സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ ബാഴ്സലോണയെ 1-1ന് സമനിലയിൽ കുരുക്കി അത്‌ലറ്റിക്കോ ബിൽബാവോ
മാഡ്രിഡ് : സൂപ്പർ താരം ലയണൽ മെസി ക്ലബ് വിട്ട ക്ഷീണം ബാഴ്‌സലോണ അറിഞ്ഞുതുടങ്ങി.കഴിഞ്ഞ ദിവസം സ്പാനിഷ് ലാ ലിഗ സീസണിലെ രണ്ടാം മത്സരത്തിൽ അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ ബാഴ്സ സമനിലയുമായി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ബിൽബാവോയുടെ തട്ടകത്തിൽ നടന്ന മത്സരം 1-1ന് സമനിലയിലാവുകയായിരുന്നു.
ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം 50-ാം മിനിട്ടിൽ ഇനിഗോ മാർട്ടിനെസ് ബിൽബാവോയെ മുന്നിലെത്തിച്ചിരുന്നു. മത്സരം അവസാനിക്കാൻ 15 മിനിട്ട് മാത്രംശേഷിക്കേ മെംഫിസ് ഡെപേയ് നേടിയ ഗോളിനാണ് ബാഴ്സ സമനില നേടിയത്.
മത്സരത്തിലുടനീളം ബാഴ്‌സ പ്രതിരോധത്തെ വിറപ്പിക്കാൻ ബിൽബാവോയ്ക്കായി. മത്സരം അരമണിക്കൂർ പിന്നിട്ടപ്പോൾ പ്രതിരോധത്തിലെ സൂപ്പർതാരം ജെറാർഡ് പിക്വെ പരിക്കേറ്റ് മടങ്ങിയതും ബാഴ്സയ്ക്ക് തിരിച്ചടിയായി. ഗോൾ നേടിയശേഷവും ആക്രമണം തുടർന്ന ബിൽബാവോയ്‌ക്കെതിരേ പിടിച്ചുനിൽക്കാൻ ബാഴ്‌സ നന്നായി പാടുപെട്ടു.
ഫ്രഞ്ച് ക്ളബ് ലിയോണിൽ നിന്ന് ഈ സീസണിൽ ബാഴ്‌സയിലെത്തിയ ഡെപേയ് ക്ലബിനായി നേടിയ ആദ്യ ഗോളായിരുന്നു ഇത്. ഇൻജുറി ടൈമിൽ എറിക് ഗാർഷ്യ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ബാഴ്സയ്ക്ക് മറ്റൊരു തിരിച്ചടിയായി.
സമനിലയിൽ കുരുങ്ങിയെങ്കിലും രണ്ടു കളികളിൽനിന്ന് നാലു പോയിന്റുമായി ബാഴ്സയാണ് പോയിന്റ് പട്ടികയിൽ മുന്നിൽ. നാലു പോയിന്റ് വീതമുള്ള മയ്യോർക്ക, വലൻസിയ ടീമുകൾ പിന്നിലുണ്ട്. ഒരു കളിയിൽനിന്ന് മൂന്നു പോയിന്റുമായി റയൽ മാഡ്രിഡ് നാലാമതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |