അൽ അമീററ്റ്: ട്വന്റി-20 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ പാപ്പുവ ന്യൂ ഗിനിയയെ17 റൺസിന് കീഴടക്കി തുടർച്ചയായ രണ്ടാം ജയവുമായി സ്കോട്ട്ലാൻഡ് സൂപ്പർ12 റൗണ്ടിന് അരികിലെത്തി. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ പാപ്പുവ ന്യൂ ഗിനിയ പുറത്തായി. ആദ്യം ബാറ്റ്ചെയ്ത സ്കോട്ട്ലാൻഡ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാപ്പുവ ന്യൂ ഗനിയ 19.3 ഓവറിൽ 148 റൺസിന് ആൾഔട്ടായി.
ടോസ് നേടിയ സ്കോട്ട്ലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 49 പന്തിൽ 6 ഫോറും മൂന്ന് സിക്സും ഉൾപ്പെടെ 70 റൺസ് നേടിയ റിച്ചി ബെറിംഗ്ടണാണ് സ്കോട്ടിഷ് ഇന്നിംഗ്സിന്റെ നട്ടെല്ലായത്. ടീം സ്കോർ 26ൽ എത്തിയപ്പോൾ രണ്ട് ഓപ്പണർമാരേയും നഷ്ടമായ സ്കോട്ട്ലാൻഡിനെ ബെറിംഗ്ടണും വിക്കറ്റ് കീപ്പർ ബാറ്റർ മാത്യു ക്രോസും (36 പന്തിൽ 45) ചേർന്നാണ് വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. ഇരുവരും മൂന്നാം വിക്കറ്റിൽ 65 പന്തിൽ നിന്ന് 92 റൺസ് കൂട്ടിച്ചേർത്ത് സ്കോട്ട്ലാൻഡിനെ വിജയവഴിയിലേക്ക് ആനയിക്കുകയാായിരുന്നു.പാപ്പുവ ന്യൂ ഗിനയയ്ക്കായി കാബുവ മോറിയ നാലും ചാഡ് സോപർ മൂന്നും വിക്കറ്റുകൾ വീഴ്ത്തി.
തുടർന്ന് ബാറ്റിംഗിനിറങ്ങിയ പാപ്പുവ ന്യൂ ഗിനിയയെ 3.3 ഓവറിൽ 18 റൺസ് മാത്രം നൽകി 4 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഡേവിയുടെ ബൗളിംഗാണ് തകർത്തു കളഞ്ഞത്. ടീം സ്കോർ 5ൽ എത്തിയപ്പോൾ ഓപ്പണർ ടോണി ഊറയെ (2) ക്ലീൻബൗൾഡാക്കി ഡേവി സ്കോട്ട്ലാൻഡിന് ബ്രേക്ക് ത്രൂ നൽകി. ഒരു ഘട്ടത്തിൽ 35/5 എന്ന നിലയിൽ തകർന്ന പിഎൻജിയെ 37 പന്തിൽ 2 വീതം ഫോറും സിക്സും ഉൾപ്പെടെ 47 റൺസെടുത്ത നോർമൻ വാനുവയാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
സെസേ ബാവു (24), ക്ലിപിൻ ഡോരിഗ (11 പന്തിൽ 18), ചാഡ് സോപർ (11 പന്തിൽ 16) എന്നിവരും അൽപനേരം പിടിച്ചു നിന്നു.അഞ്ച് പിഎൻജി ബാറ്റർമാർക്ക് രണ്ടക്കം കടക്കാനായില്ല.ആദ്യ മത്സരത്തിൽ ബംഗ്ലാദേശിനെ അട്ടിമറിച്ച സ്കോട്ടിഷ് പട 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. പിഎൻജി ആദ്യ മത്സരത്തിൽ ഒമാനോട് തോറ്റിരുന്നു.
ബംഗ്ലാദേശിന് ജയം, പ്രതീക്ഷ
ട്വന്റി-20 ലോകകപ്പ് ആദ്യ റൗണ്ടിൽ ഗ്രൂപ്പ് ബിയിൽ നിർണായക മത്സരത്തിൽ ഒമാനെ കീഴടക്കി മുന്നോട്ടുള്ള പ്രതീക്ഷ നിലനിറുത്തി ബംഗ്ലാദേശ്. ആദ്യ മത്സരത്തിൽ സ്കോട്ട്ലാൻഡിനോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയ ബംഗ്ലാദേശ് ഇന്നലെ ആതിഥേയരായ ഒമാനെ 26 റൺസിന് തോൽപ്പിച്ചാണ് സൂപ്പർ 12 സാദ്ധ്യത സജീവമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ 153 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഒമാൻ പതിനൊന്നാം ഓവറിൽ 81/2 എന്ന നിലയിൽ വിജയ പ്രീതീക്ഷ ഉയർത്തിയെങ്കിലും പിന്നീട് വിക്കറ്റുകൾ തുടരെ വീണതോടെ തോൽവി വഴങ്ങുകയായിരുന്നു (127/9). ബംഗ്ലാദേശിനായി മുസ്തഫിസുർ നാലും ഷാക്കിബ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 33 പന്തിൽ 40 റൺസെടുത്ത ജതിന്ദർ സിംഗാണ് ഒമാന്റെ ടോപ് സ്കോറർ.
നേരത്തേ ബംഗ്ലാദേശിനെ 64 റൺസെടുത്ത മുഹമ്മദ് നയീമും 29 പന്തിൽ 6 ഫോറുൾപ്പെടെ 42 റൺസ് നേടിയ ഷാക്കിബ് അൽ ഹസ്സനും ചേർന്നാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്. ക്യാപ്ടൻ മഹമ്മദുള്ളയാണ് (17) നയിമിനേയും ഷാക്കിബിനേയും കൂടാതെ രണ്ടക്കം കടന്ന ബംഗ്ലാദേശ് ബാറ്റർ. ബിലാൽഖാനും ഫയാസ് ബട്ടും ഒമാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഇന്നത്തെ മത്സരങ്ങൾ
നമീബിയ - നെതർലാൻഡ്സ്
(വൈകിട്ട് 3.30 മുതൽ)
ശ്രീലങ്ക -അയർലാൻഡ്
(രാത്രി 7.30 മുതൽ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |