അശ്ലീല സന്ദേശവും നഗ്ന ചിത്രങ്ങളും യുവതിക്ക് അയച്ചെന്ന് ആരോപണം
സിഡ്നി: ആഷസ് പരമ്പര പടിവാതിൽക്കൽ എത്തി നിൽക്കെ ആസ്ട്രേലിയയെ പ്രതിസന്ധിയിലാക്കി ലൈംഗികാരോപണക്കേസിൽക്കുടുങ്ങിയ ടിം പെയ്ൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം രാജിവച്ചു. 2017ൽ ക്രിക്കറ്റ് ടാൻസ്മാനിയയിലെ ബോർഡംഗമായയുവതിക്ക് നഗ്ന ചിത്രങ്ങളും അശ്ലീല മെസ്സേജുകളും അയച്ചെന്ന ആരോപണത്തിൽ ക്രിക്കറ്റ് ആസ്ട്രേലിയ അന്വേഷണം പ്രഖ്യാപിച്ചതിനെത്തുടർന്നാണ് പെയ്ന്റെ രാജി. ലൈംഗികാതിക്രമം ആരോപിച്ച് ആസ്ട്രേലിയൻ മനുഷ്യാവകാശ കമ്മിഷനും പരാതി ലഭിച്ചിട്ടുണ്ട്.കുടുംബത്തേയും ക്രിക്കറ്ര് ആസ്ട്രേലിയേയും വേദനിപ്പിച്ചതിൽ മാപ്പ് ചോദിക്കുന്നുവെന്ന് പെയ്ൻ രാജി പ്രഖ്യാപിച്ചു കൊണ്ടുള്ള വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നായക സ്ഥാനം രാജിവച്ചെങ്കിലും പെയ്ന് ടീമംഗമായി തുടരാം. ആസ്ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഞാൻ രാജിവയ്ക്കുകയാണ്. വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണിത്. പക്ഷേ, എനിക്കും കുടുംബത്തിനും ആസ്ട്രേലിയൻ ക്രിക്കറ്റിനും ഇത് അത്യാവശ്യമാണ്’ – വാർത്താസമ്മേളനത്തിൽ കണ്ണീരോടെ പെയ്ൻ പറഞ്ഞു. 2017ൽ ഗാബയിൽ നടന്ന ആദ്യ ആഷ്സ് ടെസ്റ്റിനിടെയാണ് ടാൻസ്മാനിയ ക്രിക്കറ്റ് ബോർഡ് അംഗമായ വനിതയ്ക്ക് അശ്ലീല സന്ദേശങ്ങൾ പെയ്ൻ അയച്ചതെന്നാണ് റിപ്പോർട്ട്.
സംഭവം നടന്ന അന്ന് തന്നെ ക്രിക്കറ്റ് ആസ്ട്രേലിയയും ടാൻസ്മാനിയ എച്ച്.ആർ. വിഭാഗവും അന്വേഷണം നടത്തിയിരുന്നെന്ന് പെയ്ൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ക്രിക്കറ്റ് ആസ്ട്രേലിയയുടെ ചട്ടങ്ങൾ ലംഘിച്ചില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സന്ദേശങ്ങൾ പുറത്തായി. ആസ്ട്രേലിയൻ ക്യാപ്ടന് ചേർന്നതല്ല ആ സന്ദേശങ്ങൾ എന്ന് മനസിലാക്കുന്നു.
എന്റെ കുടുംബത്തിനും ക്രിക്കറ്റ് ആസ്ട്രേലിയയ്ക്കും ആ സഹപ്രവർത്തകയ്ക്കും ഉണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുന്നു.- പെയ്ൻ പറഞ്ഞു,.
2018ൽ ആസ്ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചു കുലക്കിയ പന്തു ചുരണ്ടൽ വിവാദത്തിൽ അന്നത്തെ ക്യാപ്ടൻ സ്റ്റീവൻ സ്മിത്തും ഉപനായകൻ ഡേവിഡ് വാർണറും വിലക്ക് നേരിട്ടതോടെയാണ് പെയ്ൻ ഓസീസ് ടീമിന്റെ ക്യാപ്ടൻ ആകുന്നത്. പെയ്ന് പകരക്കാരനായുള്ള നീക്കങ്ങൾ ക്രിക്കറ്റ് ആസ്ട്രേലിയ തുടങ്ങിക്കഴിഞ്ഞു. പാറ്റ് കമ്മിൻസിനാണ് സാധ്യത കൂടുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |