ബോക്സിംഗിൽ ആദ്യ മത്സരത്തിൽ തോറ്റ് അമിത് പംഘൽ
ക്വാർട്ടറിൽ കടക്കാനാവാതെ പൂജാറാണി
ടോക്യോ : ബോക്സിംഗ് റിംഗിൽ ഇന്നലെ ഇടികൊണ്ടുവീഴുകയായിരുന്നു ഇന്ത്യ. രാവിലെ ആദ്യ മത്സരത്തിനായി ഇറങ്ങിയ അമിത് പംഘൽ അപ്രതീക്ഷിതമായി പുറത്തായി. വൈകിട്ട് ക്വാർട്ടർ ജയിച്ച് മെഡൽ ഉറപ്പാക്കാനിറങ്ങിയ പൂജാറാണിയും തോറ്റതോടെ രണ്ടാമത്തെ മെഡലവസരവും ഇന്ത്യയ്ക്ക് നഷ്ടമായി.
കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണവും 2019 ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിരുന്ന അമിതിൽ ഇന്ത്യയ്ക്ക് കനത്ത പ്രതീക്ഷയായിരുന്നു. എന്നാൽ അതെല്ലാം തകർത്തുകളഞ്ഞത് കൊളംബിയക്കാരൻ യുബേരിയൻ മാർട്ടിനെസാണ്. ആദ്യ റൗണ്ടിൽ നാല് ജഡ്ജുമാരും വിജയിയായി പ്രഖ്യാപിച്ച അമിതിനെ അടുത്ത രണ്ട് റൗണ്ടുകളിൽ തകർത്തിടിച്ച് 4-1എന്ന സ്കോറിന് യുബേരിയൻ കീഴടക്കിക്കളഞ്ഞു. ആദ്യ റൗണ്ടിൽ റിംഗിനുള്ളിൽ അപാരമായ ഫുട്‌വർക്കുമായി ഓടിനടന്ന അമിത് അടുത്ത രണ്ട് റൗണ്ടുകളിൽ ക്ഷീണിച്ചുപോയതാണ് തോൽവിക്ക് വഴിയൊരുക്കിയത്.
വനിതകളുടെ 75 കിലോഗ്രാം വിഭാഗത്തിൽ മുൻ ലോകചാമ്പ്യനും റിയോ ഒളിമ്പിക്സിലെ വെങ്കലമെഡൽ ജേതാവുമായ ചൈനീസ് താരം ലി ക്വിയാനാണ് പൂജാറാണിയെ തോൽപ്പിച്ചത്. ആകാരത്തിലും ആക്രമണത്തിലും പൂജയെക്കാൾ മുന്നിട്ടുനിന്ന ചൈനീസ് താരം മൂന്ന് റൗണ്ടുകളിലും ഒരു പഴുതുപോലും നൽകാതെയാണ് 5-0ത്തിന് വിജയം ഉറപ്പാക്കിയത്.
ഇനിയുള്ള പ്രതീക്ഷകൾ
സൂപ്പർ ഹെവിവെയ്‌റ്റ് ക്വാർട്ടറിൽ സതീഷ് കുമാർ ഇന്ന് ബഖോദിയർ ജലാലോവിനെ നേരിടും.
ബുധനാഴ്ച 69 കിലോ സെമിയിൽ ലവ്‌ലിന ബോർഗോഹയ്ൻ തുർക്കിയുെ സുനേലിയെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |