ടോക്യോ പാരാലിമ്പിക്സിൽ അത്ഭുത നേട്ടവുമായി ഇന്ത്യ
ഒരു ദിനം 5 മെഡലുകൾ. 2 സ്വർണം 2 വെള്ളി 1 വെങ്കലം
ടോക്യോ : ഇന്ത്യൻ കായിക ചരിത്രത്തിൽ ഏറ്റവും തിളക്കമുള്ള തിങ്കളാഴ്ചയായിരുന്നു ഇന്നലെ ടോക്യോയിൽ പിറന്നത്. രണ്ട് സ്വർണമടക്കം അഞ്ചു മെഡലുകൾ വാരിക്കൂട്ടിയ ഇന്ത്യൻ താരങ്ങൾ ദേശീയ കായിക ദിനമായിരുന്ന ഞായറാഴ്ച തുടക്കമിട്ട മെഡൽക്കൊയ്ത്ത് ഇന്നലെ ആവേശമാക്കുകയായിരുന്നു.ഒന്നല്ല രണ്ട് തവണയാണ് ടോക്യോയിൽ ത്രിവർണപതാകയുയർന്നതും ജനഗണമന മുഴങ്ങിയതും.
രാവിലെ ഷൂട്ടിംഗിൽ ലോക റെക്കാഡിനൊപ്പമെത്തി അവനി ലെഖാര സ്വർണത്തിൽ മുത്തമിട്ടതോടെയാണ് ഇന്ത്യയുടെ ഇന്നലത്തെ വേട്ട തുടങ്ങിയത്.പിന്നാലെ ഡിസ്കസ് ത്രോയിൽ യോഗേഷ് കാതുനിയയുടെയും പാരാലിമ്പിക്സിലെ ഇന്ത്യയുടെ സൂപ്പർ ഹീറോയായ ദേവേന്ദ്ര ജാജാരിയയുടെയും വെള്ളി മെഡലുകൾ. ജജാരിയയ്ക്ക് പിന്നിൽ ജാവലിനിൽ വെങ്കലം നേടി സുന്ദർസിംഗ് ഗുർജറും മെഡൽപ്പട്ടികയിൽ ഇടം നേടി.ഒടുവിലാണ് സുമിത് ആന്റിലിന്റെ സ്വർണമെത്തിയത്.
ജാവലിൻ ജാലം
ഇന്നലെ ഇന്ത്യയ്ക്ക് മൂന്ന് മെഡലുകൾ നേടിത്തന്നത് ജാവലിൻ ത്രോയാണ്. എഫ് 64 കാറ്റഗറിയിലായിരുന്നു സുമിതിന്റെ സ്വർണം. എഫ് 46 കാറ്റഗറിയിൽ ജജാരിയയും സുന്ദറും യഥാക്രമം വെള്ളിയും വെങ്കലവും നേടി.
ഗുസ്തിയിൽ നിന്ന് സുമിത്ത്
2015ൽ ഒരു ബൈക്കപകടത്തിൽപ്പെട്ട് കാൽ മുറിച്ചുമാറ്റേണ്ടിവന്നയാളാണ് 23കാരനായ സുമിത് ആന്റിൽ.അതിന് മുമ്പ് ഗുസ്തി ഗോദയിലെ തിളങ്ങുന്ന താരമായിരുന്നു ഹരിയാനയിലെ സോണിപ്പത്ത്സ്വദേശിയായ സുമിത്. ഗുസ്തിക്കാരുടെ നാടാണ് സോണിപ്പത്ത്.ബൈക്കപകടത്തിൽ ജീവൻ തന്നെ നഷ്ടമാകേണ്ടിയിരുന്ന സുമിതിന് ഭാഗ്യത്തിന് ഇടംകാൽ മുട്ടിന് താഴേക്ക് മാത്രമാണ് നഷ്ടമായത്. എന്നാൽ ഗോദയിലേക്ക് പിന്നീട് ഇറങ്ങാനായില്ല.ഡൽഹിയിൽ ബി.കോമിന് പഠിക്കുമ്പോൾ നാട്ടുകാരനായ പാരാ അത്‌ലറ്റ് രാജ്കുമാറാണ് പുതിയ വഴി തുറന്നുകൊടുത്തത്. അങ്ങനെ പാരാ അത്‌ലറ്റിക്സിലേക്കിറങ്ങിയ സുമിത് ജാവലിനിൽ ഒരു കൈ നോക്കി. ആ പരീക്ഷണം വിജയമായിരുന്നു.2019ൽ ദുബായ്‌യിൽ നടന്ന ലോക പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സുമിത് വെള്ളി നേടിയിരുന്നു. ഇതേവർഷം ഇറ്റലിയിൽ നടന്ന ഗ്രാൻപ്രിയിലും വെള്ളി നേടാനായി.
പ്രചോദനം നീരജ്
ടോക്യോ ഒളിമ്പിക്സിൽ സ്വർണം നേടിയ ജാവലിൻ ത്രോ താരം നീരജ് ചോപ്രയാണ് തന്റെ പ്രചോദനമെന്ന് സുമിത് പറയുന്നു.നീരജിന് ഒപ്പം ഒരേ വേദിയിൽ മത്സരിച്ചിട്ടുമുണ്ട് സുമിത്. ഈ വർഷം മാർച്ചിൽ പട്യാലയിൽ നടന്ന ഗ്രാൻപ്രിയിലാണ് പരിമിതി മറികടന്ന് പൊതു വിഭാഗത്തിൽ സുമിതിനെയും മത്സരിപ്പിക്കാൻ അത്‌ലറ്റിക്സ് ഫെഡറേഷൻ ഒഫ് ഇന്ത്യ തയ്യാറായത്. ഇവിടെ 66.43 മീറ്റർ എറിഞ്ഞ് സുമിത് ഏഴാമതായപ്പോൾ നീരജ് 88.07 മീറ്റർ എറിഞ്ഞ് നീരജ് പുതിയ റെക്കാഡ് സൃഷ്ടിച്ചിരുന്നു.
ഈ മാസം ആദ്യം നീരജ് സ്വർണം നേടിയ ടോക്യോയിലെ അതേ അത്‌ലറ്റിക്സ് വേദിയിലാണ് ഇന്നലെ സുമിത്തും സ്വർണം എറിഞ്ഞിട്ടത്.
ചരിത്രവനിതയായി അവനി
വനിതകളുടെ R2 വിഭാഗം ഷൂട്ടിംഗ് 10 മീറ്റർ എയർ റൈഫിളിൽ സ്വർണം നേടിയതോടെ 19കാരിയായ ജയ്പൂർ സ്വദേശിനി ഇന്ത്യൻ കായിക ചരിത്രത്തിൽ ഇടം നേടുകയായിരുന്നു. ഇന്ത്യയിൽ നിന്ന് പാരാലിമ്പിക്സിൽ സ്വർണം നേടുന്ന ആദ്യ വനിതാതാരമെന്ന നേട്ടമാണ് അവനിയെത്തേടിയെത്തിയത്. ഫൈനലിൽ 249.6 പോയിന്റ് നേടിയ അവനി ലോക റെക്കോർഡിന് ഒപ്പമെത്തുന്ന പ്രകടനത്തോടെയാണു സ്വർണം നേടിയത്. ചൈനയുടെ കുയിപിംഗ് ഷാംഗിനാണു (248.9പോയിന്റ്) വെള്ളി. 2018ൽ 249.6 പോയിന്റ് നേടി ലോക റെക്കാഡ് സ്ഥാപിച്ച ഉക്രെെന്റെ ഇരിന ഷെറ്റ്നിക്കിനെയാണ് (227.5)ടോക്യോയിൽ അവനി മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയത്.
ട്രിപ്പിൽ ജജാരിയ
പുരുഷൻമാരുടെ ഡിസ്കസ് ത്രോയിൽ എഫ് 56 വിഭാഗത്തിൽ 44.38 മീറ്റർ ദൂരം കണ്ടെത്തിയാണ് യോഗേഷ് വെള്ളി നേടിയത്. പിന്നാലെ ജാവലിൻ ത്രോയിൽ എഫ് 36 വിഭാഗത്തിൽ 64.35 മീറ്റർ ദൂരം കണ്ടെത്തി ദേവേന്ദ്ര ജജാരിയ അടുത്ത വെള്ളിയും മെഡൽ നേടി. നാൽപ്പതുകാരനായ ദേവേന്ദ്രയുടെ മൂന്നാമത്തെ പാരാലിംപിക്സ് മെഡലാണിത്. കരിയറിലെ ഏറ്റവും മികച്ച ദൂരമാണ് ഇന്ന് കണ്ടെത്തിയ 64.35 മീറ്റർ. ഇതേയിനത്തിലാണ് സുന്ദർ സിംഗ് ഗുർജാർ വെങ്കലം നേടിയത്. 64.01 മീറ്റർ ദൂരം കുറിച്ചാണ് സുന്ദർസിംഗ് വെങ്കലം ഉറപ്പാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |