ഇറ്രലിയുടെ ബ്രാൻഡ് ന്യൂ ഫുട്ബാളോ, സ്‌പെയിനിന്റെ പൊസഷൻ ഗെയിമോ... ഏതിനായിരുക്കും അന്തിമ വിജയമെന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ഫുട്ബാൾ ലോകം. ഇന്ന് രാത്രി 12.30ന് ഇംഗ്ലണ്ടിലെ വെംബ്ലിയിലാണ് അസൂറിപ്പടയും സ്‌പാനിഷ് പോരാളികളും തമ്മിലുള്ള യൂറോകപ്പിലെ ആദ്യ സെമിപോരാട്ടത്തിന് പന്തുരുളുന്നത്. ടൂർണമെന്റിൽ ഇതുവരെയുള്ള മത്സരങ്ങൾ പരിശോധിച്ചാൽ ഏറ്രവും മികച്ച പ്രകടനം പുറത്തെടുത്തത് ഇറ്രലിയാണെന്നുള്ള വിലയിരുത്തലിന് ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. അത്രയ്ക്ക് ആധികാരികമായാണ് മാൻസീനി എന്ന ചാണക്യൻ കോച്ചിന്റെ കീഴിൽ ഇറ്രലിയുടെ പടയോട്ടം. മറുവശത്ത് പതിയെത്തുടങ്ങി കൊട്ടിക്കയറുകയായിരുന്നു ലൂയിസ് എൻറിക്കെ പരിശീലിപ്പിക്കുന്ന സ്‌പെയിൻ. ഗോളടിക്കുന്നില്ലെന്ന ചീത്തപ്പേര് ഗ്രൂപ്പിലെ മൂന്നാം മത്സരത്തിലും പ്രീക്വാർട്ടറിലും അഞ്ച് ഗോൾ വീതം നേടിയാണ് സ്പാനിഷ് പട കഴുകിക്കളഞ്ഞത്.
ക്വാർട്ടർ കടന്നത്
ക്വാർട്ടറിൽ ലോകഒന്നാം നമ്പർ ടീമായ ബൽജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇറ്രലി സെമി ഉറപ്പിച്ചത്. സ്വിറ്റ്‌സർലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് സ്‌പെയിൻ സെമിയിലെത്തിയത്.
മെഡിറ്ററേനിയൻ ഡെർബി
മെഡിറ്ററേനിയൻ ഡെർബിയെന്നാണ് ഇറ്രലിയും സ്പെയിനും തമ്മിലുള്ള പോരാട്ടങ്ങളെ വിളിക്കുന്നത്.
ഇതുവരെ 37 തവണ ഇറ്റലിയും സ്പെയിനും നോർക്കു നേർ ഏറ്രുമുട്ടിയിട്ടുണ്ട്. ഇതിൽ ഇരുടീമും 11 തവണ വീതം ജയിച്ചിട്ടുണ്ട്. 15 സമനിലകളും.
ലോകകപ്പ് യൂറോ ചാമ്പ്യൻഷിപ്പുകളിൽ ഇതുവരെ ഒമ്പതു തവണ ഇരു ടീമും ഏറ്രുമുട്ടിയിട്ടുണ്ട്. ഇതിൽ നാലെണ്ണത്തിലും ഇറ്റലിക്കായിരുന്നു ജയം. നാല് സമനിലയും ഉണ്ടായിരുന്നു. സ്പെയിന് ജയിക്കാനായത് ഒരു തവണ മാത്രം.
കിരീട ചരിത്രം
ജർമ്മനിക്കൊപ്പം ഏറ്റവും കൂടുതൽ തവണ യൂറോകപ്പ് സ്വന്തമാക്കിയ ടീമെന്ന റെക്കാഡ് പങ്കുവയ്ക്കുന്ന ടീമാണ് സ്പെയിൻ. 3 വട്ടം ജർമ്മനിയും സ്പെയിനും ചാമ്പ്യൻമാരായി. 1964, 2008, 2012 എഡിഷനുകളിലായിരുന്നു സ്പെയിന്റെ കിരീട ധാരണം. ഇറ്റലി ഒരു തവണയേ കിരീടം നേടിയുള്ളൂ. 1968ൽ.
നോട്ട് ദ പോയിന്റ്
2012ൽ ഇറ്രലിയെ ഫൈനലിൽ വീഴ്ത്തിയാണ് സ്പെയിൻ കിരീടം സ്വന്തമാക്കിയത്. മറുപടിയില്ലാത്ത നാല് ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |