പി.വി. സിന്ധു സെമിയിൽ
ടോക്യോ : മീരാഭായ് ചാനുവിന്റെ വെള്ളിക്ക് പിന്നാലെ ഒരു മെഡൽ കൂടി ടോക്യോയിൽ ഉറപ്പിച്ച് ഇന്ത്യ. ഇന്നലെ വനിതകളുടെ 69 കിലോഗ്രാം ബോക്സിംഗിൽ മുൻ ലോകചാമ്പ്യനായ ചെെനീസ് തായ്പേയ് താരം നിയെൻ ചിൻ ചെന്നിനെ 4-1ന് കീഴടക്കി ലവ‌്ലിനയാണ് മെഡൽ ഉറപ്പാക്കിയത്. നാലാം തീയതി നടക്കുന്ന സെമിയിൽ മറ്റൊരു മുൻ ലോകചാമ്പ്യൻ തുർക്കിയുടെ സുമനേലിയാണ് എതിരാളി.
വിജന്ദേർ സിംഗിനും എം.സി. മേരികോമിനും ശേഷം ബോക്സിംഗിൽ ഒളിമ്പിക് മെഡൽ നേടുന്ന ഇന്ത്യൻ താരമാകാൻ ഒരുങ്ങുകയാണ് ലവ്‌ലിന. ബോക്സിംഗ് സെമിയിൽ പരാജയപ്പെടുന്നവർക്കും വെങ്കല മെഡൽ ലഭിക്കും.
ജപ്പാൻകാരി അകാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപ്പിച്ച് സെമിയിലെത്തിയ ബാഡ്മിന്റൺ താരം പി.വി. സിന്ധു സ്വർണ പ്രതീക്ഷ നൽകി മുന്നേറുകയാണ്. 21-13, 22-20 എന്ന സ്കോറിനായിരുന്നു സിന്ധുവിന്റെ ജയം. ഇന്ന് വൈകിട്ട് 3.20ന് നടക്കുന്ന സെമിയിൽ ചൈനീസ് തായ്പേയ് താരം തായ് സു ഇംഗിനെ സിന്ധു നേരിടും.
ആർച്ചറിയിൽ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ലോക ഒന്നാം നമ്പർ താരം ദീപിക കുമാരി ഇന്നലെ പ്രീക്വാർട്ടറിൽ സീനിയ പെറോവയെ തോൽപ്പിച്ച് ക്വാർട്ടറിലെത്തിയെങ്കിലും അവിടെ ദക്ഷിണകൊറിയയുടെ ആൻ സാനിനോട് തോറ്റതോടെ മെഡലണിയാതെ പുറത്തായി. ദീപികയുടെ ഭർത്താവ് അതാനു ദാസ് ഇന്ന് പ്രീ ക്വാർട്ടറിന് ഇറങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |