ബ്രസീലിയ: പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് ഉറുഗ്വേയെ മറികടന്ന് കൊളംബിയ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ സെമിയിലെത്തി. നിശ്ചിത സമയത്തെ ഗോൾരഹിത സമനിലയെത്തുടർന്ന് നടന്ന ഷൂട്ടൗട്ടിൽ ഉറുഗ്വേയുടെ രണ്ട് കിക്കുകൾ തടുത്തിട്ട കൊളംബിയൻ ഗോൾകീപ്പർ ഡേവിഡ് ഒസ്പിന മത്സരത്തിലെ സൂപ്പർസ്റ്റാറായത്.
കൊളംബിയക്കായി ഡുവാൻ സപാറ്റ, സാഞ്ചെസ്, യാരി മിന, മിഗ്വെൽ ബോർഹ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഉറുഗ്വേ താരങ്ങളായ ജോസ് മരിയ ഗിമ്മെനസിന്റെയും മത്യാസ് വിനയുടെയും കിക്കുകൾ തടുത്തിട്ട് ഒസ്പിന കൊളംബിയയുടെ സെമി ബർത്ത് ഉറപ്പിച്ചു. കവാനി, സുവാരേസ് എന്നിവർക്ക് മാത്രമാണ് ഷൂട്ടൗട്ടിൽ ഉറുഗ്വേയ്ക്കായി സ്‌കോർ ചെയ്യാനായത്.
വിരസമായ ആദ്യ പകുതിക്ക് ശേഷമാണ് ഇരു ടീമും ആക്രമിച്ച് കളിക്കാനാരംഭിച്ചത്. രണ്ടാം പകുതി ആരംഭിച്ചത് തന്നെ കൊളംബിയന്‍ മുന്നേറ്റത്തോടെയായിരുന്നു. പിന്നാലെ ഉറുഗ്വേ നിയന്ത്രണമേറ്റെടുത്തു. 50-ാം മിനിട്ടിലെ നാന്റെസിന്റെ ഷോട്ട് ഡേവിഡ് ഒസ്പിന തടഞ്ഞിരുന്നു. 57-ാം മിനിട്ടിൽ അരാസ്‌കയെറ്റയുടെ ഷോട്ടും ഒസ്പിന തട്ടിയകറ്റി. 59-ാം മിനിട്ടിൽ ലഭിച്ച അവസരം സുവാരേസിനും മുതലാക്കാനായില്ല.
എന്നാൽ 73-ാം മിനിട്ടിൽ കൊളംബിയക്കാണ് മത്സരത്തിലെ ഏറ്റവും മികച്ച അവസരം ലഭിച്ചത്. ഡുവാൻ സപാറ്റയുടെ ഗോളെന്നുറച്ച ഹെഡർ ഉറുഗ്വേ ഗോളി ഫെർണാണ്ടോ മുസ്‌ലേര അസാദ്ധ്യഡൈവിലൂടെ തട്ടിയകറ്റുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |