ടോക്യോ : ഒളിമ്പിക്സ് വനിതാ ഹോക്കിയിൽ തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം ഇന്നലെ നടന്ന പൂൾ എ മത്സരത്തിൽ അയർലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ഇന്ത്യ ക്വാർട്ടർ പ്രതീക്ഷകൾ നിലനിറുത്തി. കളി തീരാൻ മൂന്ന് മിനിട്ട് മാത്രം ശേഷിക്കെ നവനീത് കൗറാണ് ഇന്ത്യയുടെ വിജയ ഗോൾ നേടിയത്.
മഴമൂലം നേരത്തേ നിശ്ചയിച്ചതിൽ നിന്ന് ഒരുമണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. ജീവൻ മരണ പോരാട്ടത്തിൽ തുടക്കം മുതൽ ഇന്ത്യ അയർലഡ് ഗോൾ മുഖം ലക്ഷ്യമാക്കി ആക്രമണം തുടങ്ങി. എന്നാൽ ആദ്യ മൂന്ന് ക്വാർട്ടറുകളിലും ഗോളുകൾ ഒന്നും പിറന്നില്ല. ഇന്ത്യയുടെ ആക്രമണങ്ങളെ അയർലൻഡ് പ്രതിരോധവും ഗോൾ കീപ്പർ അയേഷ മക്ഫെറനും ചേർന്ന് നിർവീര്യമാക്കി. പതിനാല് പെനാൽറ്റി കോർണറുകൾ മത്സരത്തിൽ ഇന്ത്യയ്ക്ക് അനകൂലമായി ലഭിച്ചെങ്കിലും ഒരെണ്ണം പോലും ഗോളാക്കാനായില്ല.
ഒടുവിൽ മത്സരമവസാനിക്കാറാകവെ നാലാം ക്വാർട്ടറിൽ 57-ാം മിനിട്ടിൽ നവനീത് കൗർ ഇന്ത്യയുടെ വിജയഗോൾ നേടുകയായിരുന്നു. ക്യാപ്ടൻ റാണി റാംപാലിന്റെ പവർഫുൾ പാസ് ഗോൾ പോസ്റ്റിന് തൊട്ടു മുന്നിൽ നിന്ന് മനോഹരമായി ടാപ്പ് ചെയ്ത് നവനീത് വലയ്ക്കുള്ളിലാക്കുകയായിരുന്നു.
ഇനിയുള്ള പ്രതീക്ഷ
ഇന്ന് നടക്കുന്ന പൂളിലെ അവസാന മത്‌സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജയിക്കുകയും മറ്രൊരു മത്സരത്തിൽ അയർലൻഡ് നിലവിലെ ചാമ്പ്യൻമാരായ ഗ്രേറ്റ് ബ്രിട്ടണോട് തോൽക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് അനായാസം ക്വാർട്ടറിൽ എത്താം.
ഒരു പൂളിൽ നിന്ന് നാല് ടീമുകളാണ് ക്വാർട്ടറിൽ കടക്കുക. നാല് മത്സരങ്ങളിൽ നിന്ന് ഇന്നലത്തെ വിജയത്തിന്റെ ബലത്തിൽ 3 പോയിന്റുള്ള ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. അയർലൻഡിനും ഇതേ പോയിന്റാണെങ്കിലും ഗോൾ ഡിഫറൻസിന്റെ പിൻബലത്തിൽ അവർ ഇന്ത്യയെ മറികടന്ന് ഇപ്പോൾ നാലാം സ്ഥാത്താണ്.
നിലവിൽ പൂളിൽ നിന്ന് ഹോളണ്ടും ജർമ്മനിയും ക്വാർട്ടർ ഉറപ്പിച്ചു കഴിഞ്ഞു.
ദക്ഷിണാഫ്രിക്ക ഇതുവരെ കളിച്ച നാല് മത്സരവും തോറ്ര ടീമാണ്. റാങ്കിംഗിൽ ഇന്ത്യയേക്കാൾ പിന്നിലുമാണ്. ഇതാണ് ഇന്ത്യ സംഘത്തിന് കളിക്കുമുമ്പ് ആശ്വാസം നൽകുന്ന ഘടകങ്ങൾ
ഇന്ത്യയും അയർലൻഡും ജയിച്ചാൽ ഗ്രേറ്ര് ബ്രിട്ടണൊപ്പം ആറ് പോയിന്റാകും മൂന്ന് ടീമിനും. ഗോൾ ഡിഫറൻസായിരിക്കും പിന്നെ ക്വാർട്ടർ യോഗ്യത നിശ്ചയിക്കുക. നിലവിൽ ഇന്ത്യ ഇക്കാര്യത്തിൽ പിന്നിലാണ്.
നാളെ രാവിലെ 8.45 മുതലാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരം.
അയർലൻഡ് - ഗ്രേറ്റ് ബ്രിട്ടൺ മത്സരം വൈകിട്ട് 5.15 മുതലും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |