• ഹോക്കി പ്രതിഭകളുടെ അപൂർവ സംഗമവേദിയായി കൊച്ചി
കൊച്ചി: കേരളത്തിലേക്ക് ഒളിമ്പിക്സ് മെഡലുകൾ എത്തിച്ച രണ്ടു പ്രതിഭകളുടെ സംഗമത്തിന് ഇന്നലെ കൊച്ചി വേദിയായി. 49വർഷം മുമ്പ് ഒളിമ്പിക്സ് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമംഗം മാനുവൽ ഫ്രെഡറിക്കിനും ഇക്കുറി ടോക്കിയോ ഒളിമ്പിക്സിൽനിന്ന് വെങ്കല മെഡലുമായെത്തിയ പി.ആർ. ശ്രീജേഷിനും അവിസ്മരണീയമായ ദിനമായിരുന്നു ഇന്നലെ.
വി.പി.എസ് ഹെൽത്ത് കെയർ എം.ഡി ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച ഒരുകോടി രൂപയുടെ സമ്മാനം പി.ആർ. ശ്രീജേഷിന് നൽകാനായാണ് മാനുവൽ ഫ്രെഡറിക്ക് എത്തിയത്. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ ചെക്ക് ഇദ്ദേഹം ശ്രീജേഷിന് കൈമാറി.
ഡോ. ഷംഷീർ വയലിൽ മാനുവലിനായി രഹസ്യമാക്കി വച്ച മറ്റൊരു സമ്മാനം വേദിയിൽ പ്രഖ്യാപിച്ചതും ചടങ്ങിന് ഇരട്ടിമധുരമായി. മറുപടി പ്രസംഗത്തിൽ ശ്രീജേഷ് പത്തുലക്ഷം രൂപയുടെ സമ്മാനം വെളിപ്പെടുത്തിയപ്പോൾ മാനുവൽ ഫ്രെഡറിക്കിന്റെ മിഴികൾ നിറഞ്ഞു. ചെക്കും കൈമാറി.
കേരളത്തിലേക്ക് ആദ്യമായി ഒളിമ്പിക് മെഡൽ എത്തിയത് 1972ലാണ്. അതും ഹോക്കിയിലൂടെ തന്നെ. ആ ടീമിലെ ഗോൾ കീപ്പറായിരുന്നു കണ്ണൂരുകാരൻ മാനുവൽ ഫ്രെഡറിക്ക്. ഇക്കൊല്ലം ഗോൾ കീപ്പറായ ശ്രീജേഷാണ് പിന്നീട് സഹ്യനിപ്പുറത്തേക്ക് ഒരു ഒളിമ്പിക് മെഡൽ കൊണ്ടുവന്നത്. രണ്ടും വെങ്കലമായിരുന്നെങ്കിലും രണ്ടു തവണയും സ്വർണത്തിന്റെ പകിട്ടുതന്നെയായിരുന്നു മെഡലുകൾക്ക്.
മാനുവൽ ഫ്രെഡറിക്കിനെ ആദരിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ശ്രീജേഷ് പറഞ്ഞു. തന്നെ ഓർക്കാൻ അവസരമുണ്ടാക്കിയതിന് മാനുവൽ ഫ്രെഡറിക്കും നന്ദി പറഞ്ഞു.
സമ്മാനവിവരം ഡോ.ഷംഷീർ വയലിൽ ഫോണിൽ വിളിച്ചറിയിച്ചപ്പോൾ അവിശ്വസനീയമായി തോന്നി. തന്നെ സംബന്ധിച്ച് വളരെ വലിയ തുകയാണിത്. കായികതാരങ്ങൾക്ക് പ്രോത്സാഹനവും അംഗീകാരവുമാണെന്നും ശ്രീജേഷ് പറഞ്ഞു.
ചടങ്ങിൽ വി.പി.എസ് ഹെൽത്ത്കെയർ ഇന്ത്യ മേധാവി ഹാഫിസ് അലി ഉള്ളാട്ട്, വി.പി.എസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ - സി.എസ്.ആർ മേധാവി രാജീവ് മാങ്കോട്ടിൽ തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |