SignIn
Kerala Kaumudi Online
Thursday, 25 April 2024 3.57 PM IST

ലോക കംഗാരു കപ്പ്, ഫൈനലിൽ കിവീസിനെ എട്ടുവിക്കറ്റിന് കീഴടക്കി  ആസ്‌ട്രേലിയയ്ക്ക് ആദ്യ ട്വന്റി-20 ലോകകപ്പ്

australia

ഫൈനലിൽ കിവീസിനെ എട്ടുവിക്കറ്റിന് കീഴടക്കിയ ആസ്‌ട്രേലിയയ്ക്ക് ആദ്യ ട്വന്റി-20 ലോകകപ്പ്

ഡേവിഡ് വാർണർ പ്ളെയർ ഒഫ് ദ ടൂർണമെന്റ്

മിച്ചൽ മാർഷ് പ്ളെയർ ഒഫ് ദ ഫൈനൽ.

ദുബായ് : ഫൈനലിൽ ന്യൂസിലാൻഡിനെ എട്ടുവിക്കറ്റിന് കീഴടക്കി ആസ്ട്രേലിയയ്ക്ക് കന്നി ഐ.സി.സി ലോകകപ്പ് ട്വന്റി-20 കിരീടം. 173 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്ട്രേലിയ ഏഴുപന്തുകൾ ബാക്കിനിൽക്കേയാണ് വിജയം കണ്ടത് . നായകൻ ആരോൺ ഫിഞ്ച് അഞ്ചു റൺസെടുത്ത് പുറത്തായ ശേഷം അർദ്ധ സെഞ്ച്വറികൾ നേടിയ ഡേവിഡ് വാർണറും(53) മിച്ചൽ മാർഷും(77*) ചേർന്നാണ് ഓസീസിന്റെ ചേസിന് ചൂട് പകർന്നത്.ഗ്ളെൻ മാക്സ്‌വെൽ 18 പന്തിൽ 28 റൺസുമായി പുറത്താകാതെ നിന്നു. മാർഷാണ് മാൻ ഒഫ് ദ മാച്ച്.

ഇന്നലെ ദുബായ്‌യിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ കിവീസ് നാലു വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്. 48 പന്തുകളിൽ പത്തുഫോറും മൂന്ന് സിക്സുമടക്കം 85 റൺസടിച്ച നായകൻ കേൻ വില്യംസണിന്റെ ഒറ്റയാൻ പോരാട്ടമാണ് കിവീസിനെ 172ലെത്തിച്ചത്.മാർട്ടിൻ ഗപ്ടിൽ (28) ഒഴികെ മറ്റാർക്കും വില്യംസണിന് വേണ്ടത്ര പിന്തുണ നൽകാൻ കഴിഞ്ഞില്ല.

ചരിത്രത്തിൽ ആദ്യമായാണ് ആസ്ട്രേലിയ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ കിവീസിന് ആദ്യമായി ട്വന്റി-20 ലോകകപ്പ് സ്വന്തമാനുള്ള അവസരം കംഗാരുക്കൾ ഇല്ലാതാക്കുകയും ചെയ്തു.

ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സെമിഫൈനലിൽ കളിച്ച ടീമിൽ മാറ്റങ്ങളൊന്നുമില്ലാതെയാണ് കംഗാരുക്കൾ കലാശക്കളിക്കിറങ്ങിയത്. കിവീസ് നിരയിൽ പരിക്കേറ്റ ഡെവോൺ കോൺവോയ്ക്ക് പകരം ടിം സീഫർട്ട് ഇടംപിടിച്ചു.

മാർട്ടിൻ ഗപ്ടിലും ഡാരിൽ മിച്ചലും ചേർന്നാണ് കിവീസിനായി ഓപ്പണിംഗിന് ഇറങ്ങിയത്. സ്റ്റാർക്കിന്റെ ആദ്യ പന്ത് ലീവ് ചെയ്ത ഗപ്ടിൽ അടുത്ത പന്തിൽ പോയിന്റിലൂടെ മത്സരത്തിലെ ആദ്യ ബൗണ്ടറി കണ്ടെത്തി.ഒൻപത് റൺസാണ് ആദ്യ ഓവറിൽ കിവീസിന് നേടാനായത്.

മൂന്നാം ഓവർ എറിയാനായി സ്പിന്നർ മാക്സ‌്‌വെല്ലിനെ പരീക്ഷിച്ചെങ്കിലും ആദ്യ പന്തുതന്നെ സിക്സർ പറത്തിയാണ് മിച്ചൽ വരേറ്റത്.നാലാം ഓവറിലാണ് കിവീസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. ഡാരിൽ മിച്ചലിന്റെ ബാറ്റിൽ തട്ടിയ ഹേസൽവുഡിന്റെ സ്ളോ ബാൾ കീപ്പർ മാത്യു വേഡ് മുന്നോട്ട് ഡൈവ് ചെയ്ത് പിടിക്കുകയായിരുന്നു. 28 റൺസാണ് അപ്പോൾ കിവീസിന്റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്.

ആദ്യ വിക്കറ്റ് നഷ്ടമായത് കിവികളുടെ സ്കോറിംഗ് വേഗത്തെ ബാധിച്ചു.ഹേസൽവുഡ് ആറാം ഓവറിൽ വെറും രണ്ട് റൺസാണ് വിട്ടുകൊടുത്തത്. പവർപ്ളേ പൂർത്തിയാകുമ്പോൾ 32/1 എന്ന നിലയിലായിരുന്നു കിവീസ്. ഒൻപതാം ഓവറിൽ തുടർച്ചയായ രണ്ട് ബൗണ്ടറികളിലൂടെ നായകൻ കേൻ വില്യംസണാണ് 50 കടത്തിയത്.ആദ്യ പത്തോവർ പിന്നിടുമ്പോൾ 57/1 എന്ന നിലയിലായിരുന്നു കിവീസ്.

11-ാം ഓവറിൽ സ്റ്റാർക്കിന്റെ പന്തിൽ വില്യംസണിനെ പിടികൂടാനുള്ള അവസരം ബൗണ്ടറിലൈനിനരികിൽ ഹേസൽവുഡ് നഷ്ടമാക്കി.ഇതുൾപ്പടെ തുടച്ചയായ മൂന്ന് ബൗണ്ടറികളാണ് വില്യംസൺ ഈ ഓവറിൽ പായിച്ചത്. പക്ഷേ തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തിൽ ഗപ്ടിലിനെ സ്റ്റോയ്നിസിന്റെ കയ്യിലെത്തിച്ച് ആദം സാംപ കിവീസിനെ വീണ്ടും വിരട്ടി.35 പന്തുകൾ നേരിട്ട ഗപ്ടിൽ മൂന്ന് ബൗണ്ടറികൾ പായിച്ചിരുന്നു.13-ാം ഓവറിൽ വില്യംസൺ മാക്സ്‌വെല്ലിനെ തുടർച്ചയായി രണ്ട് സിക്സുകൾക്ക് ശിക്ഷിച്ച് അർദ്ധസെഞ്ച്വറിയിലെത്തി. 14-ാം ഓവറിൽ കിവികൾ 100 കടന്നു.15 ഓവറുകൾ പൂർത്തിയാകുമ്പോൾ 114/2 എന്ന നിലയിലായിരുന്നു അവർ.

16-ാം ഓവറിൽ കേൻ വില്യംസൺ സ്റ്റാർക്കിനെതിരെ നാലുഫോറും ഒരു സിക്സുമടക്കം നേടിയത് 22 റൺസാണ്.18-ാം ഓവറിൽ കിവീസിന് മൂന്നാംവിക്കറ്റും നഷ്ടമായി.17 പന്തുകളിൽ 18 റൺസ് നേടിയ ഗ്ളെൻ ഫിലിപ്പ്സിനെ ഹേസൽവുഡിന്റെ പന്തിൽ മാക്സ‌്‌വെൽ പിടികൂടുകയായിരുന്നു. ഇതേഓവറിൽത്തന്നെ ഹേസൽവുഡ് വില്യംസണിന്റെ പോരാട്ടവും അവസാനിപ്പിച്ചു. സ്മിത്തിന് ക്യാച്ച് നൽകിയാണ് സുന്ദരമായ ഇന്നിംഗ്സിന് ശേഷം കിവീസ് നായകൻ മടങ്ങിയത്.19-ാം ഓവറിൽ അവർ 150 കടന്നു.

മറുപടിക്കിറങ്ങിയ ഓസീസിന് മൂന്നാം ഓവറിൽ ബൗൾട്ടാണ് ആദ്യ പ്രഹരമേൽപ്പിച്ചത്.ഫിഞ്ചിനെ ഡാരിൽ മിച്ചലിന്റെ കയ്യിലെത്തിക്കുകയായിരുന്നു ബൗൾട്ട്. തുടർന്ന് വാർണറും മാർഷും ചേർന്ന് കൂട്ടിച്ചേർത്ത 92 റൺസ് കംഗാരുക്കൾക്ക് കരുത്തായി.13-ാം ഓവറിൽ വാർണറെ ബൗൾഡാക്കി ബൗൾട്ടാണ് സഖ്യം പൊളിച്ചത്.38 പന്തുകൾ നേരിട്ട വാർണർ നാലുഫോറും മൂന്ന് സിക്സും പായിച്ചു. മാർഷ് അവസാനംവരെ ക്രീസിൽ നിന്ന് 50 പന്തുകൾ നേരിട്ട് ആറുഫോറും നാലുസിക്സുമടക്കമാണ് 77റൺസ് സ്വന്തമാക്കിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, AUSTRALIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.