ഇന്ത്യൻ അത്‌ലറ്റിക്സിൽ ഒരേയൊരു പി.ടി ഉഷയേ ഉണ്ടായിട്ടുള്ളൂ. ആ ഉഷയെ പരിശീലിപ്പിക്കുക മാത്രം ജന്മദൗത്യമായി കരുതിയ ആളായിരുന്നു ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം നമ്പ്യാർ. ഉഷയുടെ കോച്ച് എന്ന വിലാസത്തിൽ മാത്രം അദ്ദേഹം തൃപ്തികണ്ടെത്തി. അതിനുമപ്പുറമുള്ള പദവികളൊന്നും നമ്പ്യാരെ ആകർഷിച്ചതേയില്ല. അതുകൊണ്ടുതന്നെ പി.ടി ഉഷയുടെ കഥ നമ്പ്യാരുടെ കഥകൂടിയാവുന്നു. തന്റെ കയ്യിലെത്തിയ പൊന്നിനെ രാകിരാകി മിനുക്കി അദ്ദേഹം ഒപ്പം നിന്നു.നിമിഷാർദ്ധങ്ങളുടെ വ്യത്യാസത്തിൽ ഉഷയ്ക്ക് ഒളിമ്പിക് മെഡൽ നഷ്ടമായപ്പോൾ അദ്ദേഹം ഉഷയേക്കാൾ ഉറക്കെ പൊട്ടിക്കരഞ്ഞു.ട്രാക്കിനരികിൽ തളർന്നുവീണു.അതിനുശേഷം ഉഷയെക്കൂട്ടി ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് ചാമ്പ്യൻഷിപ്പിലും മെഡലുകൾ വാരിക്കൂട്ടി മടങ്ങിയെത്തി.
ഉഷയും പിറന്നവീണ പയ്യോളി ഗ്രാമത്തിൽ നിന്ന് സ്പോർട്സിന്റെ ചിറകിലേറിയാണ് നമ്പ്യാർ ഇന്ത്യൻ എയർ ഫോഴ്സിലേക്ക് എത്തിയത്. സൈനിക സേവനം കഴിഞ്ഞെത്തുമ്പോൾ കായിക താരമെന്ന നിലയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ കഴിഞ്ഞില്ലല്ലോ എന്നുമാത്രമായിരുന്നു വേദന. ആ നൊമ്പരം മാറ്റാനാണ് പട്യാലയിൽ നിന്ന് കോച്ചിംഗിൽ ഡിപ്ളോമയെടുത്തത്. ആകസ്മികമായി ഒരു വിരുന്നിനിടയിൽ കണ്ടുമുട്ടിയ ജി.വി രാജയാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിൽ കോച്ചിംഗ് ജോലി വാഗ്ദാനം ചെയ്തത്. 1970ലാണ് നമ്പ്യാർ സ്പോർട്സ് കൗൺസിൽ കോച്ചായി ചുമതല ഏറ്റെടുത്തത്. ആറ് വർഷത്തിന് ശേഷം കണ്ണൂർ സ്പോർട്സ് ഡിവിഷനിൽ ഒരു സമ്മാനദാനച്ചടങ്ങിന് പോയ നമ്പ്യാർ പി.ടി ഉഷയെന്ന തന്റെ ഏറ്റവും വിലപിടിച്ച സമ്മാനം കണ്ടെത്തി.
1978ൽ കൊല്ലത്തു നടന്ന ദേശീയ ജൂനിയർ മീറ്റിൽ ആറു മെഡലുകളുമായാണ് നമ്പ്യാരുടെയും ഉഷയുടെയും ജൈത്രയാത്ര തുടങ്ങിയത്.അടുത്ത വർഷങ്ങളിലെ ദേശീയ മീറ്റുകളിലെല്ലാം ഉഷ പ്രകടനം ആവർത്തിച്ചു. റെക്കാഡുകൾ തിരുത്തിയെഴുതപ്പെട്ടു. പക്ഷേ 1982ലെ ഡൽഹി ഏഷ്യൻ ഗെയിംസിൽ 100,200 മീറ്ററുകളിൽ വെള്ളിയിലൊതുങ്ങേണ്ടിവന്നത് വേദനയായി. ഇതോടെയാണ് ഉഷയെ സ്പ്രിന്റൽ നിന്ന് 400മീറ്റർ ഹർഡിൽസിലേക്ക് മാറ്റാൻ നമ്പ്യാർ തീരുമാനമെടുത്തത്. ആദ്യം പലരും എതിർത്തെങ്കിലും നമ്പ്യാർ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു.അതുകൊണ്ടാണ് 1984ലെ ലോസാഞ്ചലസ് ഒളിമ്പിക്സിൽ നാലാമതെത്താൻ ഉഷയ്ക്ക് കഴിഞ്ഞു.
ഒളിമ്പിക്സിലെ മെഡൽ നഷ്ടത്തിന്റെ വേദന ഒരിക്കലും മറക്കാൻ നമ്പ്യാർ തയ്യാറായിരുന്നില്ല. എന്നാൽ വിധിയെപ്പഴിച്ച് വെറുതെയിരുന്നില്ല.ഉഷയുടെ കൈപിടിച്ച് 1986ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിന് പോയി.അവിടെ നാലു സ്വർണവും ഒരു വെള്ളിയും നേടി ഉഷയൻ ഗെയിംസാക്കി മടങ്ങിയെത്തി. 1990ലാണ് സ്പോർട്സ് കൗൺസിലിൽ നിന്ന് വിരമിച്ച് സായ്‌യിൽ ചേക്കേറിയത്. പത്തുകൊല്ലത്തിന് ശേഷം വീണ്ടും കേരളത്തിലേക്ക് മടങ്ങിയെത്തി. മറ്റൊരു ഉഷയെ കണ്ടെത്താനുള്ള ആ ശ്രമം പക്ഷേ വിജയിച്ചില്ല.കാരണം ദൈവം നമ്പ്യാരെ സൃഷ്ടിച്ചതുതന്നെ ഉഷയെ പരിശീലിപ്പിക്കാൻ വേണ്ടിയായിരുന്നല്ലോ?
പുറമേയ്ക്ക് പരുക്കനും കർക്കശക്കാരനുമൊക്കെയായിരുന്നു നമ്പ്യാർ. എന്നാൽ തന്റെ കുടുംബസ്വത്തിൽ നിന്ന് പാവങ്ങൾക്ക് ഭൂമി വിട്ടുനൽകിയ ദയാലുവായ ഒരു നമ്പ്യാരെയാണ് പയ്യോളിക്കാർക്ക് അറിയാവുന്നത്. പക്ഷേ തന്റെ ജീവിതംതന്നെ ശിഷ്യയ്ക്ക് വേണ്ടി മാറ്റിവച്ചതിലും വലുതായിരുന്നില്ല ആ സമർപ്പണങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |