ന്യൂഡൽഹി : ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ ഇതുവരെ നേടിയ ഏക മെഡലുമായി വെയ്റ്റ്ലിഫ്ടിംഗ് താരം മീരാഭായ് ചാനു ഇന്നലെ ന്യൂഡൽഹിയിലെത്തി. സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ ഉദ്യോഗസ്ഥരും സുഹൃത്തുക്കളും എയർപോർട്ട് ജീവനക്കാരും ചേർന്ന് ചാനുവിനെയും കോച്ച് വിജയ് ശർമ്മയെയും സ്വീകരിച്ചു.
കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിനാൽ മറ്റു സ്വീകരണ പരിപാടിയൊന്നും സംഘടിപ്പിച്ചിരുന്നില്ല. സ്നേഹത്തിനും പ്രാർത്ഥനയ്ക്കും രാജ്യത്തെ ഓരോരുത്തരോടും നന്ദിയുണ്ടെന്ന് ചാനു പറഞ്ഞു. ചാനുവിന് ഒരു കോടി രൂപ സമ്മാനത്തിന് പുറമേ അഡിഷണൽ സൂപ്രണ്ട് ഒഫ് പൊലീസായി നിയമനവും നൽകുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.
വെള്ളി സ്വർണമാകുമോ?
അതേസമയം ചാനുവിന്റെ വെള്ളിമെഡൽ സ്വർണമായി ഉയർത്തിയേക്കുമെന്ന വാർത്തയാണ് താരമെത്തും മുന്നേ നിറഞ്ഞുനിന്നത്. ചാനുവിനെ തോൽപ്പിച്ച് സ്വർണം നേടിയ ചൈനീസ് താരം ഹാവോ ഷിഹുയിയുടെ ഉത്തേജക പരിശോധനാഫലം വന്നശേഷമേ ടോക്യോ വിടാവൂ എന്ന് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ സമിതി (വാഡ) നിർദ്ദേശിച്ചെന്ന വാർത്തയാണ് പ്രത്യാശ പകർന്നത്. എന്നാൽ വാഡയുടേത് സാങ്കേതിക നിർദ്ദേശം മാത്രമാണെന്നും ചൈനീസ് താരം മരുന്നടിച്ചതായി പരിശോധനാഫലം വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ആശ്വാസം അചാന്ത മാത്രം
ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായിരുന്ന മിക്ക താരങ്ങളും ടോക്യോയിൽ ഇന്നലെ നിരാശപ്പെടുത്തിയപ്പോൾ ആവേശം പകർന്നത് വെറ്ററൻ പുരുഷ ടേബിൾ ടെന്നിസ് താരം അചാന്ത ശരത് കമൽ മാത്രം. രണ്ടാം റൗണ്ടിൽ പോർച്ചുഗലിന്റെ ടിയാഗോ അപ്പോലോണിയയെ 4-2ന് തോൽപ്പിച്ച് അചാന്ത മൂന്നാം റൗണ്ടിലെത്തി. തന്റെ നാലാം ഒളിമ്പിക്സിൽ പങ്കെടുക്കുന്ന 39 കാരനായ അചാന്ത ഇന്ന് രാവിലെ ഇന്ത്യൻ സമയം 8.30ന് മൂന്നാം റൗണ്ടിൽ ചൈനയുടെ മാ ലോംഗിനെ നേരിടും.
ഇന്നല ഇന്ത്യ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |