വെയ്റ്റ് ലിഫ്ടിംഗിൽ സ്വർണം നേടിയ ചൈനീസ് താരം ഉത്തജേക പരിശോധനാ ഫലം വരാതെ ടോക്യോ വിടരുതെന്ന് വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി
ടോക്യോ : വെയ്റ്റ് ലിഫ്‌ടിംഗിൽ ചരിത്രമെഴുതി മീരാഭായ് ചാനു നേടിയ വെള്ളി മെഡൽ സ്വർണമായി മാറുമോ എന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകർ. ചാനുവിനെ പിന്നിലാക്കി ഒളിമ്പിക് റെക്കാഡോടെ സ്വർണം നേടിയിരുന്ന ചൈനീസ് താരം ഹൗ ഷിഹുയിയോട് ഉത്തജേക മരുന്നു പരിശോധനയ്ക്കായി ടോക്യോയിൽ തന്നെ തുടരണമെന്ന് വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി (വാഡ) ആവശ്യപ്പെട്ടതായ റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് ചാനുവിന് സ്വർണസാദ്ധ്യത തെളിഞ്ഞത്.വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പരിശോധന ഉടൻ നടക്കുമെന്നാണ് വിവരം.
ചാനു 202, ഷിഹുയി 210
രണ്ടും മൂന്നും റാങ്കുകാർ പിന്മാറിയതിനാൽ ലോക ഒന്നാം റാങ്കുകാരിയായ ഷിഹുയിയും നാലാം റാങ്കുകാരിയായ ചാനുവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമായിരുന്നു വെയ്റ്റ്ലിഫ്ടിംഗിൽ. 210 കിലോ ഉയർത്തിയാണ് ചൈനീസ് താരം സ്വർണ മെഡൽ നേടിയത്. മീരബായ് ചാനു 202 കിലോഗ്രാം ഉയർത്തി വെള്ളിയും നേടി.
14 രാജ്യങ്ങളിൽനിന്നുള്ള താരങ്ങളാണു മത്സരത്തിനുണ്ടായിരുന്നത്. സ്നാച്ച്, ക്ലീൻ ആൻഡ് ജെർക്ക് എന്നീ വിഭാഗങ്ങളിലായി ഓരോരുത്തർക്കും മൂന്ന് വീതം അവസരങ്ങൾ.
സ്നാച്ചിലെ ആദ്യശ്രമത്തിൽ ചാനു ഉയർത്തിയത് 84 കിലോ . ഇൻഡോനേഷ്യയുടെ ഐസ വിൻഡിക സാന്റികയും അതേ ഭാരമുയർത്തി. എന്നാൽ 88 കിലോ ഉയർത്തി ഷിഹുയി മുന്നിലെത്തി.
രണ്ടാം ശ്രമത്തിൽ ചാനു 87 കിലോ ഉയർത്തി. മൂന്നാം ശ്രമത്തിൽ 89 കിലോഗ്രാം ഉയർത്താൻ നോക്കി പരാജയപ്പെട്ടു.
ഷിഹുയി രണ്ടാം ശ്രമത്തിൽ 92 കിലോഗ്രാമും മൂന്നാം ശ്രമത്തിൽ 94 കിലോഗ്രാം ഭാരവും ഉയർത്തി ഒളിമ്പിക് റെക്കാഡ് കുറിച്ചു.
ക്ലീൻ ആൻഡ് ജെർക്കിൽ ആദ്യശ്രമത്തിൽ ചാനു ഉയർത്തിയത് 110 കിലോയാണ്. 109 കിലോയേ ഉയർത്തിയുള്ളൂവെങ്കിലും ഷിഹുയി സ്നാച്ചിലെ ലീഡ് കൈവിട്ടില്ല.
അടുത്ത ശ്രമത്തിൽ ചാനു 115 കിലോയും ഷിഹുയി 114 കിലോയും. എന്നാൽ, മൂന്നാം ശ്രമത്തിൽ ഷിഹുയി 116 കിലോ ഉയർത്തി റെക്കാഡ് തിരുത്തി. 117 കിലോഗ്രാം ഉയർത്താനുള്ള മൂന്നാം ശ്രമത്തിൽ ചാനു പരാജയപ്പെട്ടു.
സ്നാച്ചിലും ക്ളീൻ ആൻഡ് ജെർക്കിലുമായാണ് 210 (94+116) കിലോ ഷിഹുയി ഉയർത്തിയത്. ചാനു 202 കിലോയും (87+115) .
പരിശോധന സാങ്കേതികം
അതേസമയം പരിശോധന സാങ്കേതിക നടപടിക്രമം മാത്രമാണെന്നും റെക്കാഡോടെ മെഡൽ നേടുന്നവരെ വാഡ പ്രത്യകം പരിശോധനയ്ക്ക് വിധേയമാക്കാറുണ്ടെന്നും ഭാരദ്വഹന പരിശീലകർ പറയുന്നു. മത്സരശേഷം ചാനുവിനെയും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. രണ്ട് സാമ്പിളുകളാണ് (എ,ബി) പരിശോധനയ്ക്കായി എടുക്കുന്നത്. ഇതിൽ എ സാമ്പിൾ ആദ്യം പരിശോധിക്കും.ഒന്നു രണ്ടു ദിവസത്തിനുള്ളിൽ ഫലം വരും. ഇതിൽ ഉത്തേജകാംശം കണ്ടെത്തിയാൽ വാഡ താരത്തെയും ആ കായിക ഇനത്തിന്റെ രാജ്യാന്തര ഫെഡറേഷനെയും ദേശീയ ഫെഡറേഷനെയും അറിയിക്കും. തുടർന്ന് ബി സാമ്പിൾ പരിശോധിച്ച് ഉത്തേജകാംശം ഉറപ്പിക്കും. തുടർന്ന് താരത്തെ ഹിയറിംഗിന് വിളിച്ച് ശിക്ഷ വിലക്ക് കാലാവധി തീരുമാനിക്കും. എന്നാൽ താരത്തിന് അപ്പീൽ നൽകാനാകും. ഇതിലും ഹിയറിംഗ് കഴിഞ്ഞേ അന്തിമവിധിയുണ്ടായി മെഡൽ തിരിച്ചുവാങ്ങുകയുള്ളൂ.
2018,2019 വർഷങ്ങളിലെ ലോക ചാമ്പ്യനും ,2019,2020 വർഷങ്ങളിലെ ഏഷ്യൻ ചാമ്പ്യനുമാണ് ഷിഹുയി. 210 കിലോ ഉയർത്തുന്നത് ആദ്യമല്ല. കഴിഞ്ഞ വർഷം താഷ്കെന്റിൽ നടന്ന ലോകചാമ്പ്യൻഷിപ്പിൽ 213 കിലോ ഉയർത്തി ലോക റെക്കാഡ് ഷിഹുയി സ്വന്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |