വനിതാ ഹോക്കിയിൽ സെമിയിൽ അർജന്റീനയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി
വെങ്കല മെഡലിനായി ബ്രിട്ടനെതിരെ മത്സരിക്കും
ടോക്യോ : ഒളിമ്പിക്സ് ഹോക്കിയിൽ സ്വർണമെന്ന ഇന്ത്യൻ സ്വപ്നം ഇത്തവണയും സഫലമായില്ല. പുരുഷ ടീമിന് പിന്നാലെ ഇന്ത്യൻ വനിതകൾക്കും സെമിയിൽ കാലിടറി. ഇന്നലെ നടന്ന സെമിയിൽ അർജന്റീനയാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യയെ കീഴടക്കിയത്. ഒരു ഗോളിന്റെ ലീഡെടുത്ത ശേഷമാണ് രണ്ട് ഗോളുകൾ വഴങ്ങി ഇന്ത്യ കളി കൈവിട്ടത്. ഇനി വെങ്കല മെഡലിനായി ഇന്ത്യയ്ക്ക് മത്സരിക്കാം. ബ്രിട്ടനാണ് വെങ്കലത്തിനായുള്ള മത്സരത്തിൽ എതിരാളികൾ. ഫൈനലിൽ അർജന്റീന ഹോളണ്ടിനെ നേരിടും.
പൊരുതി വീണു
ക്വാർട്ടറിൽ ആസ്ട്രേലിയയെ വീഴ്ത്തിയത്തിയ ഇന്ത്യ പക്ഷേ സെമിയിൽ അർജന്റീനയ്ക്ക് മുന്നിൽ പൊരുതി വീഴുകയായിരുന്നു. ലോകറാങ്കിംഗിൽ രണ്ടാമതുള്ള അർജന്റീനയ്ക്കെതിരെ മികച്ച പ്രകടനം തന്നെയാണ് ഏഴാം സ്ഥാനക്കാരായ ഇന്ത്യ പുറത്തെടുത്തത്.
ക്വാർട്ടറിലെ പോലെ സെമിയിലും ഡ്രാഗ് ഫ്ലിക്കർ ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. മറുവശത്ത് ക്യാപ്ടൻ മരിയ ബരിയോണുവോയാണ് അർജന്റീനയ്ക്കായി ഇരട്ടഗോൾ നേടി അവരുടെ വിജയ ശില്പിയായത്.
മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യ ആക്രമണം തുടങ്ങി. രണ്ടാം മിനിട്ടിൽ തന്നെ വീണു കിട്ടിയ പെനാൽറ്രി കോർണർ ലക്ഷ്യത്തിലെത്തിച്ച് ഗുർജിത് കൗർ ഇന്ത്യയ്ക്ക് ലീഡ് നേടിക്കൊടുത്തു. പകച്ചു പോയ അർജന്റീനയും ആക്രമണം തുടങ്ങി എന്നാൽ ഒന്നാം ക്വാർട്ടറിൽ അർജന്റീനയുടെ ഗോൾ ശ്രമങ്ങളെ ഇന്ത്യ സമർത്ഥമായി പ്രതിരോധിച്ചു.
രണ്ടാം ക്വാർട്ടറിൽ പ്രതിരോധത്തിലേക്ക് വലിഞ്ഞ ഇന്ത്യയ്ക്കെതിരെ 18-ാം മിനിട്ടിൽ പെനാൽറ്രി കോർണറിൽ നിന്നു തന്നെ മരിയ അർജന്റീനയുടെ സമനില ഗോൾ നേടി. ഗോൾ വഴങ്ങിയതോടെ വീണ്ടും ആക്രമണം തുടങ്ങിയ ഇന്ത്യ മൂന്ന് പെനാൽറ്രി കോർണറുകൾ നേടിയെടുത്തെങ്കിലും ലക്ഷ്യം കണ്ടില്ല. മൂന്നാം ക്വാർട്ടറിൽ ഇന്ത്യയെ നിരാശരാക്കി 36-ാം മിനിട്ടിൽ മരിയ അർജന്റീനയുടെവിജയഗോളും കണ്ടെത്തുകയായിരുന്നു. തുടർന്ന് അവസാന നിമിഷം വരെ ഇന്ത്യ സമനിലയ്ക്കായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യം കണ്ടില്ല.
വെങ്കലപ്പോരാട്ടം
നാളെ രാവിലെ 7 മുതലാണ് ബ്രിട്ടനെതിരെ വെങ്കല മെഡലിനായുള്ള മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |