കോഴിക്കോട്: അഫ്ഗാനിസ്ഥാൻ മദ്ധ്യനിര താരം ഷെരീഫ് മുഹമ്മദ് ഈ സീസണിൽ ഐ. ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സിയെ നയിക്കും. കഴിഞ്ഞ വർഷത്തെ ഗോകുലത്തിന്റെ ഐ ലീഗ് വിജയത്തിൽ പ്രധാന പങ്ക് വഹിച്ച കളിക്കാരനായിരിന്നു ഷെരീഫ് മുഹമ്മദ്.ഗോകുലത്തിനു വേണ്ടി നാല് ഗോളുകൾ നേടുകയും ഏറ്റവും കൂടുതൽ പാസുകൾ (799) നൽകുകയും ചെയ്തിരുന്നു. ഘാന താരം അവാൽ മുഹമ്മദായിരുന്നു കഴിഞ്ഞ സീസണിൽ ഗോകുലത്തെ നയിച്ചത്.
അവസാന മത്സരത്തിൽ ട്രാവു എഫ്.സിക്ക് എതിരെ ഷെരീഫ് നേടിയ ഫ്രീകിക്ക് ആയിരിന്നു ഗോകുലത്തിന്റെ കിരീടധാരണത്തിന് വഴിവെച്ചത്.
റഷ്യൻ പ്രീമിയർ ലീഗ്, സ്വീഡൻ, മാൽദ്വീപ്‌സ്, എന്നീ രാജ്യങ്ങളിൽ കളിച്ച പരിചയസമ്പത്തുമായിട്ടാണ് 31കാരനായ ഷെരീഫ് മുഹമ്മദ് ഗോകുലത്തിൽ കഴിഞ്ഞ വർഷം എത്തുന്നത്. മദ്ധ്യനിരയിലും പ്രതിരോധത്തിലും കളിക്കുവാൻ പറ്റുന്ന കളിക്കാരനാണ് ഷെരീഫ്.
റഷ്യയിൽ ജനിച്ച ഷെരീഫ്, ഏഴാം വയസ്സിൽ അൻസിയ മക്കാചക്കാല എന്ന ക്ലബ്ബിന്റെ അക്കാഡമിയിൽ ചേർന്നു. പിന്നീട് റഷ്യൻ പ്രീമിയർ ലീഗിൽ അൻസിയക്ക് വേണ്ടി ഷെരിഫ് അരങ്ങേറ്റം കുറിച്ചു. അഞ്ചു വർഷം അൻസിയിൽ കളിച്ച ഷെരീഫ്, റോബർട്ടോ കാർലോസ്, സാമുവേൽ എറ്റു, വില്ല്യൻ എന്നീ കളിക്കാരുടെ കൂടെ കളിച്ചു.
പിന്നീട് സ്വീഡനിലും മാൽദ്വീപ്‌സിലും കളിച്ച ഷെരീഫ്, മാസിയ എന്ന ക്ലബിന് വേണ്ടി എ.എഫ്.സി കപ്പ് കളിക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ ദേശീയ ടീമിലെ സ്ഥിരം കളിക്കാരനാണ് ഷെരീഫ്.
ഈ വർഷം ഗോകുലത്തിനു വളരെ പ്രാധാന്യമുള്ള വർഷമാണെന്നും ഡ്യൂറൻഡ് കപ്പ്, ഐ. ലീഗ്, എ.എഫ്.സി തുടങ്ങി മത്സരിക്കുന്ന എല്ലാ ടൂർണമെന്റിലും വിജയിക്കുകയാണ് ലക്ഷ്യമെന്ന് ഷെരീഫ് മുഹമ്മദ് പറഞ്ഞു. പരിചയസമ്പന്നതയും നേതൃപാടവും ഉള്ള കളിക്കാരനാണ് ഷെരീഫ് മുഹമ്മദെന്ന് ഗോകുലം ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസെ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |