൃത്യതയാർന്ന ഷോട്ട് പരാഗ്വെ വലകുലുക്കുകയായിരുന്നു. ഏഴാം മിനിട്ടിൽ പരാഗ്വെ താരങ്ങളുടെ പിഴവിൽ നിന്ന് സെർജിയോ അഗ്യൂറോയ്ക്ക് സുവർണാവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. ആദ്യ പകുതിയുടെ അവസാന സമയത്ത് പരാഗ്വെ ഡിഫൻഡർ അലൊൺസോയുടെകാലിൽ തട്ടി പന്ത് സ്വന്തം വലയിൽ വീണെങ്കിലും വാർ ഗോളനുവദിച്ചില്ല. മികച്ച അരഡസനോളം അവസരങ്ങൾ പരാഗ്വെ സൃഷ്ടിച്ചെങ്കിലും അbർക്ക് എതിർ വലകുലുക്കാനായില്ല. രണ്ടാം പകുതിയിൽ പ്രതിരോധത്തിലായിരുന്നു അർജന്റീന കൂടുതൽ ശ്രദ്ധിച്ചത്.
ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ ഉറുഗ്വെയും ചിലിയും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. എഡ്വാർഡോ വർഗാസിലൂടെ ചിലി 26-ാം മിനിട്ടിൽ ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ ചിലിതാരം ആർതുറൊ വിദാലിന്റെ സംഭാവനയായി ലഭിച്ച സെൽഫ് ഗോളിലൂടെ ഉറുഗ്വെ സമനില പിടിക്കുകയായിരുന്നു.
മെസിയാണ് താരം
കോപ്പ അമേരിക്കയിൽ അർജന്റീനയുടെ കുതിപ്പ് മെസിയുടെ ചിറകിലേറിയാണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും വിശ്രമമില്ലാതെ മുഴുവൻ സമയവും മൈതാനത്ത് കഠിനാധ്വാനത്തിലായിരുന്നു താരം. കഴിഞ്ഞ മത്സരങ്ങളിൽ ഏറ്രവും കൂടുതൽ ടച്ചുകളുള്ള അർജന്റീനൻ താരവും മെസിയാണ്.
വിശ്രമം കിട്ടിയേക്കും
ക്വാർട്ടർ ഉറപ്പിച്ചതിനാൽ ബൊളീവിയക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ മെസിക്ക് വിശ്രമം അനുവദിച്ചേക്കും.
147- ഇന്നലത്തെ മത്സരത്തോടെ അർജന്റീനയ്ക്കായി ഏറ്രവും കൂടുതൽ മത്സരം കളിച്ച താരമെന്ന ഹാവിയർ മഷറാനെയുടെ റെക്കാഡിനൊപ്പം മെസിയെത്തി. ഇരുവരും 147 മത്സരങ്ങൾ വീതം ഇതുവരെ കളിച്ചിട്ടുണ്ട്.
66- ചിലിക്കെതിരെ 66 ടച്ചുകൾ
78- ഉറുഗ്വായ്ക്കെതിരോ റോഡ്രിഗോ ഡി പോളിനൊപ്പം 78 ടച്ചുകൾ.
പരാഗ്വയ്ക്കെതിരെ പ്രതിരോധ താരം നാഹുൽ മൊലിനയ്ക്ക് മാത്രമാണ് മെസ്സിയേക്കാൾ കൂടുതൽ ടച്ചുകളുള്ളത്.
ആദ്യരണ്ട് മത്സരങ്ങളിൽ കളത്തിലിറങ്ങിയ മെസിക്ക് പരാഗ്വെയ്ക്കെതിരായ മത്സരത്തിൽ വിശ്രമം നൽകണമെന്ന് ആലോചിച്ചിരുന്നതാണ് എന്നാൽ മെസിയെ ആശ്രയിക്കാതെ കളിക്കാനാവാത്ത സ്ഥിതി ആയതിനാൽ പരാഗ്വെയ്ക്കെതിരെയും അദ്ദേഹത്തെ കളിപ്പിക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കയുണ്ട്.
സ്കാലോണി അർജന്റീന കോച്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |