ജർമ്മനിയെ 2-0ത്തിന് കീഴടക്കി ഇംഗ്ളണ്ട് ക്വാർട്ടറിൽ
ലണ്ടൻ : രണ്ടാംപകുതിയിലെ രണ്ട് തകർപ്പൻ ഗോളുകൾക്ക് മുൻ ചാമ്പ്യന്മാരായ ജർമ്മനിയെ തകർത്ത് ഇംഗ്ളണ്ട് യൂറോ കപ്പിന്റെ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. സ്വന്തം തട്ടകമായ വെംബ്ളിയിൽ നടന്ന മത്സരത്തിന്റെ 75-ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗും 86-ാം മിനിട്ടിൽ നായകൻ ഹാരി കേനുമാണ് ഇംഗ്ളണ്ടിനായി ഗോൾ നേടിയത്. കാൽനൂറ്റാണ്ടുമുമ്പ് ഇതേ വേദിയിൽ 1996 യൂറോ കപ്പിന്റെ സെമിഫൈനൽ ഷൂട്ടൗട്ടിൽ തങ്ങളെ തോൽപ്പിച്ചിരുന്ന ജർമ്മനിയോട് പ്രതികാരം വീട്ടുകയായിരുന്നു ഇംഗ്ളണ്ട് ഇന്നലെ.
മൂന്ന് തവണ യൂറോ കപ്പ് നേടിയിട്ടുള്ള ജർമ്മനിയെ ആദ്യ പകുതിയിൽ നന്നായി തളച്ചിട്ട ഇംഗ്ളണ്ട് രണ്ടാം പകുതിയിൽ ഞൊടിയിടയിലെ ആക്രമണങ്ങളിലൂടെ സ്കോർ ചെയ്യുകയായിരുന്നു.പകരക്കാരനായിറങ്ങിയ ഗ്രേയ്ലിഷിൽ നിന്ന് കിട്ടിയ പന്തിൽ ലൂക്ക് ഷാ നൽകിയ ഡയഗണൽ ക്രോസാണ് സ്റ്റെർലിംഗ് ആദ്യ ഗോളാക്കി മാറ്റിയത്. തൊട്ടുപിന്നാലെ ഗോളി മാത്രം മുന്നിൽനിൽക്കെ കിട്ടിയ ചാൻസ് തോമസ് മുള്ളർ പുറത്തേക്കടിച്ചത് ജർമ്മനിക്ക് വലിയ തിരിച്ചടിയായി. ലീഡ് നേടി അധികം വൈകാതെ സമാനമായ മറ്റൊരു നീക്കത്തിലൂടെ ഗ്രേയ്ലിഷിന്റെ ക്രോസിൽനിന്ന് കേൻ രണ്ടാം ഗോളും നേടി. ആദ്യമായാണ് ജർമ്മനി ഒരു മേജർ ടൂർണമെന്റിന്റെ പ്രീ ക്വാർട്ടറിൽ തോൽക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |