ഗോൾഫിൽ അപ്രതീക്ഷിത മെഡൽ സാദ്ധ്യതയുമായി അദിതി അശോക്
മൂന്നാം റൗണ്ട് പൂർത്തിയായപ്പോൾ അദിതി രണ്ടാം സ്ഥാനത്ത്
ഇന്ന് കാലാവസ്ഥ മോശമായാൽ അദിതിക്ക് മെഡൽ എളുപ്പമാകും
ടോക്യോ: വനിതാ ഹോക്കിയിലും ഗുസ്തിയിലും കാത്തിരുന്ന മെഡൽ വന്നില്ലെങ്കിലും ഇന്നലെ ഇന്ത്യയ്ക്ക് ആവേശം പകർന്നത് അപ്രതീക്ഷതമായെത്തിയ ഗോൾഫിലെ മെഡൽ സാദ്ധ്യതയാണ്. വനിതകളുടെ വ്യക്തിഗത സ്ട്രോക്പ്ലേയിൽ മത്സരിക്കുന്ന ഇരുപത്തിമൂന്നുകാരി അദിതി അശോകാണ് മെഡൽ പ്രതീക്ഷയുണർത്തുന്നത്. ആദ്യ മൂന്നു റൗണ്ട് പൂർത്തിയാകുമ്പോൾ രണ്ടാം സ്ഥാനത്താണ് അദിതി. മുന്നിലുള്ളത് ലോക ഒന്നാം നമ്പർ താരം അമേരിക്കയുടെ നെല്ലി കോർദ മാത്രം.
ഇനി ഇന്ന് ഒരു റൗണ്ട് മാത്രം ശേഷിക്കെയാണ് അദിതി മെഡൽ പ്രതീക്ഷയുമായി രണ്ടാം സ്ഥാനത്തെത്തിയിരിക്കുന്നത്. അതേസമയം കനത്ത മഴയും കൊടുങ്കാറ്റും ഗോൾഫ് മത്സരങ്ങൾ പൂർത്തിയാക്കുന്നതിന് ഭീഷണിയായി മാറിയിട്ടുണ്ട്. മോശം കാലാവസ്ഥ കാരണം ഇന്നത്തെ നാലാം റൗണ്ട് മത്സരങ്ങൾ ഒരു മണിക്കൂർ വൈകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഇന്ന് കളി തടസ്സപ്പെട്ടാൽ ഞായറാഴ്ച നടത്തുന്ന കാര്യവും സംഘാടകർ പരിഗണിക്കുന്നുണ്ട്. എന്നാൽ ഞായറാഴ്ചയും ഇതേ കാലാവസ്ഥ തന്നെയായിരിക്കുമൊണ് പ്രവചനം. നാലാം റൗണ്ട് നടക്കാതെ വന്നാൽ, ഇപ്പോഴത്തെ സ്കോർ നില വച്ച് വിജയിയെ തിരഞ്ഞെടുക്കുകയാണ് ചെയ്യുക. അങ്ങനെ വന്നാൽ അദിതിക്ക് വെള്ളി മെഡൽ ലഭിക്കും.
23കാരിയായ അദിതിയുടെ രണ്ടാമത്തെ ഒളിമ്പിക്സാണിത്.2016ൽ റിയോയിൽ ഏറ്റവും പ്രായം കുറഞ്ഞ ഗോൾഫ് താരമായാണ് ബാംഗ്ളൂർ സ്വദേശിനിയായ അദിതി മത്സരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |