SignIn
Kerala Kaumudi Online
Wednesday, 17 April 2024 12.04 AM IST

സങ്കടം മാറ്റാൻ വെങ്കലം വേണം

olympics-mens-hocky

പുരുഷ ഹോക്കിയിൽ ഇന്ത്യ ബെൽജിയത്തോട് തോറ്റു

ഇനി ജർമ്മനിക്കെതിരെ വെങ്കല പോരാട്ടം

ടോക്യോ : പുരുഷ ഹോക്കിയിൽ ഇന്ത്യയുടെ സ്വർണ മോഹം സെമിയിൽ ബൽജിയത്തിന് മുന്നിൽ പൊലിഞ്ഞെങ്കിലും ഇനി വെങ്കല മെഡലിനായി ജർമ്മനിക്കെതിരെ മത്സരം ബാക്കിയുണ്ട്. 49 വർഷത്തിന് ശേഷം ഒളിമ്പിക്സ് സെമിയിൽ കളിക്കാനിറങ്ങിയ ഇന്ത്യ പക്ഷേ ലോക ചാമ്പ്യൻമാരായ ബെൽജിയത്തിന് മുന്നിൽ 2-5ന് തോൽക്കുകയായിരുന്നു.

ഹാട്രിക്കുമായി കളം നിറഞ്ഞ അലക്സാണ്ടർ ഹെൻഡ്രിക്സാണ് ബെൽജിയത്തിന്റെ വിജയ ശില്പി.ടോക്യോയിൽ ഹെൻഡ്രിക്സിന്റെ ഗോൾ നേട്ടം 14 ആയി. ലോയിക്ക് ലുയിപയേർറ്രും ജോൺ ഡോഹ്‌മെനും ബെൽജിയത്തിനായി ഓരോ ഗോൾ വീതം നേടി. ഹർമൻപ്രീത് സിംഗും മൻദീപ് സിംഗുമാണ് ഇന്ത്യയുടെ സ്കോറർമാർ. ആദ്യ മൂന്ന് ക്വാർട്ടറുകളിലും പൊരുതി നിന്ന ഇന്ത്യ നാലാം ക്വാർട്ടറിൽ പൂർണമായും നിറംമങ്ങുകയായിരുന്നു. അവസാന നിമിഷം ഗോൾ കീപ്പർ ശ്രീജേഷിനെ പിൻവലിച്ച് ഒരു ഔട്ട് ഫീൽഡ് താരത്തെയിറക്കി എങ്ങനെയെങ്കിലും ഗോൾ നേടാനുള്ള ഇന്ത്യൻ ശ്രമം പക്ഷേ അഞ്ചാം ഗോൾ വഴങ്ങുന്നതിലേക്ക് എത്തിച്ചെന്നല്ലാതെ നേട്ടമുണ്ടാക്കിയില്ല.

മറ്രൊരു സെമിയിൽ ജർമ്മനിയെ തോൽപ്പിച്ചെത്തിയ ആസ്ട്രേലിയയാണ് നാളെ നടക്കുന്ന ഫൈനലിൽ ബെൽജിയത്തിന് എതിരാളികൾ.

പെനാൽറ്രി കോർണറുകൾ എഴുതിയ വിധി

പെനാൽറ്രി കോർണറിൽ നിന്നായിരുന്നു ബെൽജിയം ആദ്യ മൂന്ന് ഗോളുകളും നേടിയത്. നാലാം ഗോൾ പെനാൽറ്റി സ്ട്രോക്കിൽ നിന്നായിരുന്നു. 14പെനാൽറ്റി കോർണറുകളാണ് മത്സരത്തിൽ ബെൽജിയം നേടിയെടുത്തത്. ഇന്ത്യൻ സർക്കിനുള്ളിൽ കടന്ന് പെനാൽറ്രി കോർണർ നേടിയെടുക്കുകയെന്നത് തന്നെയായിരുന്നു ബൽജിയത്തിന്റെ ഗെയിംപ്ലാൻ. പെനാൽറ്റി കോർണറിൽ നിന്ന് ഗോൾ കണ്ടെത്താൻ വിദഗ്ദ്ധരായ ഹെൻഡ്രിക്സും ലുയിപയേർറ്രും കാര്യങ്ങൾ തങ്ങൾക്ക് അനുകൂലമാക്കുമെന്ന ബെൽജിയൻ കോച്ചിന്റെ കണക്കു കൂട്ടൽ പൂർണമായും വിജയം കണ്ടു. അഞ്ച് പെനാൽറ്രി കോർണറുകൾ ഇന്ത്യ നേടിയെടുത്തെങ്കിലും ഒരെണ്ണമേ ലക്ഷ്യം കണ്ടുള്ളൂ.

ക്ലിക്കായില്ല

ആസ്ട്രേലിയക്കെതിരെ പൂളിൽ 1-7ന്റെ വമ്പൻ തോൽവി വഴങ്ങിയ ശേഷം ഇത്തവണ ഒളിമ്പിക്സിൽ അശ്വമേധം നടത്തുകയായിരുന്ന ഇന്ത്യൻ സംഘത്തിന് പക്ഷേ സെമിയിൽ ബെൽജിയത്തിനെതിരെ കാര്യങ്ങൾ പ്രതികൂലമായി. പതിയെതുടങ്ങിയ ഇന്ത്യയ്ക്കെതിരെ തുടക്കം മുതൽ ആക്രമണം അഴിച്ചു വിടുകയായിരുന്നു ബെൽജിയം. കളി തുടങ്ങി രണ്ടാം മിനിട്ടിൽ തന്നെ പെനാൽറ്രി കോർണർ ഗോളാക്കി ലുയിപയേർട്ട് ഹോളണ്ടിനെ മുന്നിലെത്തിച്ചു. തിരിച്ചടിച്ച ഇന്ത്യ രണ്ട് മിനിട്ടിനുള്ളിൽ രണ്ട് ഗോൾ നേടി ബെൽജിയത്തെ ഞെട്ടിച്ചു. ഏഴാം മിനിട്ടിൽ പെനാൽറ്രി കോർണറിലൂടെ ഹർമൻപ്രീത് ലക്ഷ്യം കണ്ടപ്പോൾ മനോഹരമായ ഫീൽഡ് ഗോളിലൂടെ ഒരുമിനിട്ടിനകം മൻദീപ് ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തു. രണ്ടാം ക്വാർട്ടറിൽ അക്രമണം ഒന്നു കൂടി കനപ്പിച്ച ബെൽജിയം 19-ാംമിനിട്ടിൽ ഹെൻഡ്രിക്സിലൂടെ ഒപ്പമെത്തി. മൂന്നാം ക്വാർട്ടറിൽ ഗോളൊന്നും പിറന്നില്ല. എന്നാൽ അവസാന ക്വാർട്ടറിൽ ബെൽജിയത്തിന്റെ പടയോട്ടമായിരുന്നു. തുടർച്ചയായ മൂന്ന് പെനാൽറ്രി കോർണറുകൾ നേടിയെടുത്ത അവർ 49-ാം മിനിട്ടിൽ ഹെൻഡ്രിക്സിലൂടെ 3-2ന് മുന്നിലെത്തി. പ്രതിരോധത്തിലേക്ക് വലിയാതെ ആക്രമണം തുടർന്ന ബെൽജിയം 53-ാം മിനിട്ടിൽ വീണുകിട്ടിയ പെനാൽറ്രി സ്ട്രോക്കിലൂടെ ലീഡുയർത്തി. ഹെഡ്രിക്സ് ഹാട്രിക്ക് തികച്ച ഗോളായിരുന്നു അത്.

ശ്രീജേഷിനേയും പിൻവലിച്ചു

ഗോളിയില്ലാ പോസ്റ്രിലാണ് ഡോഹ്മൻ ബൽജിയത്തിന്റെ അഞ്ചാം ഗോൾ നേടിയത്. തിരിച്ചടിക്കാനായി മത്സരം അവസാനിക്കാൻ രണ്ട് മിനിട്ട് ശേഷിക്കെ ശ്രീജേഷിനെ ഇന്ത്യൻ കോച്ച് ഗ്രഹാം റീഡ് പിൻവലിക്കുകയും പകരം ഒരു ഫീൽഡ് താരത്തെ കളത്തിലിറക്കുകയുമായിരുന്നു.പക്ഷേ ഈ നീക്കം പാളിപ്പോയി.

ജർമ്മനിയെ വീഴ്ത്തണം.

നാളെ രാവിലെ 7മണി മുതലാണ് ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള വെങ്കല മെഡൽ പോരാട്ടം. സെമിയിൽ ജർമ്മനി 1-3നാണ് ആസ്ട്രേലിയയോട് തോറ്റത്.

ജയിക്കുമെന്നുറപ്പിച്ചാണ് സെമിക്കിറങ്ങിയത്. എന്നാൽ നിർഭാഗ്യവശാൽ അത് നടന്നില്ല. ടീമംഗങ്ങളുടെ ഒത്തൊരുമ കൊണ്ടാണ് ഇവിടെ വരെയെത്തിയത്. നിരാശപ്പെട്ടിരിക്കാൻ സമയമില്ല.വെങ്കല മെഡലിനായി പൊരുതണം. സങ്കടപ്പെട്ടിരിക്കുന്നതിനേക്കാൾ നല്ലതല്ലേ രാജ്യത്തിനൊരു മെഡലിനായി പോരാടുന്നത്.

പി.ആർ.ശ്രീജേഷ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, OLYMPICS MENS HOCKY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.