യൂറോപ്യൻ ചാമ്പ്യൻസ് ലീഗ്:വീണ്ടും ബാഴ്സലോണ ബയേൺ മ്യൂണിക്കിനോട് വീണ്ടും തോറ്റു
യുവന്റസിനും ചെൽസിക്കും ജയം
കാമ്പ്നൂ: യൂറോപ്യൻചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരെ ബാഴ്സലോണയുടെ തോൽവി കഥ തുടരുന്നു. ബയേണിനെതിരെ കഴിഞ്ഞ സീസണിലെ ക്വാർട്ടറിൽ വഴങ്ങിയ 2-8ന്റെ നാണം കെട്ട തോൽവിക്ക് പകരം വീട്ടാനിറങ്ങിയ ബാഴ്സ ഇത്തവണ ഗ്രൂപ്പ് ഇ യിലെ മത്സരത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് തോൽവി വഴങ്ങിയത്.
സ്റ്റാർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്‌സ്ക്കി ഇരട്ടഗോളുമായി കളം നിറഞ്ഞ മത്സരത്തിൽ തോമസ് മുള്ളറും ബേയേണിനായി ലക്ഷ്യം കണ്ടു. ലെവൻഡോവ്‌സ്കിയുടെ രണ്ട് ഗോളുകളും റിഫ്ലക്സിൽ നിന്നായിരുന്നു.
കഴിഞ്ഞ സീസണിലെ വമ്പൻ തോൽവിയുടെ ഞെട്ടിക്കുന്ന ഓർമ്മകൾ ബാഴ്സയെ ഇപ്പഴും പിന്തുടരുണ്ടെന്ന് വ്യക്തമാക്കിയ മത്സരമായിരുന്നു ഇത്. കൂടുതൽ ശ്രദ്ധവെച്ച് പ്രതിരധത്തിലൂന്നി കളിക്കാൻ ശ്രമിച്ച ബാഴ്സയെ ശക്തമായ പ്രസിംഗ് ഗെയിമിലൂടെ ബയേൺ കീഴടക്കുകയായിരുന്നു. ബാഴസ മുന്നേറ്രത്തിൽ വിന്യസിച്ചിരുന്ന ഡിപെയ്ക്കും ഫ്രാങ്ക് ഡി ജോംഗിനും പന്തെത്തിച്ച് നൽകാൻ സഹതാരങ്ങൾക്ക് കഴിഞ്ഞില്ല. ആക്രമണം പോലെ തന്നെ ശക്തമായ പ്രതിരോധവും ബയേൺ പുറത്തെടുത്തപ്പോൾ ടാർജറ്രിലേക്ക് ഒരു ഷോട്ട് പോലും പായിക്കാൻ ബാഴ്സയ്ക്ക് കഴിയാതെ പോവുകയായിരുന്നു.
ഒന്നാം ഗോൾ
34-ാം മിനിട്ടിൽ മുള്ളറിലൂടെ ബയേൺ ലീഡെടുത്തു. പെനാൽറ്രി ബോക്സിന് പുറത്ത് നിന്ന് മുള്ളർ തൊടുത്ത ഷോട്ട് ബാഴ്സ ഡിഫൻഡർ എറിക് ഗാർഷ്യയുടെ ദേഹത്ത് തട്ടി ഗോളാവുകയായിരുന്നു.മുള്ളറിന്റെ ഷോട്ട് കണക്കാക്കി തന്റെ ഇടത്തേയ്ക്ക് അഡ്വാൻസ്ചെയ്ത ബാഴ്സ ഗോളി ടെർസ്റ്റീഗന് ഗാർഷ്യയുെട ദേഹത്ത് തട്ടി പന്ത് ദിശമാറി വലയിൽ കയറുന്നതിന് കാഴ്ചക്കാരനാകാനെ കഴിഞ്ഞുള്ളൂ.
രണ്ടാം ഗോൾ
56-ാം മിനിട്ടിൽ ലെവൻഡോവ്‌സ്‌കി ബയേണിന്റെ ലീഡുയർത്തി. മുസിയാലയുടെ ഷോട്ട് ഇടത് പോസ്റ്റിൽ തട്ടി തെറിച്ചത് പിടിച്ചെടുത്തായിരുന്നു ലെവൻഡോവ്‌സ്കിയുടെ തകർപ്പൻ വൺടച്ച് ഫിനിഷിംഗ്.
മൂന്നാം ഗോൾ
85-ാം മിനിട്ടിൽ ലെവൻഡോവ്സ്കി ടീമിന്റെ മൂന്നാമത്തേയും തന്റെ രണ്ടാമത്തേയും ഗോൾ കണ്ടെത്തി. ഗ്നാബ്രിയുടെ ഷോട്ട് ഇടത് പോസ്റ്റിൽ തന്നെ തട്ടിത്തെറിച്ചത് പിടിച്ചെടുത്ത് തടയാനെത്തിയ ബാഴ്സ ക്യാപ്ടൻ ജെറാർഡ് പിക്വെയെ വെട്ടിയൊഴിഞ്ഞ് ലെവൻഡോവ്‌സ്കി തൊടുത്ത ശക്തമായ ഷോട്ടിൽ വലകുലുങ്ങുകയായിരുന്നു.
ലുക്കാക്കു കാത്തു
ഗ്രൂപ്പ് എച്ചിലെ മത്സരത്തിൽ റൊമേലു ലുക്കാക്കു നേടിയ ഗോളിലാണ് നിലവിലെ ചാമ്പ്യൻമാരായ ചെൽസി റഷ്യൻ ക്ലബ് സെന്നിത് സെന്റ് പീറ്റേഴ്സ്‌ബർഗിന്റെ വെല്ലുവിളി മറികടന്നത്. 69ാ-ം മിനിട്ടിൽ സെസാർ അസ്‌പെല്ലിക്യൂട്ട സെന്നിത് പോസ്റ്റിലേക്ക് ഉയർത്തി നൽകിയ പന്ത് വായുവിലുയർന്ന് ചാടിയുള്ള ശക്തമായ ഹെഡ്ഡറിലൂടെ ലൂക്കാക്കു വലയിലാക്കുകയായിരുന്നു.
മറ്രൊരു മത്സരത്തിൽ യുവന്റസ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് സ്വീഡിഷ് ക്ലബ് മാൽമോ എഫ്.സിയെ കീഴടക്കി.അലക്‌സ് സാൺട്രോ, പൗവ്‌ലോ ഡിബാല, അൽവാരൊ മാെറാട്ട എന്നിവരാണ് യുവെയ്‌ക്കായി ലക്ഷ്യം കണ്ടത്.
മത്സരഫലങ്ങൾ
സെവിയ്യ1-1സാൽസ്ബർഗ്
യംഗ് ബോയ്സ് 2-1 യുണൈറ്റഡ്
ലില്ലെ 0- 0 വോൾഫ്സ്ബർഗ്
വിയ്യാറയൽ 2-2 അറ്ര്‌ലാന്റ
മാൽമോ 0-3യുവന്റസ്
ചെൽസി 1-0 സെന്നിത്
ബാഴ്‌സലോണ 0-3 ബയേൺ
ഡൈനാമോ കീവ് 0-0 ബെൻഫീക്ക
ലിൻഗാർഡിനെ തള്ളാതെ ഒലെ
ഒലെയെ തള്ളി ആരാധകർ
ബെർൺ: ഗ്രൂപ്പ് എയിലെ മത്സരത്തിൽ സ്വിസ് ക്ലബ് യംഗ് ബോയിസിനെതിരെ അവസാന നിമിഷം വഴങ്ങിയ ഗോളിൽ തോറ്റതിന്റെ ഞെട്ടലിലാണ് മാഞ്ചസ്റ്രർ യുണൈറ്രഡ്. 2-1നായിരുന്നു സ്വന്തം തട്ടകത്തിൽ യംഗ് ബോയ്സ് യുണൈറ്രിനെ മലർത്തിയടിച്ചത്.യുണൈറ്റഡിന്റെ ജെസ്സെ ലിൻഗാർഡിന്റെ പിഴവിൽ നിന്നാണ് മത്സരത്തിന്റെ അവസാന നിമിഷം 95-ാം മിനിട്ടിൽ തിയോസൺ സയിബച്ചു ബോയ്സിന്റെ വിജയഗോൾ നേടിയത്. ലിൻഗാർഡ് നൽകിയബാക്ക് പാസ് പിടിച്ചെടുത്തായിരുന്നു സയിബച്ചുവിന്റെ ഫിനിഷ്.
നേരത്തെ 13-ാം മിനിട്ടിൽ ക്രിസ്റ്റ്യാനൊ റൊണാൾഡോ നേടിയ ഗോളിൽ യുണൈറ്റഡ് ലീഡെടുത്തതായിരുന്നു. എന്നാൽ 66-ാം മിനിട്ടിൽ എൻഗമൗലു നേടിയ ഗോളിൽ ബോയ്സ് ഒപ്പമെത്തി.35 -ാം മിനിട്ടിൽ വാൻ ബിസാക്കചുവപ്പ് കാർഡ് കണ്ട് പുറത്തായതിനെ തുടർന്ന് പത്തുപേരുമായി കളിക്കേണ്ടി വന്നത് യുണൈറ്റഡിന് തിരിച്ചടിയായി.
അതേസമയം സംഭവിച്ചു പോയ ഗുരുതര പിഴവിൽ ജെസ്സെ ലിൻഗാർഡിനെ തള്ളിപ്പറയാതെ കോച്ച് ഒലെ ഗുണ്ണർ സോൾഷേറും ടീമംഗങ്ങളും ആരാധകരും സ്വാന്തന വാക്കുകളുമായി രംഗത്തെത്തി. ജെസ്സെയ്ക്ക് ഒപ്പമാണെന്നും പിഴവുകൾ കളിയുടെ ഭാഗമാണെന്നും ഒരു ഫുട്ബാൾ താരവും പിഴവുകൾക്ക് അതീതനല്ലെന്നും കോച്ച് ഒലെ ഗുണ്ണർ സോൾഷേറും ക്യാപ്ടൻ ഹാരി മഗ്വെയറും വ്യക്തമാക്കി. മോശം ഫഓമിന്റെ പേരിൽ കഴിഞ്ഞ സീസണിൽ ആസ്റ്റൺ വില്ലയിലേക്ക് ലോണിൽ പോകേണ്ടി വന്ന ലിൻഗാർഡിന് അവിടെ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സീസണിൽ യുണൈറ്രഡിൽ ഇടംകിട്ടിയത്.
ഇതിനിടെ ഒലെയ്ക്കെതിരെ ആരാധകരോഷം പുകയുകയാണ്. ഒലെയുടെ ടാറ്രിക്സുകൾ അബദ്ധമാണെന്നാണ് ആരാധകരുടെ പക്ഷം. നാല് വർഷമായി ഒരു കീരിടവും കിട്ടാത്തതും അത് കാരണമാണെന്നും വിലയിരുത്തലുകളുണ്ട്. രണ്ടാം പകുതിയിൽ അദ്ദേഹം നടത്തിയ സബ്‌സ്റ്റിറ്റ്യൂഷനുകൾ അബദ്ധമാണെന്നാണ് ആരാധകർ പറയുന്നത്. റൊണാൾഡോയെ പിൻവലിച്ച് ലിൻഗാർഡിനേയും ബ്രൂണോ ഫെർണാണ്ടസിന് പകരം നെമാഞ്ച മാറ്റിക്കിനെയും കൊണ്ടു വന്ന തീരുമാനമാണ് കളി തോൽപ്പിച്ചതെന്നാണ് ആരോപണം. ഒലെ ഔട്ടെന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെൻഡായി.
ലയണൽ മെസി ക്ലബ് വിട്ട ശേഷം ബാഴ്സലോണ വഴങ്ങുന്ന ആദ്യ തോൽവിയാണിത്. മെസി യുഗത്തിന് ശേഷം ലാലിഗയിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമാണ് ബാഴ്സയുടെ സമ്പാദ്യം.
ചാമ്പ്യൻസ് ലീഗിൽസ്വന്തം മൈതാനത്ത് ബാഴ്സയുടെ തുടർച്ചയായ മൂന്നാം തോൽവി
ബാഴ്സയ്‌ക്കെതിരെ ചാമ്പ്യൻസ് ലീഗിൽ തോമസ് മുള്ളറുടെ ഏഴാം ഗോളണ് കഴിഞ്ഞ മത്സരത്തിൽകുറിച്ചത്. ബാഴ്സയ്ക്കെതിരെ ചാമ്പ്യൻസ് ലീഗിൽ ഏറ്രവും കൂടുതൽ ഗോൾ നേടിയ താരവം മുള്ളറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |