ടോക്യോ: അത്‌ലറ്റിക്സിൽ ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ ഒളിമ്പിക് മെഡൽ എന്ന ലക്ഷ്യത്തിലേക്ക് വിജയകരമായി ആദ്യ ചുവടുവച്ച് പുരുഷ ജാവലിൻ ത്രോ താരം നീരജ് ചോപ്ര. ഇന്നലെ യോഗ്യതാ റൗണ്ടിൽ ഇരുഗ്രൂപ്പുകളിലും വച്ച് ഒന്നാം സ്ഥാനത്തെത്തിയാണ് നീരജ് ചോപ്ര പ്രതീക്ഷ കാത്തത്.
യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് എയിൽ മത്സരിച്ച നീരജ് ആദ്യ ശ്രമത്തിൽ തന്നെ 86.65 മീറ്ററിലേക്ക് ജാവലിൻ പറപ്പിച്ചു. ഫൈനലിലേക്ക് എത്താനുള്ള യോഗ്യത 83.50 മീറ്ററായതിനാൽ അത് മറികടന്ന താരം പിന്നെ ശ്രമിച്ചതുമില്ല. ബി ഗ്രൂപ്പിലും നീരജിനേക്കാൾ മികച്ച ദൂരം കണ്ടെത്താൻ ആർക്കുമായില്ല. ബി ഗ്രൂപ്പിൽ മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം ശിവപാൽ യാദവ് 76.40 മീറ്റർ മാത്രമെറിഞ്ഞ് 12-ാമനായി.
ശനിയാഴ്ചയാണ് ജാവലിൻ ഫൈനൽ. 12 പേരാണ് ഫൈനലിലേക്ക് യോഗ്യതനേടിയിരിക്കുന്നത്. ഇവരിൽ ഈ സീസണിൽ നീരജിനേക്കാൾ മികച്ച പ്രകടനം നടത്തിയിട്ടുള്ള ഒരാളേയുള്ളൂ,ജർമ്മനിയുടെ യൊഹാനസ് വെറ്റർ. 96.29 മീറ്ററാണ് വെറ്ററുടെ സീസണൽ ബെസ്റ്റ്. നീരജിന്റെ സീസണൽ ബെസ്റ്റും കരിയർ ബെസ്റ്റും 88.07 മീറ്ററാണ്. അതേസമയം കരിയറിൽ നീരജിനേക്കാൾ മികച്ച ദൂരം കണ്ടെത്തിയിട്ടുള്ള മൂന്ന് പേർ കൂടി ഫൈനലിൽ മത്സരിക്കുന്നുണ്ട്.
ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും സ്വർണജേതാവാണ് നീരജ്. 2016ൽ അണ്ടർ-20 ലോക ചാമ്പ്യൻഷിപ്പിൽ റെക്കാഡോടെ സ്വർണം നേടിയാണ് നീരജ് വരവറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |