മാഞ്ചസ്റ്റർ : ഇറ്റാലിയൻ ക്ളബ് യുവന്റസിൽ നിന്ന് തങ്ങളുടെ മുൻ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതായി ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഔദ്യോഗികപ്രഖ്യാപനം നടത്തി. അന്താരാഷ്ട്ര മത്സരത്തിനായി പോർച്ചുഗലിലെ ലിസ്ബണിലുള്ള ക്രിസ്റ്റ്യാനോയെ അവിടെവച്ച് ക്ളബ് മാറ്റത്തിന് മുന്നോടിയായുള്ള വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അതിന് പിന്നാലെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രഖ്യാപനം നടത്തിയത്.
36കാരനായ താരവുമായി രണ്ട് വർഷത്തേക്കാണ് യുണൈറ്റഡ് കരാർ ഒപ്പിട്ടിരിക്കുന്നത്. 2003 മുതൽ 2009വരെ മാഞ്ചസ്റ്ററിന്റെ താരമായിരുന്നു ക്രിസ്റ്റ്യാനോ തുടർന്നാണ് സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിലേക്കും 2018ൽ യുവന്റസിലേക്കും പോയത്. 100 ദശലക്ഷം യൂറോയ്ക്കാണ് ക്രിസ്റ്റ്യാനോയെ യുവന്റസ് സ്വന്തമാക്കിയിരുന്നത്. 23 ദശലക്ഷം യൂറോയാണ് ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടി ട്രാൻസ്ഫർ ഫീസായി മാഞ്ചസ്റ്റർ മുടക്കിയിരിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പഴയ കോച്ചും ക്രിസ്റ്റ്യാനോയുടെ മെന്ററുമായ സർ അലക്സ് ഫെർഗൂസനും ഇപ്പോഴത്തെ കോച്ചും ക്രിസ്റ്റ്യാനോയ്ക്ക് ഒപ്പം യുണൈറ്റഡിൽ കളിച്ചിട്ടുള്ള ആളുമായ ഒലേ ഗുണാർ സോൾഷ്യറും യുണൈറ്റഡിന്റെ മുൻ താരം റിയോ ഫെർഡിനാന്റും ഇപ്പോഴത്തെ പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസും ചേർന്നാണ് ക്രിസ്റ്റ്യാനോയുടെ റീ യൂണിയൻ സാദ്ധ്യമാക്കിയത്.
എന്റെ ഹൃദയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പ്രത്യേക സ്ഥാനമുണ്ട്. ആ കുപ്പായം വീണ്ടുമണിയാൻ എനിക്ക് തിടുക്കമായി.-ക്രിസ്റ്റ്യാനോ റൊണാൾഡോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |