ബൊളീവിയയെ 4-1ന് തോൽപ്പിച്ച് അർജന്റീന ഗ്രൂപ്പ് എ ചാമ്പ്യന്മാരായി കോപ്പ അമേരിക്ക ക്വാർട്ടറിൽ
ബ്രസീലിയ : അടിച്ചത് രണ്ടുഗോളുകൾ,വഴിയൊരുക്കിയത് ഒന്നിന് ; രാജ്യത്തിന് വേണ്ടി ഏറ്റവും അധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കാഡ് സ്വന്തമാക്കിയ മത്സരത്തിലെ അർജന്റീനിയൻ വിജയം സർവം മെസിമയമായിരുന്നു. ഒന്നിനെതിരെ നാലുഗോളുകൾക്കാണ് മെസിയും സംഘവും പ്രാഥമിക റൗണ്ടിലെ അവസാനമത്സരത്തിൽ ബൊളീവിയയെ തോൽപ്പിച്ചത്.
ഗ്രൂപ്പ് എയിൽ നാലു മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി അർജന്റീന ഒന്നാമതെത്തി. കളിച്ച നാലു മത്സരങ്ങളും തോറ്റ ബൊളീവിയ പുറത്തായി. കോപ്പയിൽ ബൊളീവിയയുടെ തുടർച്ചയായ 12–ാം തോൽവിയാണിത്. ക്വാർട്ടറിൽ ഇക്വഡോറാണ് അർജന്റീനയുടെ എതിരാളികൾ.
മറ്റൊരു മത്സരത്തിൽ പരാഗ്വേയെ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തി ഉറുഗ്വേ ഏഴു പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി.21-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് എഡിൻസൺ കവാനിയാണ് ഉറുഗ്വേയുടെ വിജയഗോൾ നേടിയത്. പരാഗ്വേ ആറു പോയിന്റോടെ മൂന്നാം സ്ഥാനക്കാരായും ചിലി അഞ്ച് പോയിന്റുമായി നാലാം സ്ഥാനക്കാരായും ക്വാർട്ടറിലെത്തി. ഗ്രൂപ്പ് ബിയിൽനിന്നും ബ്രസീൽ, പെറു, കൊളംബിയ, ഇക്വഡോർ എന്നീ ടീമുകളും ക്വാർട്ടറിലെത്തി. ബൊളീവിയ, വെനിസ്വേല എന്നിവർ പുറത്തായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |