ദുബായ്: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12ൽ ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തിൽ നമീബിയക്കെതിരെ 9വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ തലയുയർത്തി തന്നെ മടങ്ങി. നേരത്തേ തന്നെ ഇരുടീമും സെമിയിൽ എത്താതെ പുറത്തായിരുന്നതിനാൽ മത്സരഫലത്തിന് പ്രസക്തിയില്ലായിരുന്നു. പ്രധാന പരിശീലകനെന്ന നിലയിൽ രവി ശാസ്ത്രിയുടേയും ഇന്ത്യയുടെ ട്വന്റി-20 ക്യാപ്ടനെന്ന നിലയിൽ വിരാട് കൊഹ്ലിയുടേയും അവസാന മത്സരമായിരുന്നു ഇത്.
മുൻ നായകൻ രാഹുൽ ദ്രാവിഡാണ് ശാസ്ത്രിയ്ക്ക് പകരക്കാരനായി ഇന്ത്യൻ ടീമിന്റെ പ്രധാന പരിശീലക സ്ഥാനത്തേക്ക് വരുന്നത്. കൊഹ്ലിക്ക് പകരം ആരെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നിലവിലെ വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയ്ക്കാണ് സാധ്യത കൂടുതലുള്ളത്.
ഈ മാസം 17 മുതൽ നാട്ടിൽ ന്യൂസിലൻഡിനെതിരെ നടക്കുന്ന ട്വന്റി-20 പരമ്പരയിൽ പുതിയ ക്യാപ്ടന്റേയും പരിശീലകന്റേയും നേതൃത്വത്തിലായിരിക്കും ഇന്ത്യ കളത്തിലിറങ്ങുക.
തകർപ്പൻ വിജയം
ആദ്യം ബാറ്റ് ചെയ്ത നമീബിയ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 132 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഇന്ത്യ 15.2 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി (136/1).
കൊഹ്ലിക്ക് തുടർച്ചയായ രണ്ടാം തവണയും ടോസിലെ ഭാഗ്യം തുണച്ചു.
ഓപ്പണർമാരായ സ്റ്റെഫാൻ ബാർഡും (21), മൈക്കേൽ വാൻ ലിൻഗനും (14) ചേർന്ന് നമീബിയയ്ക്ക് ഭേദപ്പെട്ട തുടക്കം നൽകി. നമീബിയൻ സ്കോർ 4.4 ഓവറിൽ 33ൽ നിൽക്കെ ലിൻഗനെ ഷമിയുടെ കൈയിൽ എത്തിച്ച് ജസ്പ്രീത് ബുംറ ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.
തുടർന്ന് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായ നമീബിയയുടെ ഇന്നിംഗ്സ് 132ൽ അവസാനിച്ചു.
3 വിക്കറ്റ് വീതം വീഴ്ത്തിയ സ്പിന്നർമാരായ ആർ.അശ്വിനും രവീന്ദ്ര ജഡേജയുമാണ് നമീബിയയെ പ്രതിരോധത്തിൽ ആക്കിയത്. ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്കായി കഴിഞ്ഞ മത്സരങ്ങളിലേപ്പോലെ തകർപ്പൻ ബാറ്റിംഗുമായി അർദ്ധ സെഞ്ചുറി നേടിയ രോഹിതും (36 പന്തിൽ 54), രാഹുലും (37 പന്തിൽ 56) ചേസിംഗ് വേഗത്തിലാക്കി. ഇരുവരും ഒന്നാം വിക്കറ്റിൽ 9.5 ഓവറിൽ 86 റൺസ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |