കിഴക്കമ്പലം: ടോക്കിയോ ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യക്കായി ചരിത്ര മെഡൽ നേടിയ ടീമിൽ അംഗമായ മലയാളി താരം പി.ആർ ശ്രീജേഷ് ഇന്ന് കൊച്ചിയിലെത്തും. ടീം ഇന്നലെയാണ് ടോക്കിയോയിൽ നിന്ന് തിരിച്ചെത്തിയത്. വൈകിട്ട് അഞ്ചിന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന ശ്രീജേഷിന് സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, കേരള ഒളിമ്പിക്, ഹോക്കി അസോസിയേഷനുകൾ സംയുക്തമായി സ്വീകരണം ഒരുക്കിയിട്ടുണ്ട്.
കായിക മന്ത്രി വി.അബ്ദുറഹ്മാൻ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, ഒളിമ്പിക് ആസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ തുടങ്ങിയവർ സ്വീകരിക്കാനെത്തും. തുടർന്ന് വാഹനങ്ങളുടെ അകമ്പടിയോടെ കാലടി, പെരുമ്പാവൂർ, പോഞ്ഞാശേരി വഴി ശ്രീജേഷിനെ ജന്മനാടായ കിഴക്കമ്പലം എരമേലി വരെ ആനയിക്കും.
കൈ കൊടുക്കരുത്
ശ്രീജേഷിന്റെ സ്വീകരണ യാത്രയിൽ വഴിയരികിൽ നിന്ന് ഹസ്തദാനം നൽകുന്നതിൽ നിന്ന് നാട്ടുകാരെ പൊലീസ് വിലക്കിയിട്ടുണ്ട്. കൂപ്പുകൈ മറുപടി മാത്രം മതിയെന്നാണ് പൊലീസ് ശ്രീജേഷിന് നൽകിയ നിർദ്ദേശം. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് മുൻകരുതൽ.
15 ന് പ്രധാന മന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കാൻ ശ്രീജേഷിന് ഡൽഹിയിലേക്ക് പോകേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.
നെടുമ്പാശേരി മുതലുള്ള എല്ലാ ജംഗ്ഷനിലും പൊലീസ് കാവൽ നൽകും. വാഹനത്തിനടുത്തേക്ക് ആളുകളെ അടുപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നാണ് പൊലീസുകാർക്ക് ഡിവൈ.എസ്.പിമാർ നിർദ്ദേശം നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |