ഇംഗ്ളീഷ് മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആദ്യമായി ടെസ്റ്റ് പരമ്പര നേടിയിട്ട് അമ്പത് വർഷങ്ങൾ തികഞ്ഞു
1971 ആഗസ്റ്റ് 24.ഇംഗ്ളണ്ടിലെ ഓവൽ ക്രിക്കറ്റ് മൈതാനം. അന്നവിടെ ഒരു വിജയചരിത്രം പിറക്കുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ അജിത് വഡേക്കർ നയിച്ച ടീം നാലുവിക്കറ്റിന് വിജയം കണ്ടതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-0ത്തിന് സ്വന്തമാക്കി.ലോഡ്സിൽ നടന്ന ആദ്യ ടെസ്റ്റിലും മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം ടെസ്റ്റിലും സമനിലയിൽ പിരിഞ്ഞശേഷമായിരുന്നു ഓവലിലെ ഇന്ത്യൻ വിജയവിസ്മയം.ഇംഗ്ളീഷ് മണ്ണിൽ ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കിയെന്ന ചരിത്രമാണ് അന്ന് ഓവലിൽ കുറിക്കപ്പെട്ടത്. ആ ഓർമ്മകൾക്ക് കഴിഞ്ഞ ദിവസം 50 വയസ് തികഞ്ഞു.
1971
ഇന്ത്യൻ ക്രിക്കറ്റിന്റ സുവർണ വർഷമായിരുന്നു ഇത്. മൻസൂർ അലി ഖാൻ പട്ടൗഡിയെയും ചന്ദു ബോർഡേയെയും ഒഴിവാക്കി അജിത് വഡേക്കർ എന്ന ബോംബേക്കാരനെ ഇന്ത്യൻ ടെസ്റ്റ് ടകമിന്റെ നായകക്കസേരയിലിരുത്തുന്നു. ഫെബ്രുവരിയിൽ വെസ്റ്റ് ഇൻഡീസിലേക്ക് ആദ്യ പര്യടനം.അവിടെ അഞ്ചുടെസ്റ്റുകളുടെ പരമ്പര 1-0ത്തിന് സ്വന്തമാക്കിയാണ് വഡേക്കർ വിസ്മയവർഷത്തിന് തുടക്കമിട്ടത്.പോർട്ട് ഒഫ് സ്പെയ്നിലെ ക്വീൻസ് പാർക്ക് ഓവലിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഏഴുവിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. മറ്റ് നാലു ടെസ്റ്റുകളും സമനിലയിൽ പിരിഞ്ഞു. തുടർന്ന് ജൂണിൽ ഇംഗ്ളണ്ട് പര്യടനം. മൂന്ന് ടെസ്റ്റ് മാച്ചുകളേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ചതുർദിനങ്ങളും ത്രിദിനങ്ങളുമായി 16 സന്നാഹമത്സരങ്ങൾ ഇന്ത്യൻ ടീം ഇംഗ്ലീഷ് കൗണ്ടി ടീമുകളുമായി കളിച്ചാണ് മടങ്ങിയത്. ഇതിൽ അഞ്ച് സന്നാഹ മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ എസെക്സിനെതിരെ മാത്രമാണ് ആ പര്യടനത്തിൽ തോൽവി വഴങ്ങിയത്.
പരമ്പര നേട്ടം ഇങ്ങനെ
0-0
ലോഡ്സിലെ ആദ്യ ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 304 റൺസിന് ആൾഔട്ടായപ്പോൾ ഇന്ത്യ 313 റൺസടിച്ചു. രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ളണ്ട് 191റൺസിന് ആൾഔട്ടായി.ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ വിജയത്തിന് 38 റൺസ് അകലെ 145/8ൽ നിൽക്കേ മഴമൂലം കളി സമനിലയിൽ അവസാനിപ്പിക്കേണ്ടിവന്നു.
0-0
മാഞ്ചസ്റ്ററിലെ രണ്ടാം ടെസ്റ്റിലും ആദ്യം ബാറ്റ് ചെയ്തത് ഇംഗ്ളണ്ട്.ആതിഥേയർ ഉയർത്തിയ 386 റൺസിനെതിരെ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 212ൽ അവസാനിച്ചു.രണ്ടാം ഇന്നിംഗ്സിൽ 245/3ൽ ഡിക്ളയർ ചെയ്തശേഷം ഇംഗ്ളണ്ട് ഇന്ത്യയെ ബാറ്റിംഗിനിറക്കിയെങ്കിലും 65/3ൽ നിൽക്കെ സമനിലയിൽ കളി കഴിഞ്ഞു.
1-0
ഓവലിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ട് 355 റൺസെടുത്തു. അലൻ നോട്ട് 90 റൺസ് നേടി. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചത് 284 റൺസിൽ. ഫാറൂഖ് എൻജിനീയർ 59 റൺസുമായി ടോപ്സ്കോററായി. ദിലീപ് സർദേശായ് (54),വഡേക്കർ(48),ഏക്നാഥ് സോൾക്കർ(44) എന്നിവരും പൊരുതി. രണ്ടാം ഇന്നിംഗ്സിൽ 38 റൺസ് വഴങ്ങി ആറുവിക്കറ്റ് വീഴ്ത്തിയ ബി.എസ്. ചന്ദ്രശേഖറാണ് കളിയുടെ ഗതി കുത്തിത്തിരിച്ചുകളഞ്ഞത്. ഇംഗ്ളണ്ട് രണ്ടാം ഇന്നിംഗ്സിൽ 101റൺസിന് ആൾഔട്ട്. ഇന്ത്യയ്ക്ക് വിജയലക്ഷ്യം 173 റൺസ്. ആറുവിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 174 റൺസ് നേടി. വഡേക്കറും(45) സർദേശായ്‌യും (40) രണ്ടാം ഇന്നിംഗ്സിലും തിളങ്ങി.
വഡേക്കേഴ്സ് വാരിയേഴ്സ്
അജിത് വഡേക്കർ(ക്യാപ്ടൻ)
എസ്.വെങ്കിട്ടരാഘവൻ(വൈസ് ക്യാപ്ടൻ)
അബ്ബാസ് അലി ബെയ്ഗ്
ആബിദ് അലി
ബിഷൻ സിംഗ് ബേദി
ബി.ചന്ദ്രശേഖർ
ഫാറൂഖ് എൻജിനീയർ
സുനിൽ ഗാവസ്കർ
ഡി.ഗോവിന്ദ് രാജ്
ജയന്തിലാൽ
സെയ്ദ് കിർമാനി
പി.കൃഷ്ണമൂർത്തി
അശോക് മങ്കാദ്
ഏറപ്പള്ളി പ്രസന്ന
ദിലിപ് സർദേശായ്
ഏക്നാഥ് സോൾക്കർ
ഗുണ്ടപ്പ വിശ്വനാഥ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |