ന്യൂയോർക്ക്: ഗ്രാൻസ്ലാം ടൂർണമെന്റുകളിൽ തോൽവി അറിയാതെ തുടർച്ചയായി 25 വിജയങ്ങൾ സ്വന്തമാക്കി ലോക ഒന്നാം നമ്പർതാരം നൊവാക്ക് ജോക്കോവിച്ച്. കഴിഞ്ഞ ദിവസം യു.എസ് ഓപ്പണിൽ അമേരിക്കൻ താരം ജെൻസൺ ബ്രൂക്ക്സ്ബെക്കെതിരെ നാല് സെറ്റു നീണ്ട പോരാട്ടത്തിൽ ജയം നേടിക്വാർട്ടർ ഉറപ്പിച്ചതോടെയാണ് ജോക്കോ ഗ്രാൻസ്ലാം തുടർവിജയങ്ങളിൽ കാൽ സെഞ്ചുറി പൂർത്തിയാക്കിയത്. കലണ്ടർ സ്ലാം എന്ന ചരിത്ര നേട്ടത്തിന് വെറും മൂന്ന് വിജയങ്ങൾ മാത്രം അകലെയാണ് ജോക്കോ ഇപ്പോൾ.
ബ്രൂക്ക്സ്ബൈക്കെതിരെ ആദ്യ സെറ്റ് 1-6ന് നഷ്ടമാക്കിയ ജോക്കോ തുടർന്നുള്ള മൂന്ന് സെറ്റുകൾ യഥാക്രമം 6-3, 6-2, 6-2ന് സ്വന്തമാക്കി തകർപ്പൻ ജയവും ക്വാർട്ടർ ബർത്തും ഉറപ്പിക്കുകയായിരുന്നു. ബ്രൂക്ക്സ്ബൈയുടെ തോൽവിയോടെ ഇത്തവണത്തെ യു.എസ് ഓപ്പണിൽ നിന്ന് അവസാന അമേരിക്കൻ താരവും പുറത്തായിരിക്കുകയാണ്.
1880-ന് ശേഷം ഇതാദ്യമായാണ് ഒരു മേജർ ടൂർണമെന്റിൽ ആതിഥേയ രാജ്യത്തെ താരങ്ങളാരും ക്വാർട്ടറിൽ എത്താതെ പുറത്താകുന്നത്. ഇറ്റലിയുടെ മത്തിയോ ബെരെറ്റിനിയാണ് ക്വാർട്ടറിൽ ജോക്കോവിച്ചിന്റെ എതിരാളി.
വനിതാ സിംഗിൾസിൽ കരോളി പ്ലിസ്കോവയും ക്വാർട്ടറിലെത്തി. ഇത്തവണത്തെ ഫ്രഞ്ച് ഓപ്പൺ റണ്ണറപ്പ് അനസ്താസിയ പവ്ലചെങ്കോവയെ 7-5,6-4ന് കീഴടക്കിയാണ് പ്ലിസ്കോവയുടെ ക്വാർട്ടർ പ്രവേശനം.
ബൊപ്പണ്ണ സഖ്യത്തിന് തോൽവി
പുരുഷ ഡബിൾസിൽ ഇന്ത്യൻ താരം രോഹൻ ബൊപ്പണ്ണയും ക്രൊയേഷ്യൻ ജോഡി ഇവാൻ ഡോഡിഡ്ജും പ്രീക്വാർട്ടറിൽ പുറത്തായി. രാജീവ് റാം-ജോ സാലിസ്ബറി സഖ്യത്തോടാണ് ബൊപ്പണ്ണ സഖ്യത്തിന്റെ തോൽവി.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ബൊപ്പണ്ണ-ഡോഡിജ് സഖ്യത്തിന്റെ തോൽവി. സ്കോർ: 7-6, 4-6, 6-7. മത്സരം രണ്ട് മണിക്കൂറും 30 മിനിട്ടും നീണ്ടു.
ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കിയ ബൊപ്പണ്ണ സഖ്യം രണ്ടാം സെറ്റിലും മൂന്നാം സെറ്റിലും പിന്നോട്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |