തിരുവനന്തപുരം : ടോക്യോ ഒളിമ്പിക്സിൽ വെങ്കലമെഡൽ നേടിയ ശ്രീജേഷിനും പങ്കെടുത്ത മലയാളിതാരങ്ങൾക്കും കേരള സർക്കാർ കാഷ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ പരിശീലകരായ മലയാളികളെ മറന്നത് വിവാദമായി. ചരിത്രത്തിലാദ്യമായി സ്വർണമെഡൽ നേടിയ അത്‌ലറ്റിക്സ് ടീമിന്റെ ചീഫ് കോച്ചടക്കം നാല് മലയാളികളാണ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്.
ചേർത്തല സ്വദേശിയായ രാധാകൃഷ്ണൻ നായരാണ് അത്‌ലറ്റിക്സ് ടീമിന്റെ ചീഫ് കോച്ച്. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ് ഇദ്ദേഹം. അത്‌ലറ്റിക്സ് ടീമിന്റെ കോച്ചുമാരായ രാജ്മോഹൻ,മുരളി,നീന്തൽ താരം സജൻ പ്രകാശിന്റെ കോച്ച് പ്രദീപ് കുമാർ എന്നിവരായിരുന്നു രാധാകൃഷ്ണനെക്കൂടാതെ പരിശീലക സംഘത്തിലുണ്ടായിരുന്ന മലയാളികൾ.
ശ്രീജേഷിന് സമ്മാനം പ്രഖ്യാപിക്കാൻ വൈകിയത് വിവാദമായ ശേഷമാണ് കഴിഞ്ഞ ദിവസം മന്ത്രിസഭായോഗത്തിൽ രണ്ടു കോടി രൂപ കാഷ് അവാർഡും ഉദ്യോഗക്കയറ്റവും നൽകാൻ തീരുമാനിച്ചത്. ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റ് എട്ടുകായിക താരങ്ങൾക്കും അഞ്ചുലക്ഷം രൂപവീതമാണ് പ്രഖ്യാപിച്ചത്. മുൻ കാലങ്ങളിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ മെഡൽ നേടുന്ന മലയാളിതാരങ്ങളുടെ പരിശീലകർക്കും സർക്കാർ സമ്മാനം നൽകിയിരുന്നു. 2014 ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ കായിക താരങ്ങളുടെ പരിശീലകർക്ക് രണ്ട് ലക്ഷം രൂപ വീതമാണ് നൽകിയത്. 2016 റിയോ ഒളിമ്പിക്സിൽ പങ്കെടുത്ത താരങ്ങളെയും പരിശീലകരെയും സർക്കാർ ആദരിച്ചിരുന്നു.
ഇത്രയും വലിയ നേട്ടവുമായി മടങ്ങിയെത്തിയിട്ടും കേരള സർക്കാർ അവഗണിച്ചത് വേദനാജനകമാണെന്ന് രാധാകൃഷ്ണൻ നായർ കേരള കൗമുദിയോട് പറഞ്ഞു. പരിശീലകരില്ലാതെ മികച്ച കായികതാരങ്ങൾ ഉണ്ടാവില്ലെന്നും സർക്കാരിന്റെ പണത്തിനല്ല,സ്വന്തം നാട്ടിൽ നിന്ന് ലഭിക്കുന്ന അംഗീകാരത്തിനാണ് വിലയെന്നും അദ്ദേഹം പറഞ്ഞു.
2016ൽ സർക്കാർ പണമൊന്നും നൽകാതെ അനുമോദിക്കാൻ വിളിച്ചപ്പോൾ 18000 രൂപ സ്വന്തം കയ്യിൽ നിന്ന് മുടക്കി വന്നയാളാണ് ഞാൻ.സ്വന്തം നാട്ടിൽ നിന്ന് കിട്ടുന്ന അംഗീകാരത്തെ അത്രയേറെ വിലമതിക്കുന്നത് കൊണ്ടായിരുന്നു അത്. ഒളിമ്പിക്സിന്റെ തയ്യാറെടുപ്പുകളെപ്പറ്റി പലതവണ ഫോണിൽ എന്നോടു സംസാരിച്ചിട്ടുള്ള കായിക മന്ത്രി ഇപ്പോൾ ഞങ്ങളെ മറന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല.
- രാധാകൃഷ്ണൻ,ഇന്ത്യൻ അത്‌ലറ്റിക്സ് ടീം ചീഫ് കോച്ച്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |