മൊഹാലി: ഇന്ത്യൻ ഷൂട്ടിംഗ് താരം നമൻവീർ ബ്രാറിനെ പഞ്ചാബിലെ മൊഹാലിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. 28 വയസായിരുന്നു. ആത്മഹത്യാ സാദ്ധ്യത പൊലീസ് തള്ളിക്കളയുന്നില്ല. ട്രാപ് ഷൂട്ടറായ നമൻവീറിന്റെ തലയിൽ ഒരുവെടിയേറ്റിട്ടുണ്ടെന്ന് മൊഹാലി ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് ഗുർഷർ സിംഗ് സന്ധു സ്ഥിരീകരിച്ചു.
ബന്ധുക്കൾ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് എത്തുമ്പോൾ നമൻവീറിന്റെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. അബദ്ധത്തിൽ വെടിയേറ്റതാണോ ആത്മഹത്യയാണോ മറ്റെന്തിങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായോ എന്നൊന്നും ഇപ്പോൾ പറയായാനാകില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റു മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ ഒരു നിഗമനത്തിൽ എത്താനാകൂ-ഡി.എസ്.പി പറഞ്ഞു.
ഇന്നലെ പുലർച്ചെ 3.30ഓടെ മൊഹാലിയിലെ സെക്ടർ 72ൽ ഉള്ള നമൻവീറിന്റെ വസതിയിലാണ് സംഭവം. ഒച്ചകേട്ട് ഓടിയെത്തിയ ബന്ധുക്കൾ നമൻവീറിനെ ഉടൻ ആശുപത്രിയിൽ കൊണ്ടുപോയി. പൊലീസിൽ വിവരമറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്ക് മരണം സംഭവിച്ചു. നമൻവീറിന് ആത്മഹത്യ ചെയ്യാൻ തക്ക കാരണങ്ങൾ ഉള്ളതായി ബന്ധുക്കൾക്ക് അറിയില്ല. മൊഹാലിയിലെ സിവിൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി.
2015ൽ പഞ്ചാബ് സർവകലശാല വിദ്യാർത്ഥിയായിരിക്കേ ദക്ഷിണ കൊറിയയിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഗെയിംസിൽ ഡബിൾ ട്രാപ് ഷൂട്ടിംഗിൽ വെങ്കല മെഡൽ നേടിയ താരമാണ് നമൻവീർ.ആ വർഷം തന്നെ പോളണ്ടിൽ നടന്ന ലോക യൂണിവേഴ്സിറ്റി ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ടീമിലും നമൻവീർ അംഗമായിരുന്നു.
ഈവർഷം മാർച്ചിൽ ഡൽഹിയിൽ നടന്ന ഷൂട്ടിംഗ് ലോകകപ്പിൽ ട്രാപ്പിൽ മിനിമം ക്വാളിഫിക്കേഷൻ സ്കോർ കാറ്റഗറിയിൽ പങ്കെടുത്ത നമൻവീർ നാലാം സ്ഥാനംനേടിയിരുന്നു. നിലവിൽ യുവതാരങ്ങൾക്ക് അദ്ദേഹം പരിശീലനം നൽകുന്നുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |