വലൻസിയ:സ്പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ പോരാട്ടത്തിൽ കരുത്തരായ റയൽ മാഡ്രിഡ് ലെവാന്റെയ്ക്കെതിരെ സമനിലയുമായി തടിതപ്പി. ഇരു ടീമും മൂന്ന് ഗോൾ വീതം നേടി. 87-ാം മിനിട്ടിൽ ഗോൾ കീപ്പർ ഐറ്റർ ഫെർണാണ്ടസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്ത് പേരായി ചുരുങ്ങിയെങ്കിലും പതറാതെ പൊരുതിയ ലെവാന്റെ സ്വന്തം തട്ടകത്തിൽ വിജയത്തിന് തുല്യമായ സമനില നേടിയെടുക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ പരക്കാരനായി കളത്തിലെത്തിയ വിനീഷ്യസ് ജൂനിയറാണ് ഇരട്ടഗോളുകൾ നേടി റയലിനെ തോൽവിയിൽ നിന്ന് രക്ഷിച്ചെടുത്തത്. ഗാരത് ബെയ്ൽ ഒരു തവണ ലക്ഷ്യം കണ്ടു. റോജർ മാർട്ടി, ജോസ് കമ്പന്യ, റോബർ പിയർ എന്നിവരാണ് ലെവാന്റെയ്ക്ക്ക്കായി ലക്ഷ്യം കണ്ടത്. രണ്ട് തവണ ലെവാന്റെ ലീഡെടുത്തിരുന്നു.
മത്സരം തുടങ്ങി അഞ്ചാം മിനിട്ടിൽ തന്നെ ബെയ്ൽ റയലിനെ മുന്നിലെത്തിച്ചു. ഒന്നാം പകുതിയിലെ ഈ ഗോളിന്റെ ലീഡിലായിരുന്നു റയൽ ഇടവേളയ്ക്ക് കയറിയത്. പക്ഷേ രണ്ടാം പകുതി തുടങ്ങി ആദ്യ മിനിട്ടിൽ തന്നെ മാർട്ടി ലെവാന്റെയെ ഒപ്പമെത്തിച്ചു. അമ്പത്തിയേഴാം മിനിട്ടിൽ കമ്പാന്യയിലൂടെ ലെവാന്റെ ലീഡെടുത്തു. എന്നാൽ 73-ാം മിനിട്ടിൽ വിനീഷ്യസ് റയലിനേയും ഒപ്പമെത്തിച്ചു.79-ാം മിനിട്ടിൽ പിയർ ലെവാന്റെയെ വീണ്ടും മുന്നിലെത്തിച്ചു. തോൽവി മുന്നിൽക്കണ്ട റയലിനെ 85-ാം മിനിട്ടിൽ നേടിയ ഗോളിലൂടെ വിനീഷ്യസ് രക്ഷിച്ചെടുക്കുകയായിരുന്നു.
അത്ലറ്റിക്കോയ്ക്ക് ജയം
മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് ഏക പക്ഷീയമായ ഒരു ഗോളിന് എൽഷെയെ കീഴടക്കി. 39-ാം മിനിട്ടിൽ എയ്ഞ്ചൽ കൊറേയയാണ് അത്ലറ്റിക്കോയുടെ വിജയ ഗോൾ നേടിയത്. കളിച്ച രണ്ട് കളിയും ജയിച്ച അത്ലറ്റിക്കോ തന്നെയാണ് പോയിന്റ് ടേബിളിൽ ഒന്നാമത്. റയൽ രണ്ടാം സ്ഥാനത്തും ബാഴ്സലോണ മൂന്നാം സ്ഥാനത്തുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |