ടോക്യോ : വനിതാ ഗുസ്തിയിൽ വിനേഷ് ഫോഗട്ടിന് ക്വാർട്ടർ ഫൈനലിൽ അടിതെറ്റിയതോടെ ഇന്ത്യയുടെ സ്വർണസ്വപ്നങ്ങളാണ് തകർന്നത്. 53 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഒന്നാം സീഡായ ഇന്ത്യൻ താരത്തെ ബെലാറസിന്റെ വനേസയാണ് തോൽപ്പിച്ചത്. 3–9 എന്ന സ്കോറിലാണ് വിനേഷ് ഫോഗട്ടിന്റെ തോൽവി. വനേസ സെമി ഫൈനലിൽ തോറ്റതോടെ റെപ്പഷാഷ് റൗണ്ടിൽ മത്സരിക്കാനുളള അവസരവും വിനേഷ് ഫോഗട്ടിന് നഷ്ടമായി.
ആദ്യ മത്സരത്തിൽ റിയോയിലെ വെങ്കലജേതാവായ റഷ്യക്കാരി സോഫിയ മാറ്റ്സനെ വീഴ്ത്തി വിനേഷ് വിജയത്തുടക്കമിട്ടിരുന്നു. 7–1നായിരുന്നു വിനേഷിന്റെ വിജയം.എന്നാൽ ക്വാർട്ടറിൽ ബെലാറസുകാരിക്കുമുന്നിൽ അപ്രതീക്ഷിതമായി അടിതെറ്റി.
അതേസമയം, വെങ്കല മെഡൽ പ്രതീക്ഷയുമായി റെപ്പഷാഷ് റൗണ്ടിനിറങ്ങിയ ഇന്ത്യയുടെ അൻഷു മാലിക്കിനെ റഷ്യയുടെ വലേറിയ കബ്ലോവ തോൽപ്പിച്ചതോടെ മെഡൽ വഴിയടഞ്ഞു. റിയോയിൽ വെള്ളി നേടിയ എതിരാളിക്കെതിരെ 5–1നായിരുന്നു അൻഷുവിന്റെ തോൽവി. ആദ്യ റൗണ്ടിൽ അൻഷു മാലിക്കിനെ തോൽപ്പിച്ച ബെലാറൂസ് താരം ഐറിന കൂറാഷ്കിന ഫൈനലിൽ കടന്നതോടെയാണ് റെപ്പഷാഷ് റൗണ്ടിൽ മത്സരിക്കാൻ അൻഷുവിന് അവസരം ലഭിച്ചത്.
റെപ്പഷാഷ്
ഒരു താരം ഫൈനലിലെത്തിയാൽ ആദ്യ റൗണ്ടുകളിൽ അവർ തോൽപ്പിച്ച താരങ്ങളെ തമ്മിൽ മത്സരിപ്പിച്ച് വെങ്കല മെഡൽ പോരാട്ടത്തിന് അവസരം നൽകുന്ന രീതിയാണ് റെപ്പഷാഷ്. രണ്ടാമത്തെ അവസരം എന്ന് അർഥമുള്ള ഫ്രഞ്ച് വാക്കാണിത്.
രണ്ടാം വട്ടവും ക്വാർട്ടറിൽത്തട്ടി
ഇത് രണ്ടാം തവണയാണ് വിനേഷ് ഒളിമ്പിക്സിന്റെ ക്വാർട്ടർ ഫൈനലിൽ പുറത്താകുന്നത്.2016 റിയോ ഒളിമ്പിക്സിൽ ക്വാർട്ടറിൽ ചൈനീസ് താരം സണ്ണിനെതിരെ പരിക്കേറ്റപ്പോഴാണ് വിനേഷ് തോൽവി സമ്മതിച്ചത്. ഇത്തവണ ലോക റാങ്കിംഗിലെ ഒന്നാംസ്ഥാനത്തോടെ മെഡൽ നേടാമെന്ന വിശ്വാസത്തിലായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |