ദീപക് ചഹാർ രക്ഷകനായി, രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം, പരമ്പരയും സ്വന്തം
കൊളംബോ: ദീപക് ചഹാറിന്റെ ത്രില്ലർ ബാറ്റിംഗിന്റെ മികവിൽ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയിൽ നിന്ന് ഇന്ത്യ ജയം പിടിച്ചുവാങ്ങി. ഇന്നലത്തെ മൂന്ന് വിക്കറ്റിന്റെ വിജയത്തോടെ മൂന്ന് മത്സരങ്ങളുൾപ്പെട്ട ഏകദിന പരമ്പര ഒരു മത്സരം ശേഷിക്കെ തന്നെ ഇന്ത്യ (2-0) സ്വന്തമാക്കി. ബാറ്റുകൊണ്ടും ബാളുകൊണ്ടും നിറഞ്ഞാടിയ ദീപക് ചഹാറിന്റെ ഓൾറൗണ്ട് പ്രകടനമാണ് ഇന്ത്യയ്ക്ക് തുണയായത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 275 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ അവസാന ഓവറിലെ ആദ്യ പന്തിൽ വിജയലക്ഷ്യത്തിലെത്തി (277/7).
35.1 ഓവറിൽ 193/7 എന്ന നിലയിൽ ഒരു ഘട്ടത്തിൽ തോൽവി മുന്നിൽക്കണ്ട ഇന്ത്യയെ ദീപക് ചഹാർ (പുറത്താകാതെ 69) ഭുവനേശ്വർ കുമാറിനെ (പുറത്താകാതെ 19) കൂട്ടുപിടിച്ച് അവിശ്വസനീയമായി വിജയതീരത്തെത്തിക്കുകയായിരുന്നു. ഭേദിക്കപ്പെടാത്ത എട്ടാം വിക്കറ്റിൽ ഇരുവരും 84 പന്തിൽ 84 റൺസിന്റെ വിജയക്കൂട്ടുകെട്ട് പടുത്തുയർത്തി. 82 പന്ത് നേരിട്ട് 7 ഫോറും 1 സിക്സും ഉൾകച്ചയുടൻ സൻഡാകന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങി. മനീഷ് പാണ്ഡെ (37), ക്രുനാൽ പാണ്ഡ്യ (35), നായകൻ ശിഖർ ധവാൻ (29) എന്നിവർ അല്പനേരം പിടിച്ചു നിന്നു. കഴിഞ്ഞ കളിയിൽ തകർപ്പൻ ബാറ്റിംഗ് പുറത്തെടുത്ത ഓപ്പണർ പ്രിഥ്വി ഷായ്ക്കും (13), ഇഷാൻ കിഷനും (1) ഇന്നലെ തിളങ്ങാനായില്ല. ഹസരങ്ക ലങ്കയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക അർദ്ധ സെഞ്ച്വറി നേടിയ ആവിഷ്ക ഫെർണാണ്ടോയുടേയും (50), ചരിത അസലങ്കയുടേയും (65), പുറത്താകാതെ 44 റൺസ് നേടിയ ചമിക കരുണാ രത്നയുടേയും മികവിലാണ് 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 275 റൺസെന്ന നല്ല ടോട്ടൽ പടുത്തുയർത്തിയത്. ഇന്ത്യയ്ക്കായി ഭുവനേശ്വറും ചഹലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ചഹാർ രണ്ട് വിക്കറ്റ് വീഴ്ത്തി.
രാഹുലിന് സെഞ്ച്വറി
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള കൗണ്ടിസെലക്ട് ടീമിനെതിരായുള്ള ത്രിദിന സന്നാഹ മത്സരത്തിൽ ആദ്യ ദിനം ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടി. രാഹുൽ (101) സെഞ്ച്വറി നേടി. രവീന്ദ്ര ജഡേജ (75) അർദ്ധ സഞ്ച്വറിയും അടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |