ടോക്കിയോ: കൊവിഡ് പ്രതിസന്ധിക്കിടയിലും ഒളിമ്പിക്സിനായി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു ജപ്പാൻ. ടോക്കിയോയിൽ വീണ്ടും കൊവിഡ് കേസുകൾ കൂടിയെങ്കിലും അതൊന്നും ഒളിമ്പിക്സിനെ ബാധിക്കാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് സംഘാടകർ.
ഉഗാണ്ട താരത്തെ
കാൺമാനില്ല
അതിനിടെ സംഘാടകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഉഗാണ്ടയുടെ 20കാരനായ വെയ്റ്റ് ലിഫ്ടിംഗ് താരം ജൂലിയസ് സെക്കിറ്റലോക്കയുടെ തിരോധാനം. ഇസുമിസാനോയിൽ ഉഗാണ്ടൻ ടീം താമസിച്ചിരുന്ന ഹോട്ടലിൽ നിന്നാണ് ജൂലിയസിനെ കാണാതായത്. ഒളിമ്പിക്സ് സംഘത്തിനൊപ്പം പരിശീലനം നടത്തുകയായിരുന്ന ജൂലിയസ് തനിക്ക് ഒളിമ്പിക്സിൽ മത്സരിക്കാനാകില്ലെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്നാണ് ഹോട്ടലിൽ നിന്ന് മുങ്ങിയത്. ക്വാട്ട സിസ്റ്റം അനുസരിച്ച് ജൂലിയസ് ഒളിമ്പിക്സ് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയായിരുന്നു. അദ്ദേഹം കൊറോണ ടെസ്റ്റിനും വിധേയനാകാതെയാണ് കടന്നിരിക്കുന്നത്. ജൂലിയസിനായുള്ള തിരിച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
ജോക്കോ വരും
കെർബറില്ല
ടെന്നീസിൽ നിലവിൽ സുവർണ കുതിപ്പ് നടത്തുന്ന സെർബിയൻ സൂപ്പർതാരം നൊവാക്ക് ജോക്കോവിച്ച് ഒളിമ്പിക്സിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ജർമ്മൻ താരം ആഞ്ജലിക്ക് കെർബർ ഒളിമ്പിക്സിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചു. ശരീരത്തിന് വിശ്രമം ആവശ്യമായതിനാൽ ഒളിമ്പിക്സിൽ നിന്ന് പിന്മാറുകയാണെന്ന് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കെർബർ വ്യക്തമാക്കിയത്. 2016 ൽ റിയോയിൽ വെള്ളിമെഡൽ നേടിയ താരമാണ് കെർബർ. റോജർ ഫെഡറർ, റാഫേൽ നദാൽ, ഡൊമിനിക് തീം, സെറീന വില്യംസ്, സിമോണ ഹാലെപ് തുടങ്ങിയവർ നേരത്തേ തന്നെ പിന്മാറിയിരുന്നു.
ടെന്നിസിൽ പ്രമുഖ താരങ്ങളുടെ പിന്മാറ്റം ഇന്ത്യൻ താരം സമുത് നാഗലിന് അനുഗ്രഹമായി. പ്രമുഖർ പിന്മാറിയ സ്ഥാനത്ത് സുമിതിന് ഒളിമ്പിക്സിൽ സിംഗിൾസിൽ മത്സരിക്കാൻ അവസരം ലഭിച്ചു.
ചാനു ടോക്കിയോയിൽ
ഇന്ത്യയുടെ വലിയ മെഡൽ പ്രതീക്ഷയായ മീരാബായി ചാനു ടോക്കിയോയിൽ എത്തി. അമേരിക്കിയിലെ പരിശീലനത്തിന് ശേഷം നേരെ ചാനു ടോക്കിയോയിലേക്ക് പോവുകയായിരുന്നു. കോച്ച് വിജയ് ശർമ്മയും സഹ പരിശീലകൻ സന്ദീപ് കുമാറും ചാനുവിനൊപ്പമുണ്ട്. ഇരുപത്തിയാറുകാരിയായ ചാനു 49 കിലോഗ്രാം വിഭാഗത്തിലാണ് മത്സരത്തിനിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |