SignIn
Kerala Kaumudi Online
Friday, 29 March 2024 12.10 PM IST

വെയ്റ്റിംഗ് ഫോർ ഗോദ

olympics-

ഗുസ്തിയിൽ നിന്ന് ഇന്ന് രണ്ട് മെഡലുകൾ പ്രതീക്ഷിച്ച് ഇന്ത്യ

സ്വർണം കൊയ്യാൻ രവികുമാർ, വെങ്കലം തേടി ദീപക് പൂനിയ

ടോക്യോ : ഇന്ത്യ വെയ്റ്റ് ചെയ്യുകയാണ്, ഗോദയിൽ നിന്നുള്ള മെഡലുകൾക്കായി. ഇന്നലെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ഫൈനലിലെത്തിയ രവികുമാർ ദഹിയയ്ക്ക് സ്വർണം നേടാനാകുമോയെന്നും 86 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തിനിറങ്ങുന്ന ദീപക് പൂനിയയ്ക്ക് വെങ്കലം നേടാനാകുമോയെന്നുമാണ് ഇന്ത്യൻ ആരാധകർ ഉറ്റുനോക്കുന്നത്.ഫൈനൽ പോരാട്ടത്തിൽ രണ്ടു തവണ ലോക ചാമ്പ്യനായിട്ടുള്ള റഷ്യക്കാരൻ സാവുർ ഉഗ്വേവാണ് രവികുമാറിന്റെ എതിരാളി.

രവിയുടെ അങ്കങ്ങൾ

ഇന്നലെ മൂന്ന് മത്സരങ്ങളിലാണ് രവികുമാർ വിജയം കണ്ടത്.

1. പ്രീക്വാർട്ടർ ഫൈനലിൽ കൊളംബിയയുടെ ടിഗ്രറോസ് ഉറുബാനോവ് ഓസ്കാർ എഡ്വാർഡോയെയാണ് രവികുമാർ കീഴടക്കിയത്. 13-2 എന്ന പോയിന്റ് നിലയിൽ ടെക്നിക്കൽ സുപ്പീരിയോറിറ്റിയോടെയായിരുന്നു രവിയുടെ വിജയം. ആദ്യ പീരീഡിൽ രവി മൂന്നും ടിഗ്രറോസ് രണ്ടും ടെക്നിക്കൽ പോയിന്റുകൾ നേടി.രണ്ടാം പീരീഡിൽ രവി തുടർച്ചയായി നേടിയത് എട്ട് പോയിന്റുകൾ.

2. ക്വാർട്ടർ ഫൈനലിൽ രവിയുടെ എതിരാളി ബൾഗേറിയയുടെവാഞ്ചലോവ് ജോർജി വലന്റിനോവ്. രവിയു‌ടെ വിജയം ആദ്യ മത്സരത്തേക്കാൾ മികച്ച മാർജിനിൽ (14-4).ആദ്യ പീരീഡിൽ രവി നേടിയത് ആറ് ടെക്നിക്കൽ പോയിന്റുകൾ. രണ്ടാം പിരീഡിൽ നാലുപോയിന്റ് നേടി ബൾഗേറിയക്കാരൻ തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും എട്ട് പോയിന്റുകൾ നേടി രവി മത്സരം കയ്യിലൊതുക്കി.

3 . സെമിയിൽ എതിരാളി കസാഖിസ്ഥാന്റെ നൂറുസലാം സനായേവ്. തുടക്കത്തിൽ മുന്നിട്ടുനിന്ന രവിയെ രണ്ടാം റൗണ്ടിൽ അപ്രതീക്ഷിതമായ ക്ളിഞ്ചിലൂടെ സനായേവ് മലക്കം മറിച്ചെങ്കിലും തോൽവിയുടെ വക്കത്തുനിന്ന് വഴുതിമാറി രവി അവസാന നിമിഷം മലർത്തിയടിച്ചു.സനായേവിന് പരിക്കേറ്റത് രവിക്ക് കാര്യങ്ങൾ എളുപ്പമാക്കി.

2-9ന് പിന്നിൽ

പിന്നെയൊരു

മലർത്തിയടി

സനായേവിനെതിരായ സെമിയുടെ ആദ്യ പീരീഡിൽ രവികുമാർ 2–1ന്റെ ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പീരീഡിൽ രവികുമാറിന്റെ കാലിൽ പൂട്ടിട്ട കസഖ് താരം പെട്ടെന്ന് നേടിയത് 8 പോയിന്റ് . ഇതോടെ രവി 9-2ന് പിന്നിൽ. ഒരു പോയിന്റ്കൂടി എതിരാളി നേടിയിരുന്നെങ്കിൽ രവിക്ക് തോൽവി സമ്മതിക്കേണ്ടിവന്നേനെ.എന്നാൽ പൂട്ടുപൊളിച്ചുകടന്ന രവി തുടർച്ചയായി 3 പോയിന്റ് നേടിയ രവികുമാർ ലീഡ് 5–9 ആയിക്കുറച്ചു.ഇതിനിടെ കാലിനു പരുക്കേറ്റ കസാഖ് താരം വൈദ്യസഹായം തേടി. മത്സരം പുനരാരംഭിച്ചപ്പോൾ രവികുമാർ പൊടുന്നനെ 2 പോയിന്റ് കൂടി നേടി സ്കോർ 7–9 എന്ന നിലയിലാക്കി. രണ്ടാം പീരീഡും മത്സരവും അവസാനിക്കാൻ അര മിനിട്ട് മാത്രം ബാക്കിനിൽക്കെ രവികുമാർ എതിരാളിയെ മലർത്തിയടിച്ചു.ഇതോടെ രവിക്കുമുന്നിൽ ഫൈനലിന്റെ വാതിൽ തുറന്നു.

ക്ളിഞ്ച് എന്ന കാൽപ്പൂട്ട്

ഇന്നലെ രവിയെ വീഴ്ത്താൻ സനായേവ് ഉപയോഗിച്ചത് ക്ളിഞ്ച് എന്ന തന്ത്രമാണ്.എതിരാളിയു‌ടെ ഇരുകാൽക്കുഴകളും ചേർത്തുപിടിച്ചിടുന്ന ഒരു പൂട്ടാണിത്.ഇതിൽ നിന്ന് രക്ഷപെടുക പ്രയാസമാണ് .രക്ഷപെടുന്നതിനായി എതിരാളി കരണംമറിയുന്നതിന് അനുസരിച്ച് പോയിന്റ് കിട്ടുകയും ചെയ്യും.തോൽക്കുന്നതിന് മുമ്പ് ഇതിൽ നിന്ന് കഷ്ടിച്ച് രക്ഷപെടാൻ കഴിഞ്ഞതാണ് രവിക്ക് തുണയായത്.

5

ഗുസ്തിയിൽ ഇന്ത്യയ്ക്കായി ഒളിമ്പിക് മെഡൽ നേടുന്ന അഞ്ചാമത്തെ താരമാകുകയാണ് രവികുമാർ. കെ.‌ഡി. യാദവ്(1952-വെങ്കലം), സുശീൽ കുമാർ ( 2008- വെങ്കലം,2012-വെള്ളി), യോഗേശ്വർ ദത്ത് (2008- വെങ്കലം), സാക്ഷി മാലിക്ക് (2016-വെങ്കലം )എന്നിവരാണ് രവി കുമാറിന്റെ മുൻഗാമികൾ.

ഇന്ന് സാവുർ ഉഗ്വേവിനെ കീഴടക്കിയാൽ ഒളിമ്പിക് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഗുസ്തിതാരമാകാൻ രവികുമാറിന് കഴിയും.

സെമിയിൽ പകച്ച് ദീപക്

പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും മിന്നുന്ന വിജയങ്ങൾ നേടിയ ഇന്ത്യൻ താരം ദീപക് പൂനിയയ്ക്ക് അടിതെറ്റിയത് സെമിയിലാണ്. ആദ്യ മത്സരത്തിൽ നൈജീരിയയുടെ അഗിയാവോമോർ എക്കെരെകെമെയെ 12-1 എന്ന സ്‌കോറിന് മറികടന്നാണ് ദീപക് ക്വാർട്ടറിലെത്തിയത്. അവിടെ ചൈനയുടെ സു ഷെൻ ലിന്നിനെ 6-3ന് തോല്‍പ്പിച്ച് ദീപക് സെമിയിലേക്ക് മുന്നേറി.അവസാന 30സെക്കൻഡിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ദീപക് ലിന്നിനെ കീഴടക്കിയത്.

സെമി ഫൈനലിൽ അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറാണ് ദീപകിനെ തോൽപ്പിച്ചത്. ലോക റാങ്കിംഗിൽ രണ്ടാമതുള്ള ദീപകിനെതിരേ ഡേവിഡ് മോറിസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ലോക ചാമ്പ്യൻഷിപ്പിലും ലോകകപ്പിലും സ്വർണം നേടിയ അമേരിക്കൻ താരത്തോട് മുഴുവൻ സമയം പൊരുതിനിൽക്കാൻ പോലും ദീപകിന് കഴിഞ്ഞില്ല. 10-0ത്തിനായിരുന്നു ഡേവിഡിന്റെ വിജയം.

ഇന്ന് വെങ്കലത്തിനായി ദീപക് റഷ്യക്കാരൻ ആർതർ നൈഫോനോവിനോട് മത്സരിക്കും. ആദ്യ സെമിയിൽ ആർതർ ഇറാൻ താരം ഹസൻ യസ്ദാനിച്ചരാദിയോട് തോറ്റിരുന്നു.

അൻഷുവിന് റെപ്പാഷേ

വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ തോറ്റെങ്കിലും അൻഷു മാലിക്കിന് മുന്നിൽ മെഡൽ സാദ്ധ്യതയുമായി റെപ്പാഷേ റൗണ്ട് തെളിഞ്ഞു. റെപ്പാഷെയിൽ ജയിച്ചാൽ വെങ്കലത്തിനായുള്ള മത്സരത്തിനിറങ്ങാം.

ആദ്യ റൗണ്ടിൽ അൻഷുവിനെ തോൽപ്പിച്ച ബെലാറസ് താരം ഐറീന കുറാച്കീന ഫൈനലിലെത്തിയതോടെയാണ് റെപ്പാഷെയ്ക്ക് അവസരമൊരുങ്ങിയത്. ലോകറാങ്കിംഗിൽ രണ്ടാമതുള്ള ഐറീന കുറാച്കീനയോട് 8-2 എന്ന സ്‌കോറിനാണ് അൻഷു തോറ്റത്.

ഗിനിയയുടെ യാരി കമാറ ഫറ്റൗമാറ്റയാണ് റെപ്പാഷേയിൽ അൻഷുവിന്റെ എതിരാളി. ആദ്യ റൗണ്ടിൽ ജപ്പാന്റെ റിസാകോ കവായിയോടാണ് യാരി കമാറ തോറ്റത്. പിന്നീട് ജപ്പാനീസ് താരം ഫൈനലിലെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OLYMPICS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.