കൊച്ചി: ഒളിമ്പിക്സിൽ മെഡൽ നേടുകയെന്ന ലക്ഷ്യം കൈവരിച്ച തനിക്ക് സർക്കാർ അർഹമായ അംഗീകാരം നൽകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് പി.ആർ. ശ്രീജേഷ്. മെഡൽ നേട്ടം മലയാളികൾക്ക് തന്റെ ഓണസമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു.
പാരിതോഷികങ്ങളെക്കുറിച്ചല്ല, എത്രയും വേഗം നാട്ടിൽ വരിക, മെഡൽ നാട്ടുകാരെയും വീട്ടുകാരെയും കാണിക്കുക എന്നതായിരുന്നു ചിന്ത മുഴുവൻ. ഡോ.ഷംഷീർ വയലിൽ നൽകിയ പാരിതോഷികത്തിന് നന്ദിയും കടപ്പാടുമുണ്ട്.
കിഴക്കമ്പലത്തെ വീട്ടിൽ തിരിച്ചെത്തിയ ശ്രീജേഷ് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
സ്വന്തം നാട്ടിൽ ലഭിച്ച സ്വീകരണം ഇരട്ടിമധുരമാണ്. നാട്ടുകാർ നൽകിയ സ്വീകരണം കളിക്ക് ലഭിച്ച വലിയ അംഗീകാരം തന്നെയാണ്. ഒളിമ്പിക്സ് പോലുള്ള മത്സരങ്ങൾക്ക് പോകുമ്പോൾ എപ്പോഴും ജയിക്കണമെന്ന ലക്ഷ്യമാണുള്ളത്. രാജ്യത്തിന് വേണ്ടി സ്വർണ മെഡൽ വാങ്ങുകയാണ് ഏതു കായികതാരത്തിന്റയും ആഗ്രഹം. ആഗ്രഹിച്ച വിജയം ലഭിച്ചില്ലെങ്കിലും വെങ്കലം നേടിയത് മികച്ച നേട്ടം തന്നെയാണ്.
ഇന്ത്യക്കാർ 41 വർഷം കാത്തിരുന്നതാണ് ഹോക്കിയിൽ മെഡൽ നേടുകയെന്നത്. മെഡലുമായി രാജ്യത്ത് ചെല്ലുമ്പോൾ എന്താകും ജനങ്ങളുടെ പ്രതികരണമെന്ന് താരങ്ങൾ ടോക്ക്യോയിൽ ചർച്ച ചെയ്തിരുന്നു. ഏഷ്യൻ ഗെയിംസ് ജയിച്ചുവന്നപ്പോൾ ലഭിച്ചിരുന്നെങ്കിലും ഇതുപോലൊരു സ്വീകരണം അപ്രതീക്ഷിതമാണ്. ഇത്രയും വലിയ സ്വീകരണം നൽകിയതിന് വലിയ സന്തോഷവും നന്ദിയുമുണ്ട്.
കളിക്കളത്തിൽ വലിയ പിരിമുറുക്കമൊന്നും നേരിട്ടില്ല. എങ്ങനെ കളിക്കണം, അടുത്ത നീക്കം എന്താകണം, ഏതു തന്ത്രം പ്രയോഗിക്കണം, എവിടെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നൊക്കെയാണ് മനസിലുണ്ടായിരുന്നത്.
അച്ഛൻ കളികണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെയാണ് ഞാനറിഞ്ഞത്. ഹൃദയത്തിന് തകരാറുള്ള അച്ഛൻ കളി കണ്ടാൽ പ്രശ്നമാകുമോ, ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവരുമോ എന്നായിരുന്നു ചിന്ത. അച്ഛൻ കളികാണുമെന്ന് കരുതിയില്ല.
സെമിഫൈനലിൽ ടീം നന്നായി കളിച്ചതാണ്. ഗോൾ നേടാനും കഴിഞ്ഞു. നന്നായി കളിച്ചതിനാലാകാം അവർക്ക് സ്കോർ ചെയ്യാൻ കഴിഞ്ഞത്. ബെൽജിയം പോലൊരു ടീമിന് 14 പെനാൽറ്റി ഗോളുകൾ കിട്ടുകയെന്നതു തന്നെ ഗോളടിക്കാൻ അവസരമാണ്. ജയിക്കാനും ഫൈനലിൽ കയറാൻ കഴിയാതിരുന്നതും വളരെയധികം വേദനയുണ്ടാക്കി. ദു:ഖത്തെക്കാൾ നേടാൻ ഇനിയുമൊരു മെഡലുണ്ടല്ലോയെന്ന ആശ്വാസമായിരുന്നു. ഒരു ദിവസത്തെ ഒരുക്കത്തോടെ കളിക്കിറങ്ങുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |