രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യൻ പോരാട്ടത്തിന് തിരിച്ചടി
രഹാനെയും (61), പുജാരയും (45) പുറത്ത്, ഇന്ത്യ 181/6
ലോഡ്സ് : ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ 55 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ട ഇന്ത്യയെ കരകയറ്റാൻ നാലാംവിക്കറ്റിൽ ഒരുമിച്ച അജിങ്ക്യ രഹാനെയും ( 61), ചേതേശ്വർ പുജാരയും (45) പുറത്തായി. ഇതോടെ ഇന്ത്യയുടെ സമനില പ്രതീക്ഷകളും തുലാസിലായി. നാലാം ദിവസം കളിനിറുത്തുമ്പോൾ ആറ് വിക്കറ്റ് ഇഷ്ടത്തിൽ 181 റൺസെന്ന നിലയിലാണ് ഇന്ത്യ.154 റൺസിന്റെ ലീഡാണ് ഇപ്പോൾ ഇന്ത്യയ്ക്കുള്ളത്.ഇന്ന് ഒരുദിനം മുഴുവൻ ശേഷിക്കേ പരമാവധി പിടിച്ചുനിന്നില്ലെങ്കിൽ ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
ആദ്യ ഇന്നിംഗ്സിൽ 364 റൺസെടുത്ത ഇന്ത്യയ്ക്കെതിരെ ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 391 റൺസിൽ മൂന്നാം ദിവസം അവസാനിച്ചിരുന്നു. ഇന്നലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങാനെത്തിയ ഇന്ത്യയ്ക്ക് ആദ്യ ഇന്നിംഗ്സിലേതുപോലെ മികച്ച തുടക്കം ലഭിച്ചില്ല. 30 പന്തുകളിൽ അഞ്ചു റൺസ് മാത്രം നേടാനായ ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറി വീരൻ കെ.എൽ രാഹുലിനെയാണ് ഇന്ത്യയ്ക്ക് ആദ്യം നഷ്‌മായത്.10-ാം ഓവറിൽ മാർക്ക് വുഡ് രാഹുലിനെ കീപ്പർ ബട്ട്‌ലറുടെ കയ്യിലെത്തിക്കുകയായിരുന്നു.അധികം വൈകാതെ രോഹിത് ശർമ്മയും കൂടാരം കയറി.36പന്തുകളിൽ രണ്ടു ഫോറും ഒരു സിക്സുമടക്കം 21 റൺസടിച്ച രോഹിതിനെയും മാർക്ക് വുഡാണ് മടക്കിയത്.മൊയീൻ അലിക്കായിരുന്നു ക്യാച്ച്. ഇതോടെ ഇന്ത്യ 27/2 എന്ന നിലയിലായി.
തുടർന്നിറങ്ങിയ നായകൻ വിരാട് കൊഹ്‌ലി (20) പുജാരയ്ക്കൊപ്പം കരുതലോടെ മുന്നേറിയെങ്കിലും അധിക ദൂരം മുന്നോട്ടുപോകാനായില്ല. ലഞ്ചിന് തൊട്ടുമുന്നേ ടീം സ്കോർ 55ൽ വച്ച് സാം കറാന്റെ പന്തിൽ കീപ്പർ ക്യാച്ച് നൽകിയാണ് ഇന്ത്യൻ നായകൻ മടങ്ങിയത്. 31 പന്തുകൾ നേരിട്ട കൊഹ്‌ലി നാലു ബൗണ്ടറികൾ പായിച്ചിരുന്നു. തുടർന്നാണ് രഹാനെയും പുജാരയും ഒന്നിച്ചത്. ഇംഗ്ളണ്ട് പര്യടനത്തിൽ ഇതുവരെ തിളങ്ങാൻ കഴിയാതിരുന്ന ഇവർ ഇന്നലെ നിർണായക സാഹചര്യത്തിൽ ആത്മവീര്യം പുറത്തെടുക്കുകയായിരുന്നു. ലഞ്ചുമുതൽ ചായ വരെയുള്ള സെഷനിൽ വിക്കറ്റ് കൈമോശം വരാതെ സൂക്ഷിച്ച ഇരുവരും 50 റൺസാണ് കൂട്ടിച്ചേർത്തത്.ചായയ്ക്ക് ശേഷം രഹാനെ അർദ്ധസെഞ്ച്വറിയിലെത്തി.
നാലാം വിക്കറ്റിൽ 100 റൺസ് കൂട്ടിച്ചേർത്ത സഖ്യത്തെ ടീം സ്കോർ 155ൽ നിൽക്കേ മാർക്ക് വുഡ് തന്നെ തകർത്തു. 206 പന്തുകളിൽ നാലുഫോറടക്കം 45 റൺസടിച്ച പുജാരയെ റൂട്ടിന്റെ കയ്യിലെത്തിക്കുകയായിരുന്നു വുഡ്. വൈകാതെ രഹാനെയെയും ജഡേജയെയും(3) മൊയീൻ അലി പുറത്താക്കി. 146 പന്തുകളിൽ അഞ്ചു ഫോറടക്കമാണ് രഹാനെ 61 റൺസ് നേടിയത്. കളി നിറുത്തുമ്പോൾ റിഷഭ് പന്തിനൊപ്പം (14)ഇശാന്ത് ശർമ്മയാണ് (4) ക്രീസിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |