ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അർജന്റീനയ്ക്കും ബ്രസീലിനും ജയം
കൂടുതൽ ഗോൾ നേടിയ തെക്കേ അമേരിക്കൻ പുരുഷതാരമായി മെസി
ബ്യൂണസ് അയേഴ്സ് : ബ്രസീലിയൻ ഇതിഹാസം പെലെയെ അന്താരാഷ്ട്ര ഗോളുകളുടെ എണ്ണത്തിൽ പിന്തള്ളി അർജന്റീന താരം ലയണൽ മെസി. ലോകകപ്പ് ഫുട്ബോളിന്റെ തെക്കേ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബൊളീവിയയ്‌ക്കെതിരെ നേടിയ ഹാട്രിക്കിലൂടെയാണ് മെസി പെലെയ്ക്ക് മേലേ പറന്നുയർന്നത്.മത്സരത്തിൽ അർജന്റീന 3-0ത്തിനാണ് ജയിച്ചത്.
14, 64, 88 മിനിട്ടുകളിലായിരുന്നു മെസിയുടെ ഗോളുകൾ. ആദ്യ ഗോൾ നേടിയപ്പോൾതന്നെ മെസിയുടെ 77 ഗോളുകളുമായി പെലെയ്ക്ക് ഒപ്പമെത്തി.79 ഗോളുകളെന്ന വൻകരയിലെ റെക്കാഡുമായാണ് അർജന്റീനാ നായകൻ കളി പൂർത്തിയാക്കിയത്. ഇതോടെ 78 ഗോളുകൾ നേടിയിട്ടുള്ള ഇറാഖി താരം ഹുസൈൻ സയീദിനെയും മെസി മറികടന്നു.
ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിലെ മറ്റൊരു മത്സരത്തിൽ ബ്രസീൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പെറുവിനെ തോൽപ്പിച്ചു. എവട്ടൻ റിബെയ്റോ (14-ാം മിനിട്ട്), സൂപ്പർതാരം നെയ്മർ (40) എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്. മറ്റു മത്സരങ്ങളിൽ ഉറുഗ്വേ ഇക്വഡോറിനെയും (1–0), പാരഗ്വായ് വെനസ്വേലയെയും (2–1), കൊളംബിയ ചിലിയെയും (3–1) തോൽപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |