തുടർച്ചയായ മൂന്നാം ഐ.സി.സി ഫൈനലിൽ ഇടംപിടിച്ച് കിവീസ്
അബുദാബി : ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഐ.സി.സി ലോക ടൂർണമെന്റുകളുടെ ഫൈനലിലെത്തുന്ന ആദ്യ ടീമായി ചരിത്രം കുറിച്ചാണ് കേൻ വില്യംസണും സംഘവും ഇത്തവണ ട്വന്റി-20 ലോകകപ്പിന്റെ കലാശക്കളിക്ക് ടിക്കറ്റ് സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇംഗ്ളണ്ടിനോട് ഇഞ്ചോടിഞ്ച് പൊരുതിയിട്ടും ബൗണ്ടറികളുടെ എണ്ണത്തിന്റെ നേരിൽ കിരീടം കൈവിടേണ്ടിവന്നവരാണ് കിവീസുകാർ.ഈ വർഷം അതേ ഇംഗ്ളണ്ടിന്റെ മണ്ണിൽവച്ച് ഇന്ത്യയെ തോൽപ്പിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് നേടി.പിന്നാലെ ഇംഗ്ളണ്ടിനെത്തന്നെ സെമിയിൽ തോൽപ്പിച്ച് ട്വന്റി-20 ലോകകപ്പിലും ഫൈനലിൽ ഇടം നേടി.
സെമിയിലെ കളി
ഇംഗ്ളണ്ടിനെ സെമിയിൽ അഞ്ചുവിക്കറ്റിനാണ് കിവീസ് വിജയിച്ചത്. അബുദാബിയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ളണ്ട് നിശ്ചിത 20ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ 166 റൺസ് നേടിയപ്പോൾ ഒരോവറും അഞ്ചുവിക്കറ്റുകളും ബാക്കി നിൽക്കേ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തുകയായിരുന്നു.
ചേസിംഗിൽ 13 റൺസെടുക്കുന്നതിനിടെ രണ്ടുവിക്കറ്റുകൾ നഷ്ടമായിട്ടും അവസാനം വരെ പൊരുതിനിന്ന ഓപ്പണർ ഡാരിൽ മിച്ചലിന്റെ ബാറ്റിംഗാണ് ന്യൂസിലാൻഡിന് വിജയം നൽകിയത്. 47 പന്തുകൾ നേരിട്ട മിച്ചൽ നാലുവീതം ഫോറും സിക്സുമടക്കം 72 റൺസുമായാണ് പുറത്താകാതെനിന്നത്. 38 പന്തുകളിൽ 46 റൺസ് നേടിയ ഡെവോൺ കോൺവോയ് മിച്ചലുമായി ചേർന്ന് പടുത്തുയർത്തിയ 82 റൺസിന്റെ കൂട്ടുകെട്ട് വിജയത്തിന് അടിത്തറയിട്ടു. എന്നാൽ ഏറ്റവും നിർണായകമായത് കൃത്യസമയത്ത് കളത്തിലിറങ്ങി 11പന്തുകളിൽ ഒരുഫോറും മൂന്ന് സിക്സുമടക്കം 27റൺസ് നേടിയ ജിമ്മി നീഷമിന്റെ തകർപ്പൻ ഇന്നിംഗ്സായിരുന്നു. ഡാരിൽ മിച്ചലാണ് മാൻ ഒഫ് ദ മാച്ച്.
ചരിത്രത്തിൽ ആദ്യമായാണ് കിവീസ് ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിലെത്തുന്നത്.
2019ൽ ഏകദിന ലോകകപ്പിന്റെ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ഇംഗ്ളണ്ടിനോടുള്ള പകവീട്ടലായി ഈ സെമി വിജയം.
ഏകദിന ലോകകപ്പ് ഫൈനൽ ടൈ ആയപ്പോൾ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയ ടീം എന്ന പരിഗണനയിലാണ് ഇംഗ്ളണ്ടിന് കിരീടം നൽകിയത്.
2021ൽ കിവീസ് ഇടം പിടിക്കുന്ന രണ്ടാമത്തെ ഐ.സി.സി ടൂർണമെന്റിന്റെ ഫൈനലാണിത്.
ജൂണിൽ നടന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചാണ് കിവീസ് കിരീടമണിഞ്ഞത്.
ഞങ്ങൾ ഏറെ ആഗ്രഹിച്ച വിജയമാണ് നേടാനായത്.മിച്ചലിന്റെയും നീഷമിന്റെയും ഇന്നിംഗ്സുകൾ അത്യുജ്ജ്വലമായിരുന്നു.ഫൈനലിലും ഇതുപോലൊരു ആത്മാർപ്പണമാണ് ടീമിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
- കേൻ വില്യംസൺ,കിവീസ് ക്യാപ്ടൻ.
ആരാധകരുടെ ഹൃദയം കവരുന്ന പ്രകടനമാണ് സെമിയിൽ ന്യൂസിലാൻഡ് കാഴ്ചവച്ചത്. അഭിനന്ദനങ്ങൾ.
- സച്ചിൻ ടെൻഡുൽക്കർ
ജോലി തീർന്നിട്ട് എഴുന്നേൽക്കാം : ഇംഗ്ളണ്ടിനെതിരായ സെമിഫൈനൽ വിജയം ന്യൂസിലൻഡിന്റെ ടീം ഡഗ്ഒൗട്ടിൽ സഹതാരങ്ങൾ ആവേശത്തോടെ ആഘോഷിക്കുമ്പോൾ അമിതാഹ്ളാദമില്ലാതെ കസേരയിലിരിക്കുന്ന ജിമ്മി നീഷവും (ഇടത്തേയറ്റം) കേൻ വില്യംസണും( വലത്തേയറ്റം). സോഷ്യൽ മീഡിയിയിൽ ഈ ഫോട്ടോ വൈറലായപ്പോൾ തങ്ങളുടെ ജോലി തീർന്നിട്ടില്ലല്ലോ എന്നായിരുന്നു ഫൈനൽ വിജയം ഉദ്ദേശിച്ച് നീഷമിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |