യൂറോകപ്പിൽ പ്രീക്വാർട്ടർ മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് നോക്കൗട്ട് റൗണ്ടിലേക്ക് എത്തുമ്പോൾ കളികാര്യമാവുകയാണ്. സമനിലകളില്ലാത്ത മത്സരങ്ങളാണ് ഇനി. വിജയിക്കുന്ന ടീം ക്വാർട്ടറിലേക്കും തോൽക്കുന്നവർ പുറത്തേക്കും.നിശ്ചിത സമയത്ത് (90) സമനിലയാണെങ്കിൽ മത്സരം എക്സ്ട്രാടൈമിലേക്കും അവിടെയും തീരുമാനമായില്ലെങ്കിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്കും സഡൻഡെത്തിലേക്കും നീളം. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30ന് ആരംഭിക്കുന്ന പ്രീക്വാർട്ടറിലെ ആദ്യ മത്സരത്തിൽ വേൽസും ഡെൻമാർക്കും തമ്മിലാണ് പോരാട്ടം. ഇന്ത്യൻ സമയം രാത്രി 12.30ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തിൽ ഇറ്രലി ആസ്ട്രിയയെ നേരിടും.
സോണി ചാനലുകളിൽ ടിവി ലൈവും സോണിലൈവിലും ജിയോ ടിവിയിലും ലൈവ് സ്ട്രീമിംഗും
മുന്നേറാൻ ഇറ്രലി, അട്ടിമറിക്കാൻ ആസ്ട്രിയ
ഇത്തവണ ഏറ്റവും ആധികാരികതയോടെ പ്രീക്വാർട്ടർ ഉറപ്പിച്ച ടീമാണ് ഇറ്റലി. ഗ്രൂപ്പ് എയിലെ ചാമ്പ്യൻമാരായ അവർ യൂറോയുടെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരുഗോൾ പോലും വഴങ്ങാത്ത ആദ്യ ടീമെന്ന റെക്കാഡുമായാണ് ആസ്ട്രിയയെ നേരിടാനൊരുങ്ങുന്നത്. മറുവശത്ത് ആസ്ട്രിയ ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാരായാണ് ആദ്യമായി യൂറോകപ്പിന്റെ പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഉക്രൈനേയും നോർത്ത് മാസിഡോണിയേയും വീഴ്ത്തിയായിരുന്നു ഗ്രൂപ്പ് സിയിൽ ആസ്ട്രിയയുടെ പടയോട്ടം.
എണ്ണയിട്ട യന്ത്രം പോലെയാണ് ഇറ്റലിയുടെ കളി. ആക്രമണവും പ്രതിരോധവും ഒന്നിനൊന്ന് മെച്ചം. ഇരുപത്തിയാറംഗ ടീമിൽ 25 പേർക്കും അവസരം നൽകിക്കഴിഞ്ഞ കോച്ച് മാൻസീനി ടീമിന്റെ ബഞ്ച് സ്ട്രെംഗ്ത്തും എത്ര മികച്ചതാണെന്ന് മനസിലാക്കി തന്നു.
സിറൊ ഇമ്മൊബിലെയും ഇൻസാഗ്നെയും ബെറാഡിയും ലോക്കാറ്റെല്ലിയും കെല്ലിനിയുമെല്ലാം അണി നിരക്കുന്ന അസൂറിപ്പട ടൂർണമെന്റിൽ ഇതുവരെ ഏറ്റവും മനോഹരമായ ഫുട്ബാൾ കളിച്ച ടീമാണ്.
ക്യാപ്ടൻ ഡേവിഡ് അലാബയുടെ ചിറകിലേറിയാണ് ആസ്ട്രിയ വരുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഉക്രൈനെ വീഴ്ത്തിയാണ് ആസ്ട്രിയ പ്രീക്വാർട്ടർ ഉറപ്പിച്ചത്.
മത്സരസമയം ഇന്ത്യൻ സമയം രാത്രി 12.30 മുതൽ വെംബ്ലിയിൽ
ത്രില്ലർ ഡെൻമാർക്കും സൂപ്പർ വേൽസും
ക്രിസ്റ്റ്യൻ എറിക്സണെന്ന പ്ലേമേക്കർ ഫിൻലൻഡിനെതിരായ ഗ്രൂപ്പിലെ ആദ്യ മത്സരത്തിനിടെ അപ്രതീക്ഷിതമായി കുഴഞ്ഞു വീണതിന്റെ ആഘാതത്തിലായിരുന്ന ഡെൻമാർക്ക് അവസാന ഗ്രൂപ്പ് പോരാട്ടത്തിൽ ത്രില്ലർ ജയവുമായാണ് അവസാന പതിനാറിൽ ഇടം നേടിയത്. ആദ്യ രണ്ട് മത്സരങ്ങളിലും തോറ്റ ഡെൻമാർക്ക് നിർണായകമായ അവസാന മത്സരത്തിൽ റഷ്യയെ 1-4 ഗോളുകൾക്ക് തകർത്താണ് പുറത്താകലിന്റെ വക്കിൽ നിന്ന് തിരിച്ചു വന്നത്.
യൂറോയുടെ ചരിത്രത്തിൽ ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റിട്ടും പ്രീക്വാർട്ടറിൽ എത്തിയ ആദ്യ ടീമാണ് ഡെൻമാർക്ക്. മറുവശത്ത് വേൽസ് ഗാരത് ബെയ്ലിന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം തവണയാണ് യൂറോ പ്രീക്വാർട്ടറിൽ കടക്കുന്നത്. ഗ്രൂപ്പ് എയിൽ ഇറ്റലിയോട് തോറ്റെങ്കിലും തുർക്കിക്കെതിരായ ജയവും സ്വിറ്റ്്സർലൻഡിനെതിരേ നേടിയ സമനിലയുമാണ് വേൽസിന്റെ പ്രീക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്.
മുഖാമുഖം
ഇതുവരെ മുഖാമുഖം വന്ന മത്സരങ്ങളിൽ ആറെണ്ണത്തിൽ ഡെൻമാർക്ക് ജയിച്ചു. നാലെണ്ണത്തിൽ വേൽസും. അവസാനം നേർക്കു നേർകളിച്ച രണ്ട് മത്സരത്തിലും ഡെൻമാർക്കിനായിരുന്നു ജയം.
മത്സരസമയവും വേദിയും - ഇന്ത്യൻ സമയം രാത്രി 9.30 മുതൽ ആംസ്റ്റർഡാമിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |