ടോക്കിയോ: കൊവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ അവസാന നിമിഷം ഒളിമ്പിക്സ് ഉപേക്ഷിക്കാനുള്ള സാധ്യതയും ഒളിമ്പിക്സ് സംഘാടക സമിതി തള്ളിക്കളയുന്നില്ല. സാഹചര്യങ്ങൾ ഏറെ പ്രതികൂലമാണെങ്കിലും പടിവാതിലിൽ എത്തിനിൽക്കെ ഒളിമ്പിക്സ് ഉപേക്ഷിക്കാതിരിക്കാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ടോക്കിയോ ഒളിമ്പിക്സ് ഓർഗനൈസിംഗ് കമ്മിറ്റി സി.ഇ.ഒ തോഷിറോ മൂട്ടോ വ്യക്തമാക്കി.ഓരോ ദിവസത്തെയും കൊവിഡ് വ്യാപനം നിരീക്ഷിച്ചു വരികയാണ്. കോവിഡ് കേസുകളുടെ എണ്ണം ഇനിയും വർദ്ധിക്കുകയാണെങ്കിൽ അഞ്ചംഗ സമിതി കൂടിയാലോചിച്ച് ഒളിമ്പിക്സ് നടത്തണോയെന്ന് പുനഃപരിശോധിക്കുമന്നും, മൂട്ടോ പറഞ്ഞു.
പത്ര സമ്മേളനത്തിൽ ഒളിമ്പിക്സ് വില്ലേജിൽ താരങ്ങൾക്ക് ഉൾപ്പെടെ കൊവിഡ് ബാധിച്ച സാഹചര്യവും വെള്ളിയാഴ്ചത്തെ ഉദ്ഘാടനച്ചടങ്ങിൽ നിന്ന് ടൊയോട്ടോ ഉൾപ്പെടെയുള്ള സ്പോൺസർമാരടക്കം പങ്കെടുക്കാതെ പിൻമാറിയതും ചൂണ്ടിക്കാട്ടിയപ്പോഴാണ് മൂട്ടോ ഇക്കാര്യം അറിയിച്ചത്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾ പ്രതികൂലമാണെന്ന് ഞങ്ങൾക്ക് നല്ല ബോദ്ധ്യമുണ്ട്. പക്ഷേ മുന്നോട്ട് പോകുവാൻ തന്നെയാണ് തീരുമാനം. എന്നാൽ ചർച്ച വീണ്ടും നടന്നു കൊണ്ടിരിക്കുകയാണ്. മൂട്ടോ പറഞ്ഞു.
ജാപ്പനീസ് ഗവൺമെന്റുമായി വളരെയടുത്ത ബന്ധം പുലർത്തുന്നയാളാണ് മൂട്ടോ. സർക്കാരിനെതിരേ ഒളിമ്പിക്സ് നടത്തുന്നതിനെതിരെ വലിയ പ്രതിഷേധമാണുയരുന്നത്.
ഒളിമ്പിക്സ് ഇനി റദ്ദാക്കുകയെന്നത് ശരിയായ തീരുമാനമല്ല. അതിനാൽ തന്നെ സുരക്ഷിതമായൊരു ഗെയിംസിനായി സത്യസന്ധമായി പ്രവർത്തിക്കുകയാണ് ലക്ഷ്യമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി ചീഫ് തോമസ് ബക്ക് പറഞ്ഞിരുന്നു.
അതേസമയം കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ജനങ്ങളുടെ ആശങ്ക മനസിലാക്കുന്നുവെന്ന് ഓർഗനൈസിംഗ് കമ്മറ്റി പ്രസിഡന്റ് സയിക്കോ ഹഷിമോട്ടോ വ്യക്തമാക്കി. ഒളിമ്പിക്സിനെതിരെ പ്രതിഷേധിക്കുന്നവരോട് ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു.കഴിഞ്ഞ വർഷം നടത്തേണ്ടിയിരുന്ന ഒളിമ്പിക്സാണ് കൊവിഡ് വ്യാപനത്തെ തുടർന്ന് ഈവർഷത്തേക്ക് മാറ്റിയത്.
കഴിഞ്ഞ മാസങ്ങളിൽ കൊവിഡ് നിരക്ക് കുറവായിരുന്നുവെങ്കിലും ഈമാസം നിരക്ക് വളരെ കൂടിയിരുന്നു. നിലവിൽ ടോക്കിയോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
അതേസമയം മെക്സിക്കൻ ബേസ് ബാൾ ടീമിലെ രണ്ട് പേർക്കുകൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് ഉദ്ഘാടന ചടങ്ങെങ്കിലും നാളെ മത്സരങ്ങൾക്ക് തുടക്കമാവും. പ്രധാന സ്പോൺസർമാരായ ടൊയോട്ട, പാനസോണിക് കോർപറേഷൻ, ഫുജിറ്റ്സു ലിമിറ്റഡ്, എൻ.ഇ.സി കോർപറേഷൻ എന്നിവരെല്ലാം ഉദ്ഘാടന പരിപാടികളിൽ നിന്നും വിട്ടുനിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.പരസ്യങ്ങളിൽ നിന്നും ടൊയോട്ട പിന്മാറി.
കാണാതായ ഉഗാണ്ട താരത്തെ കണ്ടെത്തി
നാല് ദിവസം മുൻപ് ഒളിമ്പിക് ട്രെയിനിംഗ് ക്യാമ്പിൽ നിന്ന് കാണാതായ ഉഗാണ്ടയുടെ വെയ്റ്ര് ലിഫ്ടിംഗ് താരം ജൂലിയസ് സെക്കിറ്രോളോക്കയെ ജാപ്പനീസ് പൊലീസ് കണ്ടെത്തി. ഒരു ജോലി അന്വേഷിച്ചാണ് താൻ ടീം ക്യാമ്പിൽ നിന്ന് മുങ്ങിയതെന്ന് ജൂലിയസ് പൊലീസിനോട് പറഞ്ഞു. മിയി പ്രവിശ്യയിലെ ഒരു വീട്ടിൽ നിന്നാണ് ജൂലിയസിനെ കണ്ടെത്തിയതെന്നും ഒരു തരത്തിലുള്ള ക്രൈമിലും അദ്ദേഹം ഉൾപ്പെട്ടിട്ടില്ലെന്നും ഒസാക്ക പൊലീസ് പറഞ്ഞു. ഒളിമ്പിക്സിൽ മത്സരിക്കാൻ ക്വാട്ട സ്വിസ്റ്റം പ്രകാരം യോഗ്യത ലഭിക്കില്ലെന്ന് അറിഞ്ഞതോടെയാണ് 20 കാരനായ ജൂലിയസ് പരിശീലന ക്യമ്പിൽ നിന്ന് മുങ്ങിയത്.
മെഡലുയർത്താൻ ചാനു
വെയ്റ്ര് ലിഫ്ടിംഗിൽ ഇത്തവണ ഇന്ത്യയ്ക്ക് ഒരു മെഡൽ സമ്മാനിക്കാൻ തനിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മീരാബായി ചാനു. വിനതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് ചാനു മത്സരിക്കുന്നത്. റിയോ ഒളിമ്പിക്സിലെ വേദന ഇവിടെ സന്തോഷമാകുമെന്നാണ് ചാനുവിന്റെ പ്രതീക്ഷ. നേരത്തേ തന്നെ റിയോയിലെത്തിയ ചാനുവിന്റെ പരിശീലനവും നല്ല രീതിയിൽ പുരോഗമിക്കുകയാണ്. കഴിഞ്ഞയിടെ റെക്കാഡ് പ്രകടനം പുറത്തെടുക്കാനായതും ഇരുപത്തിയാറുകാരിയായ ചാനുവിന് അനുകൂല ഘടകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |