കൊൽക്കത്ത: ഡുറൻഡ് കപ്പ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി നിർണായകമത്സരത്തിൽ ഹൈദരാബാദ് എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. ഘാനതാരം റഹീം ഒസ്മാനുവാണ് വിജയഗോൾ നേടിയത്.10 പേരായി ചുരുങ്ങിയിട്ടും പ്രതീക്ഷ കൈവിടാതെ പോരാടിയ ഗോകുലം അർഹിച്ച ജയത്തോടെ മൂന്ന് പോയിന്റ് നേടി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. രണ്ട് മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയുമടക്കം നാല് പോയിന്റാണ് ഗോകുലത്തിനുള്ളത്. നാല് പോയിന്റ് തന്നെയുള്ള ആർമി റെഡ് ആണ് ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്‌ബാളാണ് ഗോകുലം പുറത്തെടുത്തത്. ഹൈദരാബാദ് എഫ്.സിയുടെ ഗോൾ മുഖത്തേക്ക് നിരന്തരം മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഗോകുലത്തിന് ആദ്യ പകുതിയിൽ ഗോളൊന്നും നേടാനായില്ല. ഒസ്മാനുവിന്റെയും എമിൽ ബെന്നിയുടെയും ഗോൾശ്രമങ്ങൾ ഹൈദരാബാദ് എഫ്.സി ഗോൾകീപ്പർ ജോങ്‌ടെ മികച്ച പ്രകടനത്തിലൂടെ രക്ഷപ്പെടുത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലാണ് ഗോകുലം ഗോൾ നേടിയത്. 47ാം മിനുട്ടിൽ ബെനിസ്റ്റൺ ബാരെറ്റോയുടെ ശ്രമം ഹൈദരാബാദ് ഗോൾകീപ്പർ തടുത്തെങ്കിലും റീബൗണ്ടായി ലഭിച്ച പന്ത് മികച്ച ഷോട്ടിലൂടെ റഹീം ഒസ്മാനു വലയിലാക്കി. തൊട്ടടുത്ത നിമിഷം രണ്ടാം മഞ്ഞക്കാർഡ് കണ്ട് എമിൽ ബെന്നി പുറത്തായെങ്കിലും പ്രതീക്ഷ കൈവിടാതെ പൊരുതി കളിച്ച ഗോകുലം നോക്കൗട്ട് സാധ്യത ഉറപ്പിച്ചു. അവസാന 30 മിനുട്ടിൽ ഹൈദരാബാദ് എഫ്.സി മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലം ഗോള്‍കീപ്പർ അജ്മലിന്റെ മിന്നും സേവുകൾ തുണയായി. മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗോകുലത്തിന്റെ ക്യാപ്ടന്‍ ഷരീഫ് മുഹമ്മദിനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു.
ഈ മാസം 19ന് നടക്കുന്ന ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തിൽ ഗോകുലം ആസാം റൈഫിൾസിനെ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |