കൊളംബിയയെ 2-1ന് കീഴടക്കി ബ്രസീൽ കോപ്പ ക്വാർട്ടറിൽ
ഫിർമിനോയുടെ ഗോളിൽ പരാതിയുമായി കൊളംബിയ
റിയോ ഡി ജനീറോ : ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം തിരിച്ചടിച്ച് കൊളംബിയയെ കീഴടക്കിയ ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്ക ഫുട്ബാളിൽ ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. വാശിയേറിയ മത്സരത്തിൽ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്രസീൽ വിജയം കണ്ടത്. എന്നാൽ ബ്രസീലിനായി റോബർട്ടോ ഫിർമിനോ നേടിയ ആദ്യ ഗോളിനെതിരെ കൊളംബിയക്കാർ പ്രതിഷേധിച്ചത് വിവദമായി.
കോപ്പയിലെ ഗ്രൂപ്പ് ബിയിൽ ബ്രസീലിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു നെയ്മറിന്റേയും സംഘത്തിന്റെയും വിജയം. പകരക്കാരനായിറങ്ങിയ റോബർട്ടോ ഫിർമിനോ 78--ാം മിനിട്ടും കാസിമെറോ ഇൻജുറി ടൈമിലുമാണ് ബ്രസീലിനായി ഗോൾ നേടിയത്.ലൂയിസ് ഡയസാണ് കൊളംബിയയെ മുന്നിലെത്തിച്ചിരുന്നത്.
തുടർച്ചയായ മൂന്നാം ജയത്തോടെ ഒൻപതു പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം നിലനിർത്തി. നാലു മത്സരങ്ങളിൽനിന്ന് രണ്ടാം തോൽവി വഴങ്ങിയ കൊളംബിയ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.
ലൂയിസിന്റെ വിസ്മയഗോൾ
10-ാം മിനിട്ട്
ടൂർണമെന്റ് കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്നുമായാണ് ലൂയിസ് ഡയസ് കൊളംബിയയ്ക്ക് ലീഡ് സമ്മാനിച്ചത്. കൊളംബിയൻ ബോക്സിൽനിന്നുള്ള മുന്നേറ്റത്തിനൊടുവിൽ പന്ത് വലതുവിംഗിൽ പന്ത് കിട്ടിയ യുവാൻ ക്വാർഡ്രാഡോ ബ്രസീൽ ബോക്സിലേക്ക് അയച്ച ക്രോസിൽ ഓടിയെത്തിയ ലൂയിസ് ഡയസ് പുറംതിരിഞ്ഞ് ബൈസിക്കിൾ കിക്കിലൂടെ കാൽവയ്ക്കുകയായിരുന്നു. സ്കോർ 1–0.
വിവാദ ഗോൾ
78-ാം മിനിട്ട്
റെനാൻ ലോധിയുടെ പാസിൽനിന്ന് ഹെഡറിലൂടെ ഫിർമിനോ ഗോൾ നേടുന്നതിന് മുമ്പ് നെയ്മറിന്റെ ക്രോസ് റഫറിയുടെ ദേഹത്തുതട്ടി തെറിച്ചിരുന്നു. ഇതിനെതിരെ കൊളംബിയൻ താരങ്ങൾ പ്രതിഷേധം ഉയർത്തിയതാണ് മത്സരം നാടകീയമാക്കിയത്. ഫിർമിനോയുടെ ഹെഡർ അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്ന ഒസ്‌പിനയ്ക്ക് അതിനു സാധിക്കാതെ വന്നതും ബ്രസീലിന് ഭാഗ്യമായി.
വിശദമായ ‘വാർ’ പരിശോധനയ്‌ക്കൊടുവിൽ റഫറി ഗോൾ അനുവദിച്ചെങ്കിലും കൊളംബിയ താരങ്ങൾ ക്യാപ്ടനായ ഗോളി ഡേവിഡ് ഒാസ്പിനയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടർന്നു. ഏറെ നേരമെടുത്താണ് മത്സരം തുടരാനായത്. താരങ്ങൾ അടങ്ങിയിട്ടും കളത്തിനു പുറത്ത് പ്രതിഷേധം തുടർന്ന കൊളംബിയൻ സ്റ്റാഫ് അംഗത്തെ റഫറി ചുവപ്പുകാർഡ് കാണിച്ച് പുറത്താക്കി.
വിജയഗോൾ
90+10-ാം മിനിട്ട്
നീണ്ട തർക്കങ്ങൾ കാരണം രണ്ടാം പകുതിക്ക് 10 മിനിട്ട് നീണ്ട ഇൻജുറി ടൈമാണ് അനുവദിച്ചിരുന്നത്. ഇതിന്റെ അവസാന നിമിഷങ്ങളിൽ ബ്രസീലിന് അനുകൂലമായി ലഭിച്ച കോർണർ കിക്കാണ് വിജയഗോളിന് വഴിയൊരുക്കിയത്. കിക്കെടുത്ത നെയ്മർ ഉയർത്തിവിട്ട പന്ത് കൊളംബിയ ബോക്സിനുള്ളിൽ മാർക്ക് ചെയ്യപ്പെടാതെ നിന്ന കാസിമെറോ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |