ഹോക്കിയിൽ ബ്രിട്ടണോട് പൊരുതിത്തോറ്റ മങ്കമാർക്ക് വെങ്കലനഷ്ടം
ടോക്യോ : വനിതാ ഹോക്കിയിൽ വെങ്കല മെഡൽ മത്സരത്തിൽ ബ്രിട്ടനോട് പൊരുതി വീണെങ്കിലും ഇന്ത്യയുടെ വീരാംഗനമാർ തലയുയർത്തി തന്നെ മടങ്ങുന്നു. ആരും സാദ്ധ്യത കൽപ്പിക്കാതിരുന്നിടത്ത് നിന്ന് കുതിച്ചുയർന്ന് നാലാം സ്ഥാനത്തോളം എത്തിയ റാണി രാംപാലിന്റേയും സംഘത്തിന്റേയും പോരാട്ട വീര്യം വരും തലമുറയ്ക്കാകെ പ്രചോദനമാണ്. ദേശീയ കായിക വിനോദമാണെങ്കിലും വിസ്മൃതിയിലേക്ക് പോയിക്കൊണ്ടിരുന്ന ഹോക്കിക്ക് പുത്തനുണർവ് തന്നെയാണ് ഇത്തണ ടോക്യോയിൽ നാലാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതകളുടേയും വെങ്കലം നേടിയ പുരുഷ കേസരികളുടേയും പ്രകടനം.
ജസ്റ്റ് മിസ്
ആരും കരയരുത് രാജ്യം നിങ്ങളയോർത്ത്, അഭിമാനിക്കുന്നു... ഇന്നലെ പൊരുതിവീണ സങ്കടവുമായി തന്നോട് ഫോണിൽ പൊട്ടിക്കഞ്ഞ ഇന്ത്യൻ വനിതാ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചത് ഇങ്ങനെയാണ്. ഈ വാക്കുകൾ തന്നെയാകും ഓരോ ഇന്ത്യക്കാരനും അവരോട് പറയാനുണ്ടാകുക. നിലവിലെ ചാമ്പ്യൻമാർ കൂടിയായ ബ്രിട്ടനെതിരെ ഒരു ഘട്ടത്തിൽ പിന്നിൽ നിന്ന് പൊരുതിക്കയറി മുന്നിലെത്തിയെങ്കിലും അവസാന രണ്ട് ക്വാർട്ടറുകളിൽ വഴങ്ങിയ ഗോളുകളിലൂടെ ഇന്ത്യൻ ടീമിന്റെ കൈയിൽ നിന്ന് വെങ്കലം വഴുതിപ്പോയി.
ഡ്രാഗ് ഫ്ലിക്കർ ഗുർജിത് കൗർ ഇരട്ടഗോളുകൾ നേടിയപ്പോൾ ജാതീയമായ അധിക്ഷേപങ്ങൾക്ക് കളിക്കളത്തിൽ ഹോക്കി സ്റ്രിക്ക് കൊണ്ട് മറുപടി പറഞ്ഞ വന്ദന കാതാരിയ ഒരു ഗോളും ഇന്ത്യയുടെ അക്കൗണ്ടിൽ എത്തിച്ചു. എലേന റയേർ, സാറ റോബർട്ട്‌സൺ,ക്യാപ്ടൻ ഹോള്ളി പീയാനെ -വെബ്ബ്, ഗ്രേസ് ബാൾഡ്സൺ എന്നിവരാണ് ബ്രിട്ടനുവേണ്ടി ലക്ഷ്യം കണ്ടത്.
ഗോളുകൾ
16-ാം മിനിട്ട്
തുടക്കം മുതൽ ആക്രമിച്ച് കളിച്ച ബ്രിട്ടനെ ഗോൾ കീപ്പർ സവിതാ പൂനിയയുടെ നേതൃത്വത്തിൽ ആദ്യ ക്വാർട്ടറിൽ ഇന്ത്യ തടഞ്ഞു നിറുത്തി. എന്നാൽ പതിനാറാം മിനിട്ടിൽ അവർ ലീഡെടുത്തു. എലേനയുടെ പുഷ് ഷോട്ട് ക്ലിയർ ചെയ്യാൻ ശ്രമിച്ച ഇന്ത്യൻ ഡിഫൻഡർ ഗ്രേസിന്റെ ശ്രമം സ്റ്രിക്കിൽ തട്ടി പന്ത് സ്വന്തം വലയിലെത്തി .
24-ാം മിനിട്ട്
ബ്രിട്ടൻ ലീഡ് രണ്ടാക്കി ഉയർത്തി പത്താം നമ്പർ താരം സാറയുടെ തകർപ്പൻ റിവേഴ്സ് ഹിറ്ര് ഇന്ത്യൻ വല വീണ്ടും കുലുക്കി.
25-ാം മിനിട്ട്
തൊട്ടടുത്ത മിനിട്ടിൽ ഇന്ത്യ തിരിച്ചടിച്ചു. പെനാൽറ്റി കോർണറിൽ നിന്ന് ഗുർജിത് കൗർ ഇന്ത്യയുടെ ആദ്യ ഗോൾ നേടി.ഗുർജിതിന്റെ ബുള്ളറ്റ് ഷോട്ടിന് ബ്രിട്ടന് മറുപടിയുണ്ടായിരുന്നില്ല.
26-ാം മിനിട്ട്
തൊട്ടടുത്ത നിമിഷം ഗുർജിത് തന്നെ ഇന്ത്യയ്ക്ക് സമനില സമ്മാനിച്ചു. പെനാൽറ്രി കോർണറിൽ നിന്ന് ആദ്യ ഗോളിന്റെ തനിയാവർത്തനം പോലെ .ആദ്യ ഘട്ടങ്ങളിൽ തന്റെ ഫോമിനെ പരിഹസിച്ചവർക്ക് ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച് ഡ്രാഗ് ഫ്ലിക്കറുടെ ഉശിരൻ മറുപടി.
29-ാം മിനിട്ട്
ഗോളടിയന്ത്രം വന്ദനാ കതാരിയയിലൂടെ ഇന്ത്യ മുന്നിൽ. ബോക്സിന് മുന്നിലെ കൂട്ടിപ്പൊരിച്ചിലിനിടെ കിട്ടിയ പന്ത് മനോഹരമായി വലയിലേക്ക് തിരിച്ചു വിട്ട് വന്ദന തന്നെ വർഗീയമായി അപമാനിച്ചവരെ നാണം കെടുത്തി.
35-ാം മിനിട്ട്
ക്ലിനിക്കൽ ഫിനിഷിലൂടെ ക്യാപ്ടൻ പിയേറി വെബ്ബ് ബ്രിട്ടണ് സമിനല സമ്മാനിക്കുന്നു.
48-ാം മിനിട്ട്
നാലാം ക്വാർട്ടറിൽ തുടക്കം മുതലുള്ള ആധിപത്യം മുതലാക്കി ഗ്രേസ് ബാൾഡ്‌സൺ ബ്രിട്ടന്റെ വിജയ ഗോൾ നേടുകയായിരുന്നു. പെനാൽറ്റി കോർണറിൽ നിന്നു തന്നെയായിരുന്നു ഈ ഗോളും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |