ടോക്യോ: ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി നിലവിലെ ഒളിമ്പിക്സ് വെള്ളിമെഡൽ ജേതാവും ലോക ചാമ്പ്യനുമായ പി.വി. സിന്ധു ടോക്യോയിൽ അനായാസ ജയത്തോടെ തുടങ്ങി.വനിതാ സിംഗിൾസ് ഗ്രൂപ്പ് ജെ യിലെ തന്റെ ആദ്യ മത്സരത്തിൽ ഇസ്രയേൽ താരം സെനിയ പോളികാർപോവെയെ നേരിള്ള ഗെയിമുകളിൽ വീഴ്ത്തിയാണ് സിന്ധു ഏകപക്ഷീയമായ ജയം നേടിയത്. സ്കോർ: 21-7, 21-10. ലോക ഏഴാം നമ്പർതാരമായ സിന്ധുവിനെതിരെ വെല്ലുവിളിയൊന്നും ഉയർത്താൻ ലോക റാങ്കിംഗിൽ 58 -ാം സ്ഥാനക്കാരിയായ പോളികാർപോവയ്ക്കായില്ല. 29 മിനിട്ടിൽ സിന്ധു വിജയമുറപ്പിച്ചു.
ഏറെ നാളുകൾക്ക് ശേഷം ഒരു മത്സരത്തിനറങ്ങിയ സിന്ധുവിന് സ്റ്രാർട്ടിംഗ് ട്രബിൾ ഉണ്ടായിരുന്നു. മത്സരത്തിലെ ആദ്യ പോയിന്റ് സിന്ധുവാണ് നേടിയതെങ്കിലും തൊട്ടുപിന്നാലെ പോളികാർപോവ 3-2ന് എന്ന നിലയിലെല്ലാം ലീഡെടുത്തു. എന്നാൽ ട്രാക്കിലായ സിന്ധു 5-5എന്ന നിലയൽ നിന്ന് 14 പോയിന്റുകൾ തുടർച്ചയായി നേടി കുതിച്ചുയർന്ന സിന്ധു 21-7ന് ആ ഗെയിം സ്വന്തമാക്കി.
ഇടതു കാലിൽ പരിക്കുമായിറങ്ങിയ പോളികാർപോവ രണ്ടാം ഗെയിമിലും സിന്ധുവിന്റെ സ്ട്രോക്കുകൾക്ക് മറുപടി നൽകാൻ ബുദ്ധിമുട്ടി. 4-3 എന്ന നിലയിൽ നിന്ന് തുടർച്ചയായി 7 പോയിന്റ് നേടി മുന്നേറിയ സിന്ധു 21-10ന് ആ ഗെയിമും നേടി മാച്ച് പോയിന്റ് സ്വന്തമാക്കുകയായിരുന്നു.
നാളെ നടക്കുന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ 34-ാം റാങ്കുകാരി ഹോങ്കോങ്ങിന്റെ ച്യുഗ് യാൻ യി യാണ് സിന്ധുവിന്റെ എതിരാളി.
മത്സരം അത്ര ഈസിയായിരുന്നു എന്ന് എനിക്ക് അഭിപ്രായമില്ല. ഞാൻ നല്ല തയ്യാറെടുപ്പുകൾ നടത്തയില്ലായിരുന്നെങ്കിൽ ഇങ്ങനെയൊരു ഫലം കിട്ടില്ലായിരുന്നു. എതിരാളി താഴ്ന്ന റാങ്കിലുള്ളയാളാണെന്നത് കൊണ്ട് ഒരു മത്സരവും ഒരിക്കലും ഈസിയാകില്ല. നമ്മുടെ ഏകാഗ്രതയും ശ്രദ്ധയുമാണ് പ്രധാനം. ഞങ്ങൾ കുറച്ചു റാലികൾ കളിച്ചിരുന്നു. കോർട്ട് നന്നായി ഉപയോഗിക്കാനായതിനാൽ വിജയിക്കാനായി.
പി.വി സിന്ധു
മത്സരശേഷം
സിന്ധുവിന്റെ ലക്ഷ്യം
ഒളിമ്പിക്സ് ബാഡ്മിന്റണിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാവുക,വ്യക്തിഗത ഇനത്തിൽ രണ്ട് മെഡൽ നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമവുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |